നിയമ സഹായം തുണയായി; വേലായുധന് ആനുകൂല്യം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടു
ഷാര്‍ജ: ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചെതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച മലപ്പുറം പെരുമ്പടപ്പ് സ്വദേശി വേലായുധന് ഇരുപത്തിരണ്ടായിരത്തി തൊള്ളായിരം യു എ ഇ ദിര്‍ഹം ( നാല് ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ ഷാര്‍ജ അപ്പീല്‍ കോടതി ഉത്തരവിട്ടു. മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ 17 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു വേലായുധന്‍.
കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നല്‍കുന്ന കമ്പനിയാണിത്. മണിക്കുറിന് ആറ് ദിര്‍ഹമാണ് കൂലി നല്‍കിയിരുന്നത്. താമസ സൗകര്യമോ മറ്റ് ആനുകൂല്യങ്ങളൊ നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് ഗുരുതരമായ രോഗം ഇയാളെ വേട്ടയാടിയത്. വൃക്കരോഗിയായ വേലായുധന്‍ രണ്ട് പെണ്‍മക്കളുടെ ഭാവി ഒര്‍ത്ത് ജോലിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കണമെന്ന് ഇയാള്‍ കമ്പനിയോട് ആവശ്യപ്പെട്ടങ്കിലും വീസ റദ്ദാക്കുന്നതിനോ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ തൊഴിലുടമ തയ്യാറായില്ല. തുടര്‍ന്നാണ് ഇയാള്‍ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്തിനായി ബന്ധപ്പെട്ടതെന്ന് നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി വണ്‍ ഇന്ത്യയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീസ റദ്ദാക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വേണ്ട സഹായങ്ങള്‍ സലാം പാപ്പിനിശ്ശേരിയുടെ നേത്യത്വത്തില്‍ അഡ്വ: കെ എസ് അരുണ്‍, അഡ്വ: രശ്മി ആര്‍ മുരളി നിയമ പ്രതിനിധികളായ വിനോദ് കുമാര്‍, ഷുഹൈബ് മദലന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കി കൊടുക്കുകയായിരുന്നു.
തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ തൊഴിലുടമ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഷാര്‍ജ തൊഴില്‍ കോടതിയിലേക്ക് അയച്ച് കേസില്‍ തൃപ്തികരമായ വിധി ലഭിക്കാത്തതിനാല്‍ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നിര്‍ദ്ദേശ പ്രകാരം ഷാര്‍ജ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ കോടതിയിലും ആനുകൂല്യങ്ങളൊന്നും നല്‍കാനില്ലെന്ന നിലപാടാണ് തൊഴിലുടമ അറിയിച്ചത്.
എന്നാല്‍ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ അഭിഭാഷക സംഘത്തിന്റെ വാദം അംഗീകരിച്ച കോടതി കീഴ് കോടതി വിധിയില്‍ മാറ്റം വരുത്തി കൊണ്ട് ഇരുപത്തിരണ്ടായിരത്തി തൊള്ളായിരം യു എ ഇ ദിര്‍ഹം ( നാല് ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. പ്രവാസ ജീവിതം സമ്മാനിച്ച കൈപ്പേറിയ അനുഭവങ്ങളും മാറാ രോഗവുമായി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് വേലായുധന്‍.