അതിജീവനത്തിന്‍റെ ഓണം അഥവാ ഏകാന്തതയുടെ ഓണക്കാഴ്ചകൾ: സുഹാസ് പാ എഴുതുന്നു
സുഹാസ് പാ
ലോകത്തെ മുഴുവൻ ഗ്രഹിച്ചോരു മഹാമാരിക്കാലത്ത് കടന്നെത്തുന്ന ഒരു ഓണക്കാലം കൂടെ, പതിവോണങ്ങളിൽ നിന്നും വ്യത്യസ്തമായി, മാസ്കിട്ടും സോപ്പിട്ടും, അകലമിട്ടും, അവനവനിലേക്ക് ഒതുക്കപ്പെട്ട മറ്റൊരു ഓണക്കാലം.
ഒത്തുചേരലുകളുടേ ആഘോഷമായിരുന്ന തിരുവോണം ഇത്തവണ ഞങ്ങൾ കുറച്ചു സൗഹൃദങ്ങളിലേക്ക് ഒതുങ്ങുമ്പോള്‍, ഓർമകൾ നാമ്പ് നീട്ടിയത് കഴിഞ്ഞ വർഷത്തെ ഓണനാളുകളിലേക്ക്. എല്ലാവരും ഒത്തുചേർന്ന മനോഹരമായ ഓണക്കാലത്തിന്റെ, ഒരു ഒഴിവുകാലത്തിന്റെ നിറമുള്ള ഓർമകളിലേക്ക്.
പൂക്കളം വർണ്ണവൈവിധ്യങ്ങൾ തീർത്ത മുറ്റവും, അകലങ്ങളിൽ നിന്നും വിരുന്നെത്തിയ പ്രിയപ്പെട്ടവരും, ഒത്തുചേർന്നുള്ള സദ്യയൊരുക്കലും, പരസ്പരം പങ്കുവെച്ച വിശേഷങ്ങളും, കുഞ്ഞുകുട്ടി ബഹളങ്ങളും, നിറവെയിലും, മണി കിലുക്കി എത്തിയ ഓണത്തപ്പനും, ഒരാഘോഷക്കാലത്തിന്റെ ശോഭമങ്ങാത്ത ഓർമകൾ.
മനസ്സ് ഘനീഭവിക്കുന്ന ഏകാന്തായ ഈ ഓണക്കാലത്ത്, ഓർമകൾ സമ്മാനിക്കുന്നത് വല്ലാത്ത ഒരു വിങ്ങലാണ്. പ്രിയപ്പെട്ടവർ അരികിലില്ലാത്ത ആഘോഷങ്ങൾ ഓർമ്മകൾ വേട്ടയാടുന്ന, വിരസമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. സ്മാർട്ട് ഫോണിന്റെ ജാലകത്തിലൂടെ വിരലോടിച്ചു പോകുമ്പോൾ മനസ്സുടക്കിയ ഒരു പഴയ ഓർമ ചിത്രം ഇവിടെ പങ്കുവെക്കുന്നു. എല്ലാവരും ഒത്തൊരുമിച്ച് ആഘോഷിച്ച കഴിഞ്ഞ ഓണക്കാലത്തെ നിറം മങ്ങാത്ത ഒരോർമച്ചിത്രം.
ഓണം, മലയാളിയുടെ ആഘോഷക്കാലമാണ്, കാർഷിക സമൃദ്ധിയുടെ, ഒരു നല്ല കാലത്തിന്റെ സ്മരണകൾ അയവിറക്കുന്ന, മഹാബലിയെന്ന മഹാനായ ചക്രവർത്തിയുടെ കള്ളവും ചതിയുമില്ലത്ത ഭരണകാലത്തിൻെറ ഐതിഹ്യം അയവിറക്കുന്ന ഉത്സവകാലമാണ്.
പൂവും പൂക്കൂടയുമായി ബാല്യങ്ങൾ പൂക്കളെ തേടുന്ന നിറങ്ങളുടെ ആഘോഷക്കാലമാണിത്. ഒരുമയുടെ സന്ദേശം പേറി, മലയാളി ഒന്നായി ആഘോഷിക്കുന്നതാണ് ചിങ്ങ മാസത്തിലെ ഓണക്കാലം. നാടും നഗരവും തിരക്കിലലിയുന്ന ഉത്രാട ദിനത്തിലെ "ഉത്രാട പാച്ചിൽ", കുടുംബങ്ങൾ ഒത്തു ചേരുന്ന, സദ്യ വട്ടങ്ങളുടെ നറുമണമൊഴുകുന്ന തിരുവോണം നാൾ. കുട്ടിക്കളികളും, ബന്ധു മിത്രാതികളുടെ ഒത്തുചേരലിൽ മുഖരിതാകുന്ന ആഘോഷ ദിനം. ഗൃഹാതുരതയുടെ ആഘോഷ കാഴച്‌കളാണ് എങ്ങും. ഓണക്കളികളും, ഒത്തുചേരലുമായി മലയാളി തെരുവുകളിൽ, മൈതാനങ്ങളിൽ നിറയുന്ന സായാഹ്നങ്ങൾ.
ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അശ്ലീല പ്രദർശനവും; കർശന നടപടിയെന്ന് ഇ എസ് ബിജുമോൻ
ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ ഓണ നാളുകൾ. എന്നാലിപ്പോൾ, ലോകത്തെ മുഴുവൻ ഗ്രഹിച്ചോരു മഹാമാരിക്കാലത്ത് കടന്നെത്തിയ ഈ ഓണം, പതിവോണങ്ങളിൽ നിന്നും വ്യത്യസ്തമായി, അവനവനിലേക്ക് ഒതുക്കപ്പെട്ട ഒന്നായി മാറി.
തണുത്ത ഡിസംബറിന്റെ അവസാന ദിവസങ്ങളിൽ ചൈനയിലെ വുഹാൻ. നഗരത്തിൽ തുടങ്ങി, ലോകം മൊത്തം പടർന്നു കയറിയ കോവിഡ് 19 ലോകത്തെ നിശ്ചലമാക്കിയത് എത്ര പെട്ടന്നാണെന്നോ; കൊറോണ എന്ന മഹാമാരി ദേശ ഭാഷ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ, മനുഷ്യകുലത്തെ ആകെ ഗ്രസിച്ചിരിക്കുന്നു. കോടിക്കണക്കിന് പേർ അസുഖ ബാധിതരായി, ലക്ഷക്കണക്കിന് ജീവനുകളെ മരണം കവർന്നെടുത്തു. ലോകം ഏറെക്കുറെ നിശ്ചലമായി.
കൊറോണ വൈറസിൽ നിന്നും രക്ഷ തേടി, മനുഷ്യർ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതമായി. മാസ്കിട്ട് മുഖം മറച്ചും, കൈകഴുകിയും വൈറസ് വ്യാപനം തടയാൻ ശ്രമിച്ചു. ഓഫീസുകളിലും, സ്കൂളുകളും, വ്യാപാര സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടപ്പെട്ടു, കൂട്ടായ ആഘോഷങ്ങൾ ഇല്ലാതായി. സാമൂഹ്യ ജീവിയായ മനുഷ്യൻ ഒരു പരിധിവരെ, അവനവനിലെക്ക് ചുരുങ്ങി.
ധര്മ്മജന് താല്പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയം
പക്ഷേ, ലോകം തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, വീടുകളിലേക്ക് ഒതുക്കപ്പെട്ട മനുഷ്യർ പുതുവഴികൾ തേടി, ഇന്റർനെറ്റും, സ്മാർട്ട് ഫോണും, കമ്പ്യൂട്ടറും അവർക്ക് കൂട്ടായി. ഒറ്റപ്പെടലിനേ, ഓൺലൈൻ ആഘോഷമാക്കി അവർ മാറ്റി.. പാട്ട് പാടി, നൃത്തം ചെയ്തു, പ്രഭാഷണങ്ങൾ നടത്തി, അങ്ങനെ ഒത്തുചേർന്ന് ചെയ്യുന്നതിനെ പരിമിതികൾക്ക് അകത്ത് നിന്ന് കൊണ്ട് ഓൺലൈൻ പരിപാടികളുമായി സംഘടിപ്പിച്ചു.. ഒറ്റപ്പെട്ട മനുഷ്യർ അവിടെ ഒത്തുചേർന്നു. അതിജീവനത്തിന്റെ പുതു നാമ്പുകൾ പിറവി കൊണ്ടു.
അങ്ങനെ ഒരു അതിജീവന കാലത്ത് നമ്മെ തേടിയെത്തിയ ഓണത്തേയും പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും, ഓൺലൈൻ ആഘോഷങ്ങളുടെ ഒത്തു ചേരലൂകളിലൂടെ, മത്സരങ്ങളിലൂടെ, അതിജീവിക്കും മലയാളി. ഭൂമിശാസ്ത്രപരമായ പരിമിതികൾ ഇല്ലാതെ, ലോകത്ത് എവിടെയുമുള്ള മനുഷ്യർക്ക് ഒന്ന് ചേരാവുന്ന ഓൺലൈൻ ഇടങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവരതിൽ ഒന്ന് ചേർന്നു...
കൊറോണ സൃഷ്ടിച്ച വൈതരണികളെ, ഒറ്റപ്പെടലിനേ, മറക്കാൻ മലയാള നാട്ടിലും, മറുനാട്ടിലും ഓൺലൈൻ ഓണാഘോഷങ്ങൾ പൊടിപൊടിച്ചു. അവിടെ "വീട്ടിലിരുന്നോണം" അക്ഷരാർതഥത്തിൽ വീട്ടിൽ ഇരുന്നു ഓണം ആഘോഷിച്ചു, ലോകത്തോട് മുഴുക്കെ ഓൺലൈനിലൂടെ പങ്കുവെച്ചു.
ഈ ദുരിതകാലത്തും അതിജീവനത്തിന്റെ നല്ല സന്ദേശങ്ങൾ, ഇരുൾ പരക്കുന്നുവെന്ന് തോന്നുന്നയിടത്ത്, പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി ഒരായിരം മൺചിരാതുകൾ പ്രഭചൊരിഞ്ഞ പുത്തൻ വഴിത്താരകൾ തെളിഞ്ഞു വരുന്ന ശുഭവാർത്തകൾ ചുറ്റിലും ഊർജ്ജം പകരുംബോൾ, പതറിപ്പോയ മനസ്സുകളിൽ പുതിയ വെളിച്ചം പരക്കുന്നത് നാം കാണുന്നുണ്ട്.
പ്രതിസന്ധികളിൽ തളരാതെ, കരളുറപ്പൊടെ, ആഘോഷിക്കാം ഈ ഓണക്കാലവും.. എത്രയൊക്കെ ചവിട്ടി താഴ്ത്തിയാലും, വീണ്ടും വീണ്ടും നമ്മെ കാണാൻ അണയുന്ന മാവേലിയെന്ന മഹാ പോരാളിയുടെ ഓർമകൾ ആഘോഷിക്കുന്ന ഈ ഓണനാൾ നമ്മുടേതാണ്, അവിടെ നമ്മുടെ സന്തോഷങ്ങളെ കെടുത്താൻ ആർക്കും കഴിയില്ല വരൂ നമുക്കൊന്നിച്ചു ആഘോഷമാക്കാം അതിജീവനത്തിന്റെ ഈ ഓണക്കാലം... !!
ഈ
മഹാമാരിക്ക്
ശേഷം
നിറങ്ങൾ
പെയ്യുന്ന,
ഇഴയടുപ്പമുള്ള,
സന്തോഷകരമായ
ഒരാഘോഷക്കാലം
പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവം..
സുഹാസ്
ഖത്തർ
എഴുത്തുകാരനെക്കുറിച്ച്
ഖത്തറില്‍ ജോലി ചെയ്യുന്ന സുഹാസ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്. 'ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. "പെണ്ണൊലി" (പ്രസിദ്ധീകരണം ദേശാഭിമാനി വാരിക), യാത്രയ്ക്ക് മുന്‍പ്, തുടങ്ങിയ കവിതകള്‍ രചിച്ചു. നാട്ടിലേയും പ്രവാസികള്‍ക്കിടയിലേയും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍
Recommended Video
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം