'ഉയന്റപ്പാ മ്മളെ ലാലേട്ടൻ'; പ്രിയ സുഹൃത്ത് പഠിച്ച സ്‌കൂളിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ, അമ്പരന്ന് നാട്ടുകാർ
കോഴിക്കോട് വടകര വൈക്കിലശ്ശേരി യുപി സ്‌കൂളിൽ ഇന്നലെ ഒരു സാധാരണ ലളിതമായ ചടങ്ങ് നടക്കേണ്ടതായിരുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഡിസ്‌നി ഇന്ത്യ കൺട്രി മാനേജറുമായ കെ മാധവനെ ആദരിക്കുന്ന ഒരു ചെറിയ ചടങ്ങ്. വൈകീട്ട് സ്‌കൂൾ വിട്ട ശേഷം ചുരുക്കം ചിലർ മാത്രം പങ്കെടുക്കുന്ന ഒരു പരിപാടിയായാണ് ഇത് നിശ്ചയിച്ചത്.
പെട്ടെന്നാണ് ആ അന്തരീക്ഷത്തിലേക്ക് നിനച്ചിരിക്കാതെ ഒരാൾ കടന്നുവന്നത്. സാക്ഷാൽ മോഹൻലാൽ ആയിരുന്നു അത്. തന്റെ പ്രിയ സുഹൃത്ത് കെ മാധവനെ അനുസ്‌മരിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി വന്നെത്തിയപ്പോൾ കണ്ടുനിന്നവരിൽ ചിലർ ചോദിച്ചു.. നമ്മുടെ ലാലേട്ടനല്ലേ അത്..? ശേഷം കാറിൽ നിന്നിറങ്ങി തോളുംചെരിച്ചുള്ള ആ നടത്തം കണ്ടപ്പോൾ വാടകരക്കാരുടെ സ്വതസിദ്ധമായ ശൈലിയിൽ അവർ മനസിൽ പറഞ്ഞത് ഇങ്ങനെ.. 'ഉയന്റപ്പാ മ്മളെ ലാലേട്ടൻ..'.

ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആ പഴയ കൊച്ചുകെട്ടിടത്തിലേക്ക് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ വന്ന വിവരം നാട്ടുകാരിൽ പലരും അറിഞ്ഞത് വളരെ വൈകിയാണ്. ഒച്ചപ്പാടും ബഹളവും ആൾത്തിരക്കും സെൽഫി മേളവും ഒന്നുമില്ലാത്ത ഒരു സാധാരണ സായാഹ്നം വൈക്കിലശ്ശേരി സ്‌കൂളിന് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളും സമ്മാനിച്ചു.
കെ മാധവനെ ആദരിക്കുന്ന ചടങ്ങിൽ വേദിയിൽ മുഖ്യാതിഥിയായി മോഹൻലാൽ നിറഞ്ഞു നിന്നു. സ്‌കൂളിനെ കുറിച്ചും തന്റെ ഉറ്റ സുഹൃത്തിനെ കുറിച്ചും രണ്ട് വാക്ക് സംസാരിച്ച ശേഷം മടക്കം. പരിപാടി കളറായതിൽ സംഘാടകരും സ്‌കൂളിലെ മറ്റ് അധ്യാപകരും ഡബിൾ ഹാപ്പി.
അതേസമയം, കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിന്റെ ഒന്നാം വാർഷികാഘോഷവും രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനവും നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. ചടങ്ങിൽ ഡിസ്‌നി സ്‌റ്റാർ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിയമസഭാ സ്‌പീക്കർ എഎം ഷംസീർ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലുമായി ചേർന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യ സംരഭമായ 'സ്‌റ്റെപ്പ് ഫോർവേഡി'നും ഇന്നലെ ചടങ്ങിൽ തുടക്കം കുറിച്ചു. എല്ലിന് വൈകല്യമുള്ള നിർധനരായ 25 കുട്ടികളുടെ ശസ്ത്രക്രിയ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മോഹൻലാൽ പ്രഖ്യാപിച്ചു.












Click it and Unblock the Notifications