ഏഴ് മാസത്തിനിടെ 105 ലിറ്റര്‍ മുലപ്പാല്‍; വിശപ്പടക്കിയത് 2500 കുരുന്നുകൾ, 27കാരിക്ക് പുതിയ റെക്കോർഡ്
നോര്‍ത്ത് ടെക്സാസിലെ മദേഴ്സ് മില്‍ക്ക് ബാങ്കിലേക്ക് അലിസ് ഓഗ്ലെട്രിയ എന്ന യുവതി സംഭാവന നല്‍കിയത് 1569.79 ലിറ്ററാണ്.
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ വലിയൊരു സന്തോഷത്തിലാണ്. കാരണം, കഴിഞ്ഞ ഏഴ് മാസത്തിനിടെ താന്‍ ചെയ്ത ഒരു പുണ്യ പ്രവൃത്തി ലോകം അംഗീകരിച്ച് വലിയൊരു നേട്ടമാണ് യുവതിയെ തേടിയെത്തിയിരിക്കുന്നത്. 27 കാരിയായ സ്ത്രീ ഏഴ് മാസത്തിനിടെ 105 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തതിന്റെ പേരാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ജനിക്കുമ്പോള്‍ കുറഞ്ഞ ഭാരമുള്ള ശിശുക്കള്‍ ഉള്‍പ്പടെ 2500 കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് ഉപകാരപ്പെട്ടു.
ശ്രീവിദ്യയുടെ തീരുമാനം
കോയമ്പത്തൂര്‍ സ്വദേശിനിയായ ശ്രീവിദ്യയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീവിദ്യയ്ക്കും ഭര്‍ത്താവിനും രണ്ട് മക്കളാണുള്ളത്. ഒരാള്‍ക്ക് പത്ത് മാസവും മറ്റൊരാള്‍ക്ക് നാല് വയസുമാണ് പ്രായം. ശ്രീവിദ്യയുടെ തീരുമാനമായിരുന്നു മുലപ്പാല്‍ വേണ്ട കുഞ്ഞുങ്ങള്‍ക്ക് അത് എത്തിച്ചുനല്‍കണമെന്നത്. ഭര്‍ത്താവ് ഭൈരവും ഇതിന് പൂര്‍ണമായും പിന്തുണച്ചു.
മുലപ്പാല്‍ സംഭാവന
മുലപ്പാല്‍ ദാനം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയും പ്രക്രിയയില്‍ അവളെ സഹായിക്കുകയും ചെയ്തത് ഭര്‍ത്താവ് ഭൈരവാണ്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുടെ സഹായത്തോടെ ഇവര്‍ അടുത്തുള്ള തിരുപ്പൂര്‍ ജില്ലയിലെ ഒരു എന്‍ ജി ഒയായ അമൃതം മുലപ്പാല്‍ ദാന ക്യാമ്പിലേക്ക് മുലപ്പാല്‍ സംഭാവന ചെയ്യാന്‍ തുടങ്ങി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍
തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ശ്രീവിദ്യ മുലപ്പാല്‍ ദാനം ചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഏഴു മാസത്തിനിടെ 105 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തുകൊണ്ട് 2022 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. എന്‍ ജി ഒയുടെ ഇന്‍സ്ട്രക്ടര്‍മാരുടെ ഉപദേശപ്രകാരം ശ്രീവിദ്യ ആദ്യം മുലപ്പാല്‍ ശേഖരിക്കുകയും പിന്നീട് അത് കോയമ്പത്തൂരിലെ മുലപ്പാല്‍ ബാങ്കിന് കൈമാറുകയും ചെയ്തു.
ഭാരം കുറവുള്ള ശിശുക്കള്‍ക്ക്
അമ്മമാര്‍ മരിച്ചതോ അവരെ പരിപാലിക്കാന്‍ കഴിയാത്തതോ ആയ നവജാതശിശുക്കള്‍ക്കാണ് പലപ്പോഴും മുലപ്പാള്‍ ആവശ്യമായി വരുക. അഇവര്‍ക്ക് വേണ്ടിയാണ് ശ്രീവിദ്യ കൂടുതലായും മുലപ്പാല്‍ നല്‍കിയിട്ടുള്ളത്. കൂടാതെ ശ്രീവിദ്യയുടെ മുലപ്പാല്‍ കോയമ്പത്തൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ മുലപ്പാല്‍ ബാങ്കിലും എത്തിക്കാറുണ്ട്. അവിടെ നിന്ന് ഭാരം കുറവുള്ള ശിശുക്കള്‍ക്കാണ് വിതരണം ചെയ്യാറുള്ളത്.
ശ്രീവിദ്യയുടെ വാക്കുകള്‍
ഇന്നത്തെ കാലത്ത് പല കുട്ടികളും വേണ്ടത്ര മുലപ്പാല്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവും പ്രസവിക്കുന്ന നവജാത ശിശുക്കളുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് ശ്രീവിദ്യ പറയുന്നു. ചില കുഞ്ഞുങ്ങള്‍ ഭാരം കുറവായതിനാല്‍ ഇന്‍ക്യുബേറ്ററില്‍ ഒതുങ്ങുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ ദൗത്യത്തിലേക്ക് ഇറങ്ങിയതെന്ന് ശ്രീവിദ്യ പറയുന്നു.
മറ്റൊരു റെക്കോര്‍ഡ്
ചെറിയ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ ദാനം ചെയ്യാന്‍ പുതിയ തലമുറയില്‍ നിന്നുള്ള കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നുള്ള 29 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ സിന്ധു മോണിക്ക ഏഴ് മാസത്തിനുള്ളില്‍ 42 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീവിദ്യയും റെക്കോര്‍ഡ് കുറിച്ചത്.
ഗിന്നസ് ലോക റെക്കോര്‍ഡ്
അതേസമയം, ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകാരം ഏറ്റവും കൂടുതല്‍ മുലപ്പാല്‍ സംഭാവന ചെയ്തത്. യു എസിലെ ടെക്‌സാസിലെ യുവതിയാണ്. നോര്‍ത്ത് ടെക്സാസിലെ മദേഴ്സ് മില്‍ക്ക് ബാങ്കിലേക്ക് അലിസ് ഓഗ്ലെട്രിയ എന്ന യുവതി സംഭാവന നല്‍കിയത് 1569.79 ലിറ്ററാണ്. ജനുവരി 11, 2011 നും 2014 മാര്‍ച്ച് 25 നും ഇടയിലാണ് ഇവര്‍ ഇത്രയും ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തത്.
മുലപ്പാലിന്റെ ആവശ്യകത
നവജാതശിശുവിന് പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമാണ് മുലപ്പാല്‍. കൂടാതെ കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലുണ്ടാകും. പ്രസവശേഷം ആദ്യത്തെ ആറുമാസത്തേക്ക്, നവജാതശിശുവിന് മുലപ്പാല്‍ മാത്രം നല്‍കാനാണ് ആരോഗ്യ വിദഗ്ദര്‍ മാതാപിതാക്കളെ ഉപദേശിക്കാറുള്ളത്.