Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ കുടങ്ങിയത് ഇവിടെ... ഞങ്ങളില്ലെന്ന് തുര്‍ക്കി, ഖത്തര്‍ സഹായിക്കുമോ, ഇനിയാണ് ട്വിസ്റ്റ്

കാബൂള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന് പ്രഖ്യാപിച്ച വേളയില്‍ തന്നെ താലിബാന്‍ മുന്നേറ്റം തുടങ്ങിയിരുന്നു. ഓരോ ഗ്രാമങ്ങളും നഗരങ്ങളും നിയന്ത്രണത്തിലാക്കിയ അവര്‍ ആഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചു. രാജ്യത്തിന്റെ ഭരണം ഇനി എങ്ങനെയാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. ചില വകുപ്പുകള്‍ക്ക് മന്ത്രിമാരെ തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര സമൂഹം താലിബാനെ അംഗീകരിച്ചിട്ടില്ല. ലോകരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ നിലവിലുള്ള ഏകവഴി കാബൂള്‍ വിമാനത്താവളമാണ്. ഇതിന്റെ നിയന്ത്രണം അമേരിക്കന്‍ സൈനികരില്‍ നിന്ന് താലിബാന്‍ ഏറ്റെടുക്കുകയാണ്. ഇനിയാണ് അവര്‍ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്

1

താലിബാന്‍ ഭരണം പിടിച്ചതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും യുഎഇയില്‍ അഭയം തേടുകയും ചെയ്തു. വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്, താനാണ് ഭരണാധികാരി എന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്നു. ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത പഞ്ചഷിര്‍ താഴ്‌വരയിലെ വടക്കന്‍ സഖ്യം താലിബാനെതിരെ പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് നിലവിലെ അഫ്ഗാന്റെ ചിത്രം.

2

ആഗസ്റ്റ് 31 വരെയാണ് വിദേശരാജ്യങ്ങളിലെ സൈനികര്‍ക്ക് അഫ്ഗാന്‍ വിടുന്നതിന് താലിബാന്‍ നല്‍കിയ സമയ പരിധി. ജര്‍മനി, തുര്‍ക്കി, ബ്രിട്ടന്‍ തുടങ്ങി നാറ്റോ സഖ്യത്തിലെ നിരവധി രാജ്യങ്ങള്‍ അവരുടെ സൈനികരെ തിരിച്ച് വിളിച്ച് മാതൃരാജ്യത്തെത്തിച്ചു. ഇനി പ്രധാനമായും രാജ്യം വിടാനുള്ളത് അമേരിക്കന്‍ സൈനികരാണ്. ഇവര്‍ സമയം നീട്ടി ചോദിച്ചെങ്കിലും സാധ്യമല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

3

താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിട്ടിരുന്നു. അഫ്ഗാനികളായ ചിലരും രാജ്യം വിടുകയാണ്. രാജ്യം വിടുന്നതിന് എല്ലാവര്‍ക്കും താലിബാന്‍ നല്‍കിയ സമയപരിധി ആഗസ്റ്റ് 31 ആണ്. ഈ ദിവസം കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണമായി ഏറ്റെടുക്കും. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുകയും ചെയ്യും.

4

അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് താലിബാന്‍ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഇനി വിമാനത്താവളം പ്രവര്‍ത്തിക്കുക താലിബാനായിരിക്കും. അതിന് താലിബാന് സാധിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇവര്‍ക്ക് സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിദഗ്ധരുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ താലിബാന്‍ മറ്റൊരു വഴിയാണ് ആലോചിക്കുന്നത്.

5

വിമാനത്താവളത്തിന് സാങ്കേതിക സഹായം നല്‍കാനും അവ നിയന്ത്രിക്കാനും തുര്‍ക്കി സഹായിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തുര്‍ക്കി അതിന് തയ്യാറായില്ല. വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതലയും സുരക്ഷാകാര്യങ്ങളും നല്‍കിയാല്‍ മാത്രമേ സാങ്കേതിക സഹായം നല്‍കുന്ന കാര്യം ആലോചിക്കൂ എന്നാണ് തുര്‍ക്കിയുടെ നിലപാട്. നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി.

6

തുര്‍ക്കിയുടെ സഹായം താലിബാന്‍ ചോദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാരണം തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇസ്ലാമിസ്റ്റുകളോട് താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് വേണ്ട പിന്തുണ തുര്‍ക്കി നല്‍കുമെന്ന് താലിബാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ വിമാനത്താവളത്തിന് സാങ്കേതിക സഹായം നല്‍കുന്ന കാര്യത്തില്‍ തുര്‍ക്കി മുഖം തിരിക്കുകയാണ് ചെയ്തത്.

7

ഈ സാഹചര്യത്തില്‍ താലിബാന്‍ ഖത്തറിന്റെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ ഖത്തറിന്റെ സഹായം തേടുന്ന കാര്യം താലിബാന്‍ പരിഗണിക്കുന്നുവെന്ന് അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം അവ്യക്തമാണ്. പലപ്പോഴും ഇസ്ലാമിസ്റ്റുകളോട് താല്‍പ്പര്യം കാണിക്കുന്ന സമീപനമാണ് ഖത്തര്‍ സ്വീകരിച്ചിട്ടുള്ളത്.

8

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നത് അത്ര നിസാരമായ ദൗത്യമായിരിക്കില്ല. കാരണം കഴിഞ്ഞ ദിവസം നിരവധി ആക്രമണങ്ങളാണ് വിമാനത്താവളത്തിന് നേരെയുണ്ടായത്. 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 200ലധികം പേര്‍ കൊല്ലപ്പെട്ടു. ഇനിയും ആക്രമണ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് തുര്‍ക്കി പ്രത്യേക നിബന്ധന മുന്നോട്ട് വച്ചത്.

9

ഞങ്ങള്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാണ്. പക്ഷേ, വിമാനത്താവളത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് കൈമാറണമെന്നാണ് തുര്‍ക്കിയുടെ നിലപാട്. സുരക്ഷാ ചുമതലയില്ലാതെ സാങ്കേതിക സഹായം മാത്രം നല്‍കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുമെന്ന് തുര്‍ക്കി മനസിലാക്കുന്നു. ഇനി ഖത്തറിന്റെ കോര്‍ട്ടിലാണ് പന്ത്. അവര്‍ യെസ് മൂളുമോ എന്നാണ് അറിയേണ്ടത്.

10

അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുത് എന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. ഇത് തള്ളി നിരവധി അഫ്ഗാന്‍കാര്‍ ഇതിനകം തന്നെ വിദേശത്തേക്ക് കടന്നു. ഇനിയും നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തില്‍ തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്‍ വിമാനത്താവളത്തിലേക്കുള്ള വഴി സീല്‍ ചെയ്തു. ഇനി ജനങ്ങള്‍ക്ക് താലിബാന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിലേക്ക് പോകാന്‍ സാധ്യമല്ല.

11

കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കക്കൊപ്പം കഴിഞ്ഞ ആറ് വര്‍ഷമായി തുര്‍ക്കി സൈന്യവുമുണ്ടായിരുന്നു. ഈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര മാത്രമല്ല നിലയ്ക്കുക. പ്രതിദിനം നടക്കുന്ന ചരക്ക് കടത്ത് കൂടിയാണ്. ചരക്ക് എത്തിയില്ലെങ്കില്‍ അഫ്ഗാന്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അവസരം മുതലെടുത്ത് ചൈന താലിബാനെ സഹായിക്കാന്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

12

അതിനിടെ, താലിബാന് വലിയ നേട്ടമാകുന്ന മറ്റൊരു സംഭവം അന്തര്‍ദേശിയ തലത്തിലുണ്ടായി. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ താലിബാനെ ഭീകരരാണ് എന്ന് പറയുന്നില്ല. ഭീകരരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന ഭാഗങ്ങളില്‍ താലിബാനെ പരാമര്‍ശിക്കാത്തത് യുഎന്‍ നിലപാടിലുള്ള മാറ്റമായി വിലയിരുത്തുന്നു. ആദ്യമായിട്ടാണ് ഈ മാറ്റം എന്നതും എടുത്തുപറയേണ്ടതാണ്.

Recommended Video

cmsvideo
    ഹെലികോപ്റ്റർ പൊങ്ങുന്നില്ല..നിലത്തുകൂടി ഇട്ടു കറക്കുന്ന ഭീകരർ..വീഡിയോ കണ്ടോ
    13

    താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. ഈ വേളയില്‍ ഐക്യരാഷ്ട്രസഭയുടെ നിലപാട് മാറ്റം ഏറെ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം, രക്ഷാസമിതിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് ഇപ്പോള്‍ ഇന്ത്യയാണ്. ചൈന, റഷ്യ, പാകിസ്താന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി അനുനയത്തിന്റെ പാതയിലേക്ക് കടക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയും താലിബാനെ അകറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ പ്രതിസന്ധിയാകും എന്ന തോന്നലാകാം രക്ഷാസമിതിയുടെ ഈ നിലപാട് മാറ്റത്തിന് കാരണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+