സൗദി താരങ്ങള്‍ക്ക് സല്‍മാന്‍ രാജകുമാരന്‍ വക 10 കോടിയുടെ കാർ? ആഘോഷിക്കാന്‍ ഇന്ന് രാജ്യത്ത് പലതും ഫ്രീ
റിയാദ്: 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പുയർത്തി ഫുട്ബോളിന്റെ മിശിഹയ്ക്ക് രാജകീയമായ യാത്രയയപ്പ് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അർജന്റീന ടീം ദോഹയിലേക്ക് വിമാനം കയറിയത്. ഖത്തറിലെ ലുസാലി സ്റ്റേഡിയത്തില്‍ മെസിയും സംഘവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇങ്ങ് കേരളത്തിലടക്കുമുള്ള ലക്ഷണക്കിന് ആരാധകർ വിജയമുറപ്പിച്ച മട്ടിലായിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്ക് ബലം നല്‍കി പത്താംമിനുട്ടില്‍ മെസിയുടെ ആദ്യ പെനാല്‍റ്റി ഗോളെത്തി.
പിന്നീടും ഗോളെന്നുറപ്പിച്ച ഒട്ടനവധി അവസരങ്ങള്‍. എന്നാല്‍ പലപ്പോഴും ഓഫ് സൈഡും സൗദി പ്രതിരോധവും വില്ലനായി. ഒടുവില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ അർജന്റീനയുടെ ഹൃദയം തുളച്ചുകൊണ്ട് രണ്ട് ഗോളുകള്‍ അവരുടെ വലയില്‍ വീണു. തിരിച്ചടിക്കാനുള്ള ശ്രമം മെസിപ്പട തുടർന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയതുമില്ല. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അനിവാര്യമായ ആദ്യ തോല്‍വിയുടെ യാഥാർത്ഥ്യത്തിലേക്ക് അർജന്റീനന്‍ താരങ്ങളും ആരാധകരും കടന്നു.

മറുവശത്ത് സൗദിയാവട്ടെ അട്ടിമറി വിജയത്തിന്റെ ആഹ്ളാദ തിമിർപ്പിലായിരുന്നു. വീണുകിട്ടിയ ഭാഗ്യമല്ല, പൊരുതി നേടിയ വിജയമാണ് സൌദിയുടെ വിജയത്തിന് മിഴിവേകുന്നത്. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അർജന്റീനയെ തകർത്തത് സൗദിയിലെങ്ങും വലിയ ആഘോഷങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ രാജകുടുംബം ബുധനാഴ്ച പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാ പൊതു, സ്വകാര്യ ജീവനക്കാർക്കും ഇന്ന് അവധിയായിരിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചതായി സ്റ്റേറ്റ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്. സ്കൂളുകളും അടഞ്ഞുകിടക്കും. ഗൾഫ് രാജ്യങ്ങളിലെ അവസാന പരീക്ഷകൾ നടക്കാനിരിക്കെയാണ് ഈ പൊതു അവധി പ്രഖ്യാപനം. ഇതോടെ പരീക്ഷികള്‍ മാറ്റിവെക്കേണ്ടി വരുമെങ്കിലും ടീമിന്റെ വിജയം ആഘോഷിക്കാന്‍ വിദ്യാർത്ഥികള്‍ക്കും അധികൃതർ അവസരം ഒരുക്കുകയായിരുന്നു.

ചില സൌജന്യങ്ങളും സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച റിയാദ് നഗരത്തിലെ പ്രധാന തീം പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് റോയൽ കോർട്ടിലെ ഉപദേശകനും സൗദി അറേബ്യയുടെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവനുമായ തുർക്കി അൽ-ഷൈഖ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇതോടൊപ്പം തന്നെയാണ് ടീം അംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്സ് കാർ നല്‍കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരാന്‍ തുടങ്ങിയത്. ചില ട്വിറ്റർ ഹാന്ഡിലുകളിലൂടെയാണ് ഇത്തരം പ്രചരണം പുറത്ത് വന്നിരിക്കുന്നത്. ലോകകപ്പിലെ അഭിമാന താരങ്ങള്‍ക്ക് സൌദി ഭരണകൂടം നേരത്തേയും ഇത്തരം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നതിനാല്‍ അർജന്റീനയെ തോല്‍പ്പിച്ച താരങ്ങള്‍ക്കും റോള്‍സ് റോയ്സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1994 ലെ ലോകകപ്പിന് എത്തുമ്പോള്‍ ആ ടൂർണ്ണമെന്റിലെ തന്നെ ഏറ്റവും ദുർബലരായ ടീമായിരുന്നു സൗദി അറേബ്യ. എന്നാല്‍ പ്രമുഖരെ അട്ടിമറിച്ചുകൊണ്ട് അന്ന് രണ്ടാം റൌണ്ടിലേക്ക് കടക്കാന്‍ ടീമിന് സാധിച്ചു. ആ ടൂർണ്ണമെന്റില്‍ ബെൽജിയത്തിനെതിരെ, അവർ നേടിയ ഒരു ഗോൾ ദീർഘകാലം രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

70 വാര അകലേ നിന്നും പന്തുമായി ബെല്‍ജിയന്‍ പ്രതിരോധ നിരയെ മറികടന്നുകൊണ്ടുള്ള മാന്ത്രിക ഓട്ടത്തിനൊടുവിലായിരുന്നു സ്‌ട്രൈക്കർ സയീദ് അൽ ഒവൈറാൻ ആ അത്ഭുത ഗോള്‍ നേടിയത്. മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അൽ-ഒവൈറിന് റോള്‍സ് റോയ്സ് കാറുകള്‍ നല്‍കി കൊണ്ടായിരുന്നു രാജ്യം സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് അർജന്റീനയ്ക്കെതിരെ ഗോള്‍ നേടിയ അൽ ദൗസറിനും അൽ ഷെഹ്‌രിക്കും ഇത്തരമൊരു സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കും വലിയ സമ്മാനങ്ങള്‍ ലഭിച്ചേക്കും.












Click it and Unblock the Notifications