'കേരളത്തെ നരബലിയുടെയും നരകജീവിതത്തിന്റെയും മാർഗത്തിലേക്ക് തിരിച്ചു വിട്ട സുകുമാരക്കുറുപ്പ്'; കുറിപ്പ്
ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ കിടിലം കൊള്ളിക്കുന്ന കഥകൾ കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് കേരളം. അന്ധവിശ്വാസങ്ങളുടെ പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന കൊടുംക്രൂരതകൾ കേരളത്തിൽ തന്നെ ഇത് പലതവണ നടന്നിരിക്കുന്നു.
ഇലന്തൂർ കൊലകളുടെ പശ്ചാത്തലത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന, ദുൽഖർ സൽമാൻ പ്രധാന വേഷമിട്ട കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് സനൽകുമാറിന്റെ വേറിട്ട പ്രതികരണം.

സനൽ കുമാർ ശശിധരന്റെ കുറിപ്പ് : ' രണ്ടു ദിവസം മുമ്പ് 'കുറുപ്പ്' എന്ന സിനിമ കണ്ടു. എൺപതുകളുടെ മധ്യത്തോടെ പിടികിട്ടാപ്പുള്ളിയായി മലയാളമനസിന്റെ ആഴമറിയാത്ത ഉള്ളറകളിലേക്ക് അലിഞ്ഞു ചേർന്ന, കേരളം കണ്ട ആദ്യത്തെ അംഗീകൃത മാനിപ്പുലേറ്റർ ആയ സുകുമാരക്കുറുപിനെ നിറം പിടിപ്പിക്കുന്ന സിനിമ. ഈ സിനിമയുടെ മെറിറ്റിനെ കുറിച്ചല്ല ഈ കുറിപ്പ്. അടൂർ ഗോപാലകൃഷ്ണൻ സാറും സുകുമാരക്കുറുപ്പിന്റെ ഉള്ളിലേക്ക് ടോർച്ചടിക്കുന്ന ഒരു സിനിമയെടുത്തിട്ടുണ്ട്. 'പിന്നെയും' എന്നാണ് പേര്.

'കുറുപ്പ്' സുകുമാരക്കുറുപ്പിന് ഹീറോയിസം നൽകുമ്പോൾ 'പിന്നെയും' അയാളെ ആത്മീയ വെളിച്ചത്തിൽ വൈക്കോലിട്ട് കത്തിക്കുന്നു. നിഷ്കളങ്കനായ ഒരു വഴിപോക്കനെ ചതിച്ചു കൊന്ന് പെട്രോളോഴിച്ച് കത്തിച്ച ശേഷം മരിച്ചത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കുൽസിത ബുദ്ധിയെ എന്തുകൊണ്ടാവും മലയാള സിനിമ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നതും ഒരു ക്രിമിനൽ മാനിപ്പുലേറ്റർ എന്നതിനപ്പുറം അയാളിൽ ഹീറോയിസവും ആത്മീയ പരിവേഷവും കണ്ടെത്താൻ ശ്രമിക്കുന്നതും എന്നാണ് ഞാൻ ചിന്തിക്കുന്നത്.

സിനിമ എന്നത് സമൂഹത്തിന്റെ കിടക്കയിൽ പുളയ്ക്കുന്ന രതി തന്നെയാകയാൽ സമൂഹം എന്ത് ചിന്തിക്കുന്നുവോ അത് തന്നെയാണ് സിനിമയിലും കാണുന്നത്. സിനിമയിലുള്ള സിഗരറ്റിനെയും മദ്യത്തെയും വയലൻസിനെയും നിയമപരമായ വാണിംഗ് മെസേജുകൾ കൊണ്ട് തടയാൻ ശ്രമിചിട്ടും അതിനെയൊന്നും സമൂഹത്തിൽ ഇല്ലാതാക്കാൻ കഴിയാത്തതിന് കാരണം അതൊക്കെ സിനിമയിൽ വരുന്നത് സമൂഹത്തിൽ നിന്നായത് കൊണ്ടാണ്.

സുകുമാരക്കുറുപ്പ് എന്ന മാനിപ്പുലേറ്ററിനോടുള്ള ആഭിമുഖ്യം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമയിൽ തെളിയുന്നത് എത്രമാത്രം ആഴത്തിൽ അയാൾ നമ്മുടെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ്. സൂക്ഷിച്ചു നോക്കിയാൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾ നവോത്ഥാന കേരളത്തിന്റെ രാഷ്ട്രീയത്തെയും അതുവഴി അധികാരവഴികളെയും നയിച്ചത് മാനിപ്പുലേഷൻ തന്നെയാണ് എന്നു കാണാം. ISRO ചാരക്കേസ് മുതൽ സോളാർ സരിതക്കേസ് വരെയുള്ള മാനിപ്പുലേഷനുകളാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതികളെ ഇന്നത്തെ നിലയിലെത്തിച്ചത്.
Vastu Tips: നിങ്ങളുടെ സമ്പത്ത് കുതിച്ചുയരും, ചെയ്യേണ്ടത് ഇത്ര മാത്രം

വളരെ സൂക്ഷ്മതയോടെ അണിയിച്ചൊരുക്കിയ കെട്ടുകഥകൾ കൊണ്ട് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും (ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓർക്കുന്നു) അപമാനവീകരിച്ചു കൊണ്ടാണ് കേരളത്തെ ഇങ്ങനെ ആക്കിത്തീർത്തത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് മുങ്ങിയത് കേരളത്തിന്റെ മനസാക്ഷിയിലേക്ക് തന്നെയാണെന്ന് എനിക്ക് തോന്നിപ്പോവുന്നു. അയാൾ സ്വസ്‌ഥമായി അവിടിരുന്ന് മാനിപ്പുലേറ്റർമാരെ നവോത്ഥാന നായകൻമാരും താരങ്ങളും ദൈവങ്ങളുമൊക്കെയാക്കി കേരളത്തെ നരബലിയുടെയും നരകജീവിതത്തിന്റെയും മാർഗത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു'.












Click it and Unblock the Notifications