അന്നും അമേരിക്കയുടെ കലി താലിബാനോടല്ല; അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്റെ രണ്ട് പതിറ്റാണ്ട്
അമേരിക്കയ്ക്ക് എന്നും താത്പര്യമുള്ള ഒരു രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. അതിന് കാരണങ്ങള്‍ പലതായിരുന്നു എന്ന് മാത്രം. 1970 കളുടെ അവസാനത്തില്‍ അഫ്ഗാനില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ അമേരിക്ക മേഖലയിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങിയതാണ്. പിന്നീട് സോവിയറ്റ് അധിനിവേശകാലത്ത് അഫ്ഗാനില്‍ അമേരിക്കന്‍ ഇടപെടലുകള്‍ ശക്തമായി.
അധികാരം പിടിച്ചു! പക്ഷേ, താലിബാന്‍ ഇനി എന്ത് ചെയ്യും? എളുപ്പമല്ല അഫ്ഗാനിസ്ഥാന്‍ ഭരണം... കാരണങ്ങള്‍
സോവിയറ്റ് അധിനിവേശത്തിനും കമ്യൂണിസ്റ്റ് സര്‍ക്കാരിനും എതിരെ പോരടിക്കാന്‍ അഫ്ഗാന്‍ മുജാഹിദ്ദീനും താലിബാനും ആളും അര്‍ത്ഥവും ആയുധവുമായി മുന്നിലുണ്ടായിരുന്നത് അമേരിക്ക ആയിരുന്നു. ഒടുവില്‍ 1996 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ചപ്പോഴും അമേരിക്ക അതില്‍ ഇടപെട്ടില്ല. താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിരുന്നില്ലെങ്കിലും അവരുമായി ഒരു പോരാട്ടത്തിന് അമേരിക്ക തയ്യാറായിരുന്നില്ല. പിന്നെ എങ്ങനെയാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശം സംഭവിച്ചത്. എങ്ങനെ അത് അവസാനിച്ചു. നീണ്ട രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമാണത്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം
2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണമാണ് അഫ്ഗാന്റെ ചരിത്രം മറ്റൊരു വിധത്തിലേക്ക് മാറ്റിമറിച്ചത്. അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന താലിബാന്‍ ഭരണകൂടത്തിന് യാതൊരു പങ്കുമില്ലാത്ത സംഭവം ആയിരുന്നു സെപ്തംബര്‍ 11 ലെ ഭീകരാക്രമണം. അക്കാര്യത്തില്‍ അമേരിക്കയും ഒരു ഘട്ടത്തിലും സംശയം പ്രകടിപ്പിച്ചിട്ടില്ല. സെപ്തംബര്‍ 11 ഭീകരാക്രമണത്തെ അപലപിച്ച ഭരണകൂടം കൂടിയായിരുന്നു താലിബാന്‍.
ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ ഖ്വായ്ദയും ഒസാമ ബിന്‍ലാദനും ആണെന്ന കണ്ടെത്തലിന് പിറകെ, ലാദനെ തേടിയുള്ള അമേരിക്കയുടെ നീക്കം തുടങ്ങി. 1980 കളുടെ അവസാനത്തില്‍ ബിന്‍ ലാദന്‍ ആയിരുന്നു അല്‍ ഖ്വായ്ദ സ്ഥാപിച്ചത്. സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടാന്‍ അമേരിക്ക തന്നെ പരിശീലിപ്പിച്ചുവിട്ടവരായിരുന്നു അവര്‍. പിന്നീട് അമേരിക്കയെ തിരിച്ചുകൊത്തിയതും അവര്‍ തന്നെ. 1996 ല്‍ സുഡാനില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന ബിന്‍ലാദന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ എത്തുകയും അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ബിന്‍ ലാദന്‍.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് പിറകെ, ഒസാമ ബിന്‍ ലാദനെ കൈമാറണം എന്ന ആവശ്യവുമായി അമേരിക്ക താലിബാനെ സമീപിച്ചു. ഭീകരാക്രമണത്തെ താലിബാന്‍ അപലപിച്ചെങ്കിലും, സംഭവത്തില്‍ ബിന്‍ ലാദന് പങ്കില്ലെന്നായിരുന്നു മുല്ല ഒമറിന്റെ ഉടനടിയുള്ള പ്രഖ്യാപനം. ദിവസങ്ങള്‍ക്കുള്ളില്‍ ബിന്‍ ലാദനും തന്റെ പങ്ക് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. എന്നാല്‍ അമേരിക്ക അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ലാദന്റേയും അല്‍ ഖ്വായ്ദയുടേയും പങ്ക് കൃത്യമായി അമേരിക്ക മനസ്സിലാക്കിയിരുന്നു. പിന്നീട് 2004 ല്‍ ഒസാമ ബിന്‍ ലാദന്‍ തന്നെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ഒസാമ ബിന്‍ ലാദനെ അമേരിക്കയ്ക്ക് കൈമാറാന്‍ ഒരു ഘട്ടത്തില്‍ താലിബാന്‍ ആലോചിച്ചിരുന്നു എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍. എന്നാല്‍ അതിന് കൃത്യമായ തെളിവുകള്‍ കൈമാറണം എന്നതായിരുന്നു ആവശ്യം. ബിന്‍ ലാദനെ വിചാരണ ചെയ്യാനും താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നില്ല. ഇതിനിടെ അഫ്ഗാനിസ്ഥാനിലെ മുസ്ലീം പണ്ഡിതയുടെ ഗ്രാന്‍ഡ് കൗണ്‍സില്‍ ചേര്‍ന്ന് ഒരു ഫത്വ പുറത്തിറക്കി. ബിന്‍ ലാദന്‍ രാജ്യം വിടണമെന്നും സംഭവങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയും ഓര്‍ഗനേൈസഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും സ്വതന്ത്ര അന്വേഷണം നടത്തണം എന്നും ആയിരുന്നു ഫത്വവയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതും അമേരിക്ക അംഗീകരിച്ചില്ല. ബിന്‍ ലാദന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ അമേരിക്കയും ബ്രിട്ടനും പുറത്ത് വിട്ടു. പക്ഷേ, അപ്പോഴും തങ്ങള്‍ക്ക് തെളിവ് കൈമാറണം എന്നതായിരുന്നു താലിബാന്റെ ആവശ്യം. പല തലങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും ഫലിച്ചില്ല.
ഭീകരാക്രമണം നടന്ന് 15-ാം ദിവസം അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ചില അംഗങ്ങള്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ് വരയില്‍ എത്തി. പ്രാദേശിക പിന്തുണ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി മുപ്പത് ദശലക്ഷം ഡോളര്‍ , 100 ഡോളര്‍ നോട്ടുകളായി ഇവര്‍ കൈവശം വച്ചിരുന്നുവത്രെ. 2001 ഒക്ടോബര്‍ 7 ന് അമേരിക്ക അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെയുള്ള യുദ്ധം ആരംഭിച്ചു. വ്യോമാക്രമങ്ങളിലൂടെ ആയിരുന്നു തുടക്കം. തുടര്‍ന്ന് താലിബാന്‍ ശക്തികേന്ദ്രങ്ങളിലും അല്‍ ഖ്വായ്ദ കേന്ദ്രങ്ങളിലും അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും അതിശക്തമായ വ്യോമാക്രമണങ്ങളാണ് കണ്ടത്. താലിബാനെ അടിമുടി ഉലയ്ക്കാന്‍ പോന്നതായിരുന്നു അത്.
2001 ഒക്ടോബര്‍ 11 ന് ആദ്യമായി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ യുദ്ധത്തിനായി കാലുകുത്തി. കാന്ദഹാറിന് അടുത്തുള്ള ഒരു ലാന്‍ഡിങ് സ്ട്രിപ്പില്‍ ആയിരുന്നു 200 പേര്‍ അടങ്ങുന്ന 75-ാം റേഞ്ചര്‍ റെജിമെന്റിലെ മൂന്നാം ബറ്റാലിയന്‍ പാരച്യൂട്ടില്‍ പറന്നിറങ്ങിയത്. ഇവര്‍ക്ക് താലിബാനില്‍ നിന്ന് വലിയ പ്രതിരോധമൊന്നും നേരിടേണ്ടിവന്നില്ല. തുടര്‍ന്ന് കണ്ടത് അഫ്ഗാനിസ്ഥാനെ അമേരിക്കന്‍ അധിനിവേശത്തിന്റെ നാളുകള്‍ ആയിരുന്നു. കൂടുതല്‍ കൂടുതല്‍ സൈനികരും പടക്കോപ്പുകളും അഫ്ഗാനിസ്ഥാനിലേക്ക് എത്തി. സൈനിക ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടു. ആദ്യം മസാര്‍ ഇ ഷെരീഫും ഒടുവില്‍ കാബുളിലും അമേരിക്കയും സഖ്യശക്തികളും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. 2001 നവംബര്‍ 12 ന് രാത്രിയില്‍ താലിബാന്‍ നഗരംവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കാബൂള്‍ കീഴടക്കിയതിന് പിറകെ അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രവിശ്യകളും താലിബാന്‍ തകര്‍ന്നടിഞ്ഞു. സുശക്തമായ ആക്രമണങ്ങളെ നേരിടാനാകാതെ താലിബാന്‍ തങ്ങളുടെ പ്രഭവകേന്ദ്രമായ കാന്ദഹാറിലേക്ക് ഉള്‍ വലിഞ്ഞു.
തരിന്‍കോട്ട് യുദ്ധം, കുന്ദുസിന്റെ വീഴ്ച, ഓപ്പറേഷന്‍ ട്രെന്റ്, ഖലാ ഇ ജാംഗി യുദ്ധം ഒടുവില്‍ കാന്ദഹാറിലെ വിജയം- ഇങ്ങനെ ആയിരുന്നു പിന്നീട് അമേരിക്കയും സഖ്യസേനകളും അഫ്ഗാനിസ്ഥാന്‍ കീഴ്‌പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് താലിബാന്‍ പോരാളികളും ബിന്‍ലാദനും അല്‍ ഖ്വായ്ദയും തോറാ ബോറാ മലനിരകളിലേക്ക് ഉള്‍വലിഞ്ഞു. ഇവിടെ ശക്തമായ പോരാട്ടം അമേരിക്കന്‍ സൈന്യം നടത്തിയെങ്കിലും ബിന്‍ ലാദനെ കൊലപ്പെടുത്താനോ പിടികൂടാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് അമേരിക്കന്‍ സേനയുടെ വലിയ പരാജയമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനിടെ ഡിസംബര്‍ 20 ന് ഐക്യരാഷ്ട്ര സഭ അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സിനെ (ഇസാഫ്) നിയോഗിച്ചു. അമേരിക്ക ഇടപെട്ട് ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ഒരു കാവല്‍ സര്‍ക്കാരിനേയും സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഹമീദ് കര്‍സായി വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
പിന്നീട് അഫ്ഗാനിലെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത അമേരിക്കയ്ക്കും സഖ്യസേനകള്‍ക്കും ആയി. അവര്‍ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുകയും അവര്‍ക്ക് വേണ്ട ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. ഒരേ സമയം താലിബാനെതിരേയും അല്‍ ഖ്വായ്ദയ്‌ക്കെതിരേയും യുദ്ധം ചെയ്തു. ഇതിനിടെ ഐസിസ് രൂപീകരിക്കപ്പെട്ടപ്പോള്‍, അവര്‍ക്കെതിരേയും യുദ്ധം ചെയ്തു. പക്ഷേ, ദശലക്ഷക്കണക്കിന് കോടികള്‍ ചെലവിട്ട അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ ആത്യന്തിക നഷ്ടം അമേരിക്കയ്ക്ക് തന്നെ ആയിരുന്നു. ബിന്‍ ലാദനെ അഫ്ഗാനില്‍ വച്ച് പിടികൂടാന്‍ ആയില്ല എന്ന് മാത്രമല്ല, താലിബാനേയോ അല്‍ ഖ്വായ്ദയേയോ ഇല്ലാതാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുമ്പോള്‍, പഴയ താലിബാനെ തന്നെ ഭരണമേല്‍പിച്ച് അമേരിക്ക മടങ്ങുന്നു എന്ന പ്രതീതിയാണ് അവശേഷിക്കുന്നത്.
Recommended Video