' കാത്തിരിക്കുകയാണ് ഞാന്‍ എന്റെ മാവേലിയെ'..നസ്റിൻ വിഎം എഴുതുന്നു
നസ്റിൻ വിഎം എഴുതുന്നു
ഓണം വന്നു. അതാ വന്നു മാവേലിയും ഒപ്പം ഇതിഹാസ ചരിത്രം തിരുത്തി കുറിക്കാന്‍ കോവിഡും. സന്തോഷങ്ങളില്‍ പകുതി ക്വാറന്റീനിലാണ്. സ്‌നേഹം സാമൂഹിക അകലത്തിലും. ഇന്ന് ഓണത്തിന്റെ ആരവങ്ങളില്ല, മേളാഘോഷങ്ങളില്ല, എല്ലാം ശാന്തമാണ്. ചിങ്ങമാസം ആണെന്ന് അറിയിക്കാന്‍ അങ്ങിങ്ങായി കാണുന്ന വീടുകളിലെ ചില പൂക്കളങ്ങള്‍ മാത്രമുണ്ട്. കാഴ്ചക്കാരായി വരേണ്ടവരെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലുമാണ്.
വാമൊഴിയായ വാക്കുകള്‍ക്കപ്പുറം മുറ്റം നിറഞ്ഞ പൂക്കളവും സ്വര്‍ണക്കര പട്ടുസാരിയുമായി ഓണം ആഘോഷിച്ചു തിമിര്‍ക്കണ്ട സമയമായിരുന്നു. കുടവയറുമായി സ്വര്‍ണ്ണക്കുട നിവര്‍ത്തി ഓണത്തപ്പന്‍ മാസ്‌ക്കിട്ട് വരുന്നു. സാനിറ്റൈസര്‍ മുമ്പേ നടന്നു. സ്വര്‍ണ്ണക്കുട പിടിച്ച കൈ അധികം അനക്കുന്നില്ലല്ലോ.. സൂചിമുനയില്‍ മരുന്ന് നിറച്ച് കുത്തിയതായിരുന്നുകയ്യില്‍. വല്ലാത്ത വേദന ആയിട്ടാവും മാവേലി വരുക...

എന്റെ ഓണം പൂക്കാലമാണ്, ഓണപ്പൂക്കളമാണ്, സദ്യയാണ്, പുത്തന്‍ ഉടുപ്പാണ്, എന്റെ സ്വപ്നങ്ങളിലെ മാവേലിയാണ്. വരില്ലെന്നറിയാം എന്നിട്ടും കാത്തിരിക്കയാണ് ഞാന്‍ എന്റെ മാവേലിയെ. പറ്റിക്കുകയാണ് ഞാനവരെ, ആ കുട്ടികളെ, മാവേലി വരും നമ്മോട് ഒന്നിച്ച് സദ്യ കഴിക്കാന്‍, വൈകിട്ട് യാത്ര പറഞ്ഞുകൊണ്ട് യാത്രയാവുമെന്ന്. മഹാബലിയെ വരച്ചുകണ്ടത് കാഴ്ചയിലാണെങ്കിലും ഇന്നും മനസ്സിന്റെ ഉള്ളിലായി നില്‍ക്കുന്നു ഈ അസുര രാജാവ്.
Recommended Video
ഇവിടെ മതമില്ല, വര്‍ഗ്ഗമില്ല, വാഴയിലയിലെ സദ്യ മാത്രമാണ് ബാക്കി. നിറങ്ങള്‍ കൊണ്ട് അലങ്കരിച്ച വീടും കുട്ടികളുടെ കളിയരങ്ങുകളും ഓടി തിമിര്‍ക്കുകയായിരുന്നു. ഓണം തീരില്ലന്നു കരുതി. അത്തം, ചിത്തിര പിന്നെയങ്ങനെ നീണ്ടു നീണ്ട് പത്താമത്തെ ദിവസം തിരുവോണം. പത്ത് ദിവസത്തെ ആഘോഷകളി രാവുകള്‍.. ഇതൊരു അപൂര്‍വ കാഴ്ചയല്ല, ഇത് ഇവിടെയാണ് കേരളത്തില്‍. മലയാളികളുടെ സ്വന്തം നാടായ കേരളത്തില്‍.
തിരക്കിട്ട് ഓണം ഓടിയെത്തിയപ്പോള്‍ ഇവിടെ എല്ലാവരും തിരക്കിലായി. ഉത്രാടത്തിന് മാത്രമല്ല പാച്ചില്, അത്തം തുടങ്ങിയാല്‍ പിന്നെ മൊത്തം പാച്ചില് തന്നെയാണല്ലോ.. ഓണപ്പാട്ടും പൂക്കളവും ഒത്തുചേരലുമെല്ലാം ഇന്ന് ഓണ്‍ലൈനായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ടത്തെ ഓണമെല്ലാം ഓര്‍മ്മകളുമായി. ഓര്‍മ്മകളിലെ പ്രിയം ഓണത്തിനായുള്ള കാത്തിരിപ്പായിരുന്നു. പുത്തന്‍ ഉടുപ്പിട്ട് പൂക്കളമിട്ട് സന്തോഷ സദ്യ കഴിച്ച് സ്‌നേഹനിര്‍ഭരമായ നിമിഷങ്ങളെ ഉണര്‍ത്തുന്ന ഓണം.
കോവിഡ് വന്നതോടെ എല്ലാം അസ്തമിച്ചത് പോലെയായി. ആര്‍ക്കും ആരെയും തിരിച്ചറിയാന്‍ കഴിയാതെയായി. ചിരിക്കുന്ന മുഖങ്ങളെ മാസ്‌ക്കിനുള്ളിലാക്കിയപ്പോള്‍ കാണുന്ന മനസ്സിനെയും ഒളിപ്പിച്ചു വെക്കേണ്ടതായിവന്നു. അവിടെ വികാരങ്ങളില്ലാതായത് പോലെ. എല്ലാം മറച്ചുവച്ചിട്ടും ഒന്നും മറക്കാത്തത് പോലെ. എന്തോക്കയോ നഷ്ടപ്പെട്ടതുപ്പോലെ..
എന്നാലും ഇലയിലുണ്ണുന്ന സദ്യയും കൊതിയോടെ കഴിക്കുന്ന പായസവും ഇന്ന് എവിടെയും അസ്തമിച്ചിട്ടില്ല. കോവിഡ് ദാരിദ്രം തന്നപ്പോഴും ഇതൊന്നും മറക്കാന്‍ കഴിയില്ല മലയാളികള്‍ക്ക്. കാരണം സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണിത്. മണ്ണില്‍ വിളയിച്ച പച്ചക്കറിയും നെല്ലും മനസ്സില്‍ വിരിഞ്ഞ സന്തോഷവും ഒന്നായി മാറുന്നതല്ലെ നമ്മള്‍ മലയാളികള്‍ക്ക് ഓണം.
അടുത്ത ഓണം ഇനിയൊരു പ്രത്യാശയാണ്. സന്തോഷങ്ങള്‍ ക്വാറന്റീനുകളിലൂടെ പകുത്ത് എടുക്കാത്ത, സാമൂഹിക അകലത്തില്ലാതെ സ്‌നേഹിക്കപ്പെടാനും, ചി്ങ്ങമാസത്തിലെ ആരവങ്ങളും മേളാഘോഷങ്ങളും നല്‍കുന്ന ഉത്സവ പ്രതീതി നല്‍കുന്ന ഓര്‍മ്മകളിലെ ആ പഴയ ഓണത്തിലേക്ക് തിരികെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്. കാത്തിരിക്കണമിനിയും പ്രതീക്ഷയോടെ, വലിയ ഉത്സവക്കുടയുമായി മാവേലി വരുന്നതും കാത്ത്.
നസ്റിൻ വിഎം
ജേര്‍ണലിസം വിദ്യാര്‍ഥി












Click it and Unblock the Notifications