ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം തുടരുന്നു; രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു
തെഹ്റാന്‍: ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ ദൊറൂദ് നഗരത്തില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. മരണ കാരണം എന്തെന്ന് വ്യക്തമല്ല. സൈന്യമോ പോലിസോ പ്രക്ഷോഭകര്‍ക്കെതിരേ വെടിയുതിര്‍ത്തിട്ടില്ലെന്ന് ലോറിസ്താന്‍ പ്രവിശ്യാ ഗവര്‍ണറുടെ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഓഫീസര്‍ ഹബീബുല്ല ഖൊജാസ്‌തെപൂര്‍ അറിയിച്ചു. മെഹര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമിത് ഷായും ബിജെപിയും മുട്ടുമടക്കി! നിതിൻ പട്ടേൽ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു...
പ്രതിഷേധക്കാര്‍ നശീകരണാത്മക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടരുതെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍റഹ്മാന്‍ റഹ്മാനി ഫസ്‌ലിം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും നിയമം കൈയിലെടുക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനധികൃതമായി കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചാണ് പതിനായിരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
ഇറാനില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരേ കഴിഞ്ഞ വ്യാഴാഴ്ച മസ്ഹദില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. തലസ്ഥാന നഗരിയായ തെഹ്റാനിലെ യൂനിവേഴ്സിറ്റിക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികളും സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടലുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തെഹ്റാന്‍ യൂനിവേഴ്സിറ്റിയുടെ പുറത്ത് പ്രതിഷേധക്കാരുമായി പൊലിസ് സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇറാന്‍ എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ, ശനിയാഴ്ച നടന്ന സര്‍ക്കാര്‍ അനുകൂല റാലിയിലും ആയിരങ്ങള്‍ സംബന്ധിച്ചു. ഇറാന്‍ ഔദ്യോഗിക ടി.വി ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഈയുടെ ചിത്രങ്ങളും ബാനറുകളും ഉയര്‍ത്തിയാണ് ഇവര്‍ റാലി നടത്തിയത്.