'ഞാൻ മരിച്ചാലും കുഴപ്പമില്ല. നിങ്ങൾ ശസ്ത്രക്രിയ നടത്തിക്കോ..'; പിന്നീടങ്ങോട്ട് ജീവൻമരണ പോരാട്ടം
നെടുങ്കണ്ടം: ചില രോഗങ്ങൾ മാറാൻ രോഗിയുടെ മനസ്സുറപ്പ് ആവശ്യമാണ്. ഡോക്ടർമാർ എത്ര ശ്രമിച്ചാലും രോഗി തളർന്നുപോയാൽ ചിലപ്പോൾ തിരിച്ചുവരവ് പ്രയാസമാകും. ഇവിടെ പറയാൻ പോകുന്നത് ഡോക്ടർമാർക്കൊപ്പം കട്ടയ്ക്ക് നിന്ന ഒരു രോഗിയെക്കുറിച്ചും ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ചുമാണ്. ഡോക്ടർമാറിൽ രോഗി അർപ്പിച്ച ഒറ്റ വിശ്വസത്തിന്റെ പുറത്താണ് ഡോക്ടർമാരും ആ വലിയ റിസ്ക് ഏറ്റെടുത്തത്.
മൂന്ന് മണിക്കൂർ നേരം ജീവൻ കയ്യിൽപ്പിടിച്ച ശസ്തക്രിയ.. ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരുന്ന നിർണായകമായ സമയം. തങ്ങളിൽ പൂർണ വിശ്വാസമർപ്പിച്ച രോഗിക്ക് ഡോക്ടർമാർക്ക് തിരകെ കൊടുക്കാൻ പറ്റുന്ന ഒരേഒരു കാര്യം ഒരു പുതിയ ജീവിതം തന്നെയായിരുന്നു. രണ്ട് കൽപിച്ച് ആ വലിയ ദൗത്യം അവർ ഏറ്റെടുത്തു. ഏറെ പരിമിധികൾക്കുള്ളിൽ നിന്നും സങ്കീർണമായ 3 മണിക്കൂർ നീണ്ട ഹെമികോളക്ടമി (Hemicolectomy) ശസ്ത്രക്രിയ നടത്തി.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഡോക്ടറും ആരോഗ്യപ്രവർത്തകരും ആണ് ഈ വലി ദൗത്യം ഏറ്റെടുത്തത്. വൻകുടലിനെ ബാധിച്ച കാൻസർ രോഗത്തിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. രക്തക്കുറവും വയറുവേദനയുമായി ചികിത്സയ്ക്ക് എത്തിയ 63 വയസ്സുകാരനായ ബാലഗ്രാം സ്വദേശി ക്കാണ് തുടർപരിശോധനയിൽ വൻകുടലിൽ അർബുദം ബാധിച്ചതായി താലൂക്കാശുപത്രിയിലെ സർജനായ ഡോ. മുജീബ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെ അവസ്ഥയും രോഗത്തിന്റെ വിവരങ്ങളും ഡോക്ടർ രോഗിയെ ബോധ്യപ്പെടുത്തി. എന്ത് സംഭവിച്ചാലും ശസ്ത്രക്രിയ നടത്തിക്കോ എന്നായിരുന്നു രോഗി പറഞ്ഞത്. ഇതോടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കു കയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു കാൻസർ ബാധിച്ച വൻകുടലിന്റെ പകുതിയോളം നീക്കം ചെയ്യുന്ന സങ്കീർണമായ ശസ്ത്രക്രിയ. 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ ആയിരുന്ന രോഗി ഇന്നലെ ഡിസ്ചാർജായി, പൂർണ ആരോഗ്യവാനായി. ഡോ. എ.മുജീബ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മീര എസ്. ബാബു, നഴ്സിങ് ഓഫിസർമാരായ റിന്റാ ജോസഫ്, രമ്യാ രാമചന്ദ്രൻ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാരായ എം.ജമാലുദ്ദീൻ, ബി.ഗീതമ്മ, ജോയ്സ് ജോൺ എന്നിവരാണ് ഈ ജീവൻ മരണ പോരാട്ടം ഏറ്റെടുത്തത്.
രോഗി ഡിസ്ചാർജ് ആയാലും ബയോപ്സി ഫലം വന്നതിന് ശേഷം തുടർചികിത്സ ആവശ്യമായി വരും എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ് അറിയിച്ചു. ഓപ്പറേഷൻ തിയറ്ററിൽ മാത്രമാണ് വെന്റിലേറ്റർ സൗകര്യമുള്ളത്. ഐസിയു സംവിധാനവുമില്ല. ഇത് രണ്ടുമില്ലാതിരുന്നിട്ടും ഡോക്ടറും സൂപ്രണ്ടും ആരോഗ്യജീവനക്കാരും 63 വയസ്സുകാരനെ അത്രമാത്രം ശ്രദ്ധ കൊടുത്താണ് നോക്കിയത്.
രോഗിക്ക് അണുബാധ ഏൽക്കാതിരിക്കാനായി പ്രത്യേക സജ്ജീകരണം തന്നെ ആശുപത്രിയിൽ ഒരുക്കിയിരുന്നു. 'ഞാൻ മരിച്ചാലും കുഴപ്പമില്ല. നിങ്ങൾ ശസ്ത്രക്രിയ നടത്തിക്കോ. ഞാനിനി ഒരാശുപത്രിയിലേക്കും പോകില്ല' എന്ന ഒറ്റ വാക്കിലാണ് ഇത്രയും വലിയ ദൗത്യം ഡോക്ടർമാർ ഏറ്റെടുത്തതും.