ഇ ബുൾ ജെറ്റ്: 'ഞാൻ ചാണകമാണ്, മുഖ്യമന്ത്രിയെ വിളിക്കൂ' എന്ന് സുരേഷ് ഗോപി! സംഗതി എന്തെന്ന് പിടികിട്ടാതെ മുകേഷ്
കണ്ണൂര്‍: 'ഇ-ബുള്‍ ജെറ്റ്' ആണ് ഇപ്പോള്‍ കേരളത്തിലെ ട്രെന്‍ഡിങ്. മോട്ടോര്‍വാഹന നിയമം ലംഘിച്ച് വാഹനം രൂപമാറ്റം വരുത്തിയത് മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് നിഷേധിച്ചവരാണ് ഈ ബ്ലോഗര്‍മാര്‍. ഒടുവില്‍ വാഹനം കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലൈവ് വീഡിയോ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്തായാലും സഹോദരങ്ങളായ രണ്ട് ബ്ലോഗര്‍മാരേയും ഒടുക്കം പോലീസ് അറസ്റ്റ് ചെയ്തു.
കേരളം കത്തിക്കാനടക്കം ആഹ്വാനം, ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ആരാധകരായ 17 പേർ അറസ്റ്റിൽ
ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരെ റിമാൻഡ് ചെയ്തു, കള്ളക്കേസ് എന്ന് ലിബിനും എബിനും
എന്നാല്‍ ഇത് ചെറിയൊരു വിഷയമായി അവസാനിച്ചില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്കായി യുവാക്കള്‍ വലിയ രീതില്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ സഹായമഭ്യര്‍ത്ഥിച്ച് ചിലര്‍ സുരേഷ് ഗോപിയേയും മുകേഷിനേയും ഒക്കെ വിളിക്കുകയും ചെയ്തു. ഇവരുടെ പ്രതികരണങ്ങളുടെ ഓഡിയോയും ഇപ്പോള്‍ വൈറല്‍ ആണ്.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ
മുകേഷിനെ വിളിച്ചത് കോതമംഗലത്ത് നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. മുകേഷ് സാര്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് ആണെന്നാണ് മറുപടി പറഞ്ഞത്. പക്ഷേ, സംസാരിച്ചത് മുകേഷ് തന്നെ ആയിരുന്നു എന്നാണ് ശബ്ദം കൊണ്ട് തോന്നിപ്പിക്കുന്നത്. ഇ ബുള്‍ ജെറ്റ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും തുടക്കത്തില്‍ മുകേഷിന് മനസ്സിലായിരുന്നില്ല. മുകേഷ് മാത്രമല്ല, പലരും ഇതേക്കുറിച്ച് അറിഞ്ഞത് ഈ വിവാദത്തിന് ശേഷം ആയിരുന്നു.
കോതമംഗലത്ത് നിന്നാണ് വിളി എന്ന് കേട്ടപ്പോള്‍ അവിടത്തെ ഓഫീസില്‍ പറയണം എന്ന് ആദ്യമേ പറഞ്ഞുനോക്കി. പക്ഷേ, വിളിച്ച ആള്‍ വിട്ടില്ല. പിന്നെ ഇ ബുള്‍ ജെറ്റ് എന്ന പേര് മനസ്സിലാക്കിക്കാനുള്ള തത്രപ്പാടില്‍ ആയി. ഇ ബഡ്ജറ്റ് എന്നാണ് ആദ്യം മുകേഷ് കേട്ടത്, പിന്നെ ഇ ബുള്ളറ്റ് എന്നും കേട്ടു. ഒടുക്കം സ്‌പെല്ലിങ് പറഞ്ഞുകൊടുത്തപ്പോഴാണ് ആ പേര് തന്നെ മനസ്സിലായത്.
എന്തായാലും ഇങ്ങനെ ഒരു സംഗതി തനിക്കോ ഓഫീസിലുള്ളവര്‍ക്കോ അറിയില്ലെന്ന് സമ്മതിക്കാന്‍ മുകേഷ് മടിയൊന്നും കാണിച്ചില്ല. വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടപ്പോള്‍ എന്ത് തരം ഇടപെടലാണ് വേണ്ടത് എന്നായി മുകേഷ്. അവരെ ഇറക്കി വിടുകയാണോ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍, വിളിച്ച ആള്‍ ഒന്ന് അയഞ്ഞു. ഒടുക്കം ഒന്ന് അന്വേഷിക്കട്ടേ എന്ന് പറഞ്ഞ് മുകേഷ് ഫോണ്‍ വയ്ക്കുകയും ചെയ്തു. അടുത്തിടെ ഉണ്ടായ ഫോണ്‍ വിവാദത്താലാകാം, വളരെ സംയമനത്തോടെ ആയിരുന്നു മുകേഷ് സംസാരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന അടുത്ത ഓഡിയോ സുരേഷ് ഗോപിയുടേതാണ്. സുരേഷ് ഗോപിയ്ക്ക് ഫോണ്‍ വന്നത് പെരുമ്പാവൂരില്‍ നിന്നായിരുന്നു. സുരേഷ് ഗോപിക്കും എന്താണ് ഈ 'ഇ ബുള്‍ ജെറ്റ്' എന്ന് പിടികിട്ടിയിട്ടില്ല എന്നാണ് ഫോണ്‍ സംഭാഷണം കേട്ടാല്‍ മനസ്സിലാവുക. എന്തായാലും അദ്ദേഹം കാര്യം അന്വേഷിച്ചു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടിയതില്‍ മറ്റെന്തൊക്കെയോ ഉണ്ടെന്നാണ് വിളിച്ച ആളുടെ സംശയം. വിഷയത്തില്‍ സുരേഷ് ഗോപി ഇടപെടണം എന്ന ആവശ്യവും മുന്നോട്ട് വച്ചു. അപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഞെട്ടിപ്പിക്കുന്ന മറുപടി.
മുഖ്യമന്ത്രിയെ വിളിച്ച് കാര്യം പറയാനായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പെല്ലാം മുഖ്യമന്ത്രിയുടേയും ഗതാഗത മന്ത്രിയുടേയും കീഴില്‍ വരുന്നതാണ്. കേരളത്തില്‍ നടന്ന സംഭവം ആയതുകൊണ്ട് മുഖ്യമന്ത്രിയെ വിളിച്ചാല്‍ മതി എന്നും പറഞ്ഞു. സുരേഷ് ഗോപിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ കൊടുത്ത മറുപടി ഇങ്ങനെ- ' നമുക്ക് ഇതില്‍ ഇടപെടാന്‍ ഒക്കത്തില്ല. ഞാനൊക്കെ ചാണകമല്ലേ. ചാണകം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ആകുമല്ലോ'. എന്തായാലും വിളിച്ച ആള്‍ സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞ് ഫോണ്‍ വച്ചു.
സുരേഷ് ഗോപിയുടേയും മുകേഷിന്റേയും ഒക്കെ പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും അത്രയ്ക്ക് തമാശയല്ല കാര്യങ്ങള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം യുവാക്കളാണ് ഈ വ്‌ലോഗര്‍ സഹോദരങ്ങള്‍ക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ വാഹനം വിട്ടുകൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്നൊക്കെയാണ് ചിലര്‍ വികാര വിക്ഷോഭത്തോടെ പറയുന്നത്. അത്രയേറെയാണ് ഫോളോവേഴ്‌സിന് ഇവരോടുള്ള ആരാധന.
കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നീ സഹോദരങ്ങളാണ് 'ഇ ബുള്‍ ജെറ്റ്' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നത്. രണ്ട് പേരും ചേര്‍ന്ന് നടത്തുന്ന യാത്രകളും വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെയാണ് വീഡിയോകളില്‍ പ്രധാനം. സാധാരണക്കാരിലേക്ക് വേഗത്തില്‍ എത്തുന്ന തരത്തിലാണ് ഇവരുടെ വീഡിയോകള്‍. പതിനഞ്ച് ലക്ഷത്തിലേറെയാണ് യൂട്യൂബില്‍ ഇവരുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം. ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് വ്യൂസും ഉണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചുള്ള രൂപമാറ്റങ്ങള്‍ ആണ് ഇവര്‍ ഇവരുടെ ട്രാവലറിന് വരുത്തിയിട്ടുള്ളത്. ആ വാഹനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിയമലംഘനത്തിന് പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് അടച്ചില്ല. ഒടുവില്‍ വാഹനം പിടിച്ചെടുത്തു. ഇതേ തുടര്‍ന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ലൈവ് ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തങ്ങളെ തൊട്ടാല്‍ കേരളം കത്തും എന്നൊക്കെ ആയിരുന്നു ഭീഷണി. പിന്നെ ലൈവില്‍ പൊട്ടിക്കരച്ചിലും ആയി. ഒടുവില്‍ പോലീസ് രണ്ട് പേരേയും അറസ്റ്റ് ചെയ്തു. ഇവരെ പിന്തുണച്ചെത്തിയ ചിലരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പച്ചയായ നിയമ ലംഘനം നടന്നു എന്നത് വാസ്തവം ആണ്. എന്നാല്‍ ഈ പ്രശ്‌നം ഇത്രത്തോളം വഷളാക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ പിഴ അടച്ചാല്‍ തീരുമായിരുന്ന ഒരു പ്രശ്‌നം ഇപ്പോള്‍ പോലീസ് കേസ് ആയി മാറിയിരിക്കുകയാണ്. ഗുരുതര വകുപ്പുകള്‍ ചുമത്താവുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. എന്തായാലും വരും ദിവസങ്ങളിലും ഇ ബുള്‍ ജെറ്റ് കേരളത്തിലെ പ്രധാന ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.
അതിനിടെ ഇവരെ പിന്തുണച്ച് ചില രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍, കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എന്നിവരാണ് അതില്‍ പ്രമുഖര്‍. സിനിമ നടനും സംവിധായകനും ആയ ജോയ് മാത്യുവും ഇവരെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു
Recommended Video