ഡസൻ കണക്കിന് പാമ്പുകൾ, മലമ്പാമ്പുകൾക്ക് മാത്രമായി ഒരു ക്ഷേത്രം, അപൂർവ്വ സ്ഥലം
മതവും ചരിത്രവും ഐതിഹ്യങ്ങളും ആചാരങ്ങളും സർപ്പങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന ഒരു അത്യപൂർവ പുണ്യസ്ഥലമാണ് നൈജീരിയയിലെ ബെനിനിലെ മലമ്പാമ്പുകൾക്കായുളള ക്ഷേത്രം. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ വോഡൻ എന്ന ആത്മീയ പാരമ്പര്യവുമായി ഈ ക്ഷേത്രത്തിന് ആഴത്തിലുള്ള ബന്ധമുണ്ട്.
വോഡൻ വിശ്വാസവ്യവസ്ഥയിൽ പാമ്പുകളെ ഭയക്കുന്നതിന് പകരം അവയെ ആദരണീയമായ പ്രതീകങ്ങളായാണ് കാണുന്നത്. വോഡൻ ദൈവശാസ്ത്രത്തിൻ്റെ കേന്ദ്രമായ ഡാൻ എന്ന മഴവിൽ സർപ്പം മനുഷ്യലോകത്തിനും ആത്മാക്കളുടെ ലോകത്തിനുമിടയിലുള്ള മധ്യസ്ഥനാണ് എന്നാണ് വിശ്വാസം. മലമ്പാമ്പുകളെ ദൈവത്വമായി ഇവർ കണക്കാക്കുന്നു.
ഈ ക്ഷേത്രത്തിൻ്റെ ഉത്ഭവത്തിന് പിന്നിൽ ശക്തമായ പ്രാദേശിക ഐതിഹ്യങ്ങളുണ്ട്. 1700-കളിൽ ഒരു യുദ്ധത്തിൽ ഔയിദയിലെ രാജാവിനെ ശത്രുക്കൾ പിന്തുടർന്നപ്പോൾ അദ്ദേഹം സമീപത്തെ പുണ്യവനത്തിൽ അഭയം തേടി. അപ്പോൾ മലമ്പാമ്പുകൾ അദ്ദേഹത്തെ വളയുകയും ശത്രുക്കളെ തടയുകയും ചെയ്തു. ഈ സംരക്ഷണത്തിന് നന്ദിയായി രാജാവ് സ്മാരകങ്ങൾ നിർമ്മിക്കാൻ ഉത്തരവിട്ടു, ഇതാണ് പിന്നീട് മലമ്പാമ്പ് ക്ഷേത്രമായി മാറിയത്.

യുദ്ധവും ക്ഷാമവും കാരണം പലായനം ചെയ്യുകയായിരുന്ന ഒരു സ്ത്രീ കാട്ടിൽ വെച്ച് ഒരു മലമ്പാമ്പിനെ കണ്ടുമുട്ടി വീട്ടിലേക്ക് കൊണ്ടുപോന്ന കഥയുമുണ്ട്. രാത്രികാലങ്ങളിൽ പാമ്പ് പാടങ്ങളിലെ കീടങ്ങളെ തിന്ന് വിളകൾ സമൃദ്ധമാക്കാൻ സഹായിച്ചു. ഇതോടെ മലമ്പാമ്പ് ഭക്ഷണത്തിൻ്റെ സംരക്ഷകനും ആത്മീയ രക്ഷാധികാരിയുമായി മാറി.
ഇന്നത്തെ മലമ്പാമ്പ് ക്ഷേത്രം മൺ ഓടുകൾ മേഞ്ഞ ചെറിയൊരു കോൺക്രീറ്റ് കെട്ടിടമാണ്. അകത്ത്, ഡസൻ കണക്കിന് മലമ്പാമ്പുകൾ പരസ്പരം ചുരുണ്ട് ശാന്തമായി വിശ്രമിക്കുന്ന ഒരു കുഴിയുണ്ട്. ശാന്തവും സൗമ്യമുള്ളതുമായ സ്വഭാവത്തിന് പേരുകേട്ടവയാണിവ. ഏകദേശം 60 മലമ്പാമ്പുകളെ ഇവിടെ പരിപാലിക്കുന്നുണ്ട്.
ബെനിനിലെ വിശുദ്ധ മലമ്പാമ്പുകളിൽ ഏറ്റവും കൂടുതൽ എണ്ണം ഇവിടെയാണുള്ളത്. ക്ഷേത്രത്തിലെ പൂജാരിമാർ പാമ്പുകൾക്ക് ഭക്ഷണം നൽകാറില്ല. പകരം, പതിവായി രാത്രികളിൽ അവയെ നഗരത്തിലേക്ക് തുറന്നുവിടും. എലികളെയും മറ്റ് കീടങ്ങളെയും വേട്ടയാടി അവ ഭക്ഷണം കണ്ടെത്തുന്നു.
മലമ്പാമ്പുകൾ ഗ്രാമത്തിലെ വീടുകളിൽ എത്തുന്നത് സാധാരണമാണ്. അത്തരം സാഹചര്യങ്ങളിൽ ആരും ഭയക്കാറില്ല. പകരം അവയെ ബഹുമാനത്തോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് തിരികെ എത്തിക്കുന്നു. മലമ്പാമ്പുകൾ വിഷമില്ലാത്തതും സൗമ്യമായ സ്വഭാവമുള്ളതുമായതുകൊണ്ട് മനുഷ്യർക്ക് അപകടകാരികളല്ല.
ചെറിയ ഒരു കൈ ശുദ്ധീകരണ ചടങ്ങിന് ശേഷം സന്ദർശകർക്ക് ഈ പാമ്പുകളെ പിടിക്കാൻ അനുവാദമുണ്ട്. ഒരു നിശ്ചിത ഫീസ് നൽകി അവയോടൊപ്പം ചിത്രങ്ങളെടുക്കാനും സാധിക്കും. സന്ദർശകരുടെ സൗകര്യങ്ങളും പാമ്പുകളുടെ സുരക്ഷയും ഉറപ്പാക്കാൻ ഗൈഡുകൾ പ്രത്യേകം ശ്രദ്ധ നൽകുന്നു.
ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ക്ഷേത്രം ഇപ്പോഴും ആരാധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തിലെ ചില ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ളപ്പോൾ, മറ്റു ചിലത് പ്രാർത്ഥനകൾക്ക് മാത്രമുള്ളതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗമായി നഗരം ശുദ്ധീകരിക്കുന്നതിനായി മാസത്തിലൊരിക്കൽ മലമ്പാമ്പുകളെ ആചാരപരമായി തുറന്നുവിടാറുണ്ട്.
ഔയിദയിൽ പാമ്പുകളെ അപകടത്തിൻ്റെയോ വഞ്ചനയുടെയോ പ്രതീകങ്ങളായിട്ടല്ല കണക്കാക്കുന്നത്. അവ സംരക്ഷകരും, ആത്മീയ മധ്യസ്ഥരും, നഗരത്തിൻ്റെ സമ്പന്നമായ ഭൂതകാലത്തിൻ്റെ ജീവിക്കുന്ന ഓർമ്മപ്പെടുത്തലുകളുമാണ്. പുരാണങ്ങളും വിശ്വാസവും ഭയമില്ലാതെ ഒരുമിച്ച് നിലനിൽക്കുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നായി മലമ്പാമ്പ് ക്ഷേത്രം തലയുയർത്തി നിൽക്കുന്നു.












Click it and Unblock the Notifications