Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈതോലപ്പായ'യുടെ കഥാകാരന്മാരോട്...; ആരുമായും കിടപ്പറ പങ്കിട്ടല്ല പദവികളിലെത്തിയത്': സിന്ധു ജോയ്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സിന്ധു ജോയ്. ദേശാഭിമാനിയിലെ മുന്‍ പത്രാധിപസമിതി അംഗമായിരുന്ന ജി ശക്തിധരന്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സിന്ധു ജോയിക്കെതിരെ പ്രചാരണം നടക്കുന്നത്. ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിച്ച് ഇതിനെ നേരിടുമെന്ന് സിന്ധു ജോയ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

സിന്ധു ജോയിയുടെ കുറിപ്പ്: 'കൈതോലപ്പായ'യുടെ കഥാകാരന്മാരോട്... കഴിഞ്ഞ മൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഓളം തല്ലുന്ന അത്യന്തം അപകീർത്തികരമായ ഒരു പൈങ്കിളി വാർത്തമാനം ഞാൻ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാർത്ത ഫാക്ടറികൾ മറുപടി അർഹിക്കാത്തവിധം ജുഗുപ്സാവഹമാണ്; എനിക്ക് എന്റേതായ ജോലിയും അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേധ്യവാഹകർക്കായി പാഴാക്കാനുള്ളതല്ല എന്റെ സമയവും ഊർജവും എന്ന ബോധ്യവുമുണ്ട്.

 Sindhu Joy

പക്ഷെ, 'ദേശാഭിമാനി'യിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ 'കൈതോലപ്പായ' കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമർശം. സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ല.

ഈ കഥയിൽ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ 16 വര്ഷം മുൻപ് നടന്ന ഒരു ചടങ്ങിൽ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. ചടങ്ങിനുശേഷം സർവകലാശാല യൂണിയൻ ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേർന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെൻസ് ഹോട്ടലിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റിൽ ഒഴികെ മറ്റൊരിടത്തും ഞങ്ങളിൽ ഒരാൾ പോലും കയറിയില്ല; മുറിയെടുത്തില്ല.

അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവർക്കറിയാം ഈ സത്യങ്ങൾ. പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളിൽ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവന്തപുരം മസ്കറ്റ് ഹോട്ടൽ ആക്കി ഇത്തരം 'സുകൃതികൾ' മാറ്റി. ഇക്കിളിക്കഥകളിൽ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാർക്ക് ഇതൊരു വിരുന്നാണ്; സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേർത്ത് രതിഭാവന നെയ്യുന്നവരാണ് അവർ.

കഴിഞ്ഞ 11 വർഷമായി കേരളത്തിലെ രാഷ്ട്രീയത്തിൽ ഞാനോ എന്റെ നിഴൽ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയിൽ വലിച്ചിഴക്കുന്നവർ ഒരു പെണ്ണിന്റെ പേരുകേട്ടാൽ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.
ഏറെക്കാലം ഞാൻ പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തിൽ ആരും ചെയ്തിട്ടില്ല. മഹാരാജാസ് കോളേജിൽ ഒരു സാധാരണ എസ്എഫ്ഐ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവളാണ് ഞാൻ.

ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാൽ തകർന്നും നിരവധി തവണ പോലീസ് മർദനമേറ്റും പൊരുതി ഉയർന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളിൽ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തർക്കുമറിയാം. ചെറുപ്പത്തിൽ തന്നെ അനാഥയായ എനിക്ക് പാർട്ടി ഒരു തണലായിരുന്നു; സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാൻ പ്രാപ്തയാക്കിയത്.

ഇന്നെനിക്ക് ഒരു കുടുംബമുണ്ട്; ഭർത്താവുണ്ട്. സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ ഇത്തരമൊരു നുണക്കഥയുടെ കയറിൽകെട്ടി ഇക്കിളി വാർത്തകളുടെ എച്ചിൽക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്. ഇത്തരം കീടജന്മങ്ങളെ സംഹരിക്കുന്ന അണുനാശിനികളായി നമ്മുടെ പോലീസ്, നിയമ സംവിധാനങ്ങൾ മാറേണ്ടതാണ്. അല്ലെങ്കിൽ, പൊതുജനം ഈ നീചന്മാരെ പെരുവഴിയിൽ കൈകാര്യം ചെയ്തുപോയേക്കാം.

ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനെ തകർക്കാൻ പ്രവർത്തിക്കുന്ന 'ദുരാരോപണ മാഫിയ' എന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉൽപ്പന്നമാക്കുകയാണ്! സോറി, നിങ്ങൾക്ക് ആളുതെറ്റിപ്പോയി; ഇത്, സിന്ധു ജോയി ആണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും കരഞ്ഞു വീട്ടിനുള്ളിൽ അടച്ചിരിക്കാനും ഇനി എന്നെ കിട്ടില്ല. പണ്ടത്തെ കാലമല്ല ഇത്; പണ്ടത്തെ പെണ്ണുമല്ല ഇന്നത്തെ പെണ്ണ്. പഴയ സിന്ധു ജോയിയുമല്ല ഇത്.

എന്നെ അതിശയിപ്പിക്കുന്നത്, സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം പറയുന്ന പലരും സോഷ്യൽ മീഡിയയിലെ ഈ അമേദ്യം ഷെയർ ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. നിങ്ങൾക്കും അമ്മപെങ്ങന്മാരില്ലേ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. യൂട്യൂബ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ നടക്കുന്ന ഈ ദുഷ്ടപ്രചാരണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പരിധിയിൽ വരും; Cyber Stalking ആണ് അത്.

ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിച്ചും ഇതിനെ നേരിടാനാണ് എന്റെ തീരുമാനം. സോഷ്യൽ മീഡിയയിൽ എൻ്റെ പേര് പരാമർശ വിധേയമാകുന്ന ഏതു പോസ്റ്റും ഫ്ലാഗ് ചെയ്യപ്പെടുന്ന വിധത്തിൽ ഒരു സൈബർ ടീം എന്റെ സഹായത്തിനുണ്ട്. എനിക്കെതിരെ യൂട്യൂബ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിക്കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തും ഇതിനെതിരെ കേസുകൾ ഫയൽ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

പ്രൊഫൈൽ ലോക്ക് ചെയ്തും വ്യാജ പ്രൊഫൈൽ ചമച്ചും കമന്റ് ഇട്ടും ഷെയർ ചെയ്തും സഹായിക്കുന്ന 'ചങ്ങാതി'മാരുടെ ഐപി അഡ്രസ് പൊക്കാനും ഏർപ്പാട് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നാൽ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യേണ്ടിവരും; ഭക്ഷണം കഴിക്കേണ്ടിവരും. അതിനെയെല്ലാം ലൈംഗികതയുടെ മഞ്ഞക്കണ്ണടയിലൂടെ കാണുന്നവരോട് ഇനി യാതൊരു അനുഭാവവും പാടില്ല.

എനിക്കുവേണ്ടി മാത്രമല്ല എന്റെ പോരാട്ടം; രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് ഇനിയും ഇറങ്ങിവരേണ്ട ഓരോ സഹോദരിമാർക്കും വേണ്ടിക്കൂടിയാണ്. യൂട്യുബിലും ഫേസ്ബുക്കിലും ക്ലിക്കും റീച്ചും കിട്ടാനും അതുവഴി പണപ്പെട്ടി നിറക്കാനുംവേണ്ടി ഏതു പെണ്ണിന്റെയും അടിവസ്ത്രത്തിലെ കറ തിരയുന്ന നികൃഷ്ട ജന്മങ്ങൾക്കുള്ള അന്ത്യശാസനം കൂടിയാണ് ഇത്. രാഷ്ട്രീയ നേതാക്കളുടെ പെണ്മക്കളായി ജനിച്ചുപോയതുകൊണ്ടു മാത്രം അപവാദം നേരിടേണ്ടിവരുന്ന ചില ജീവിതങ്ങൾക്കു വേണ്ടിക്കൂടിയാണ് ഇത്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണ് ഇത്; സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഇനിയുമൊരു സ്ത്രീക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. നിങ്ങൾ കൂടെയുണ്ടാകണം. ഈ പോരാട്ടത്തിൽ നമുക്ക് ഈ അഭിനവ ഗോലിയാത്തുമാരുടെ നെറ്റിത്തടം തകർക്കണം. കൂട്ടരേ, ഒപ്പമുണ്ടാവുക നിങ്ങൾ'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+