18 വർഷം മുമ്പ് കേരളത്തിൽ നിന്ന് സ്വർണവുമായി മുങ്ങി; സ്വർണ വ്യാപാരിയായി, 4 ജ്വല്ലറികൾ, ആഡംബര ബംഗ്ലാവ്! ശേഷം
തിരുവനന്തപുരം: പതിനെട്ട് വർഷം മുൻപ് , 2006ൽ മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും ചതിയിലൂടെ കൈക്കലാക്കി മുങ്ങിയതായിരുന്നു മഹീന്ദ്ര ഹശ്ബാ യാദവ്. മുംബൈയിൽ എത്തിയ ഇയാളുടെ ജീവിതം ആകെ മാറി. മുംബൈയിൽ നാല് ജ്വല്ലറികൾ ആയി. ആഡംബര ബംഗ്ലാവിലാണ് താമസം.
നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര യാദവ് 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിൽ താമസിച്ചിരുന്നു. 2006 ൽ ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയശേഷം തിരികെയെത്തിയില്ല. അങ്ങനെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഇപ്പോൾ ഇയാളെ പിടികൂടാനായി പോയ സംഭവം പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ്

പോലീസ് പങ്കുവെച്ച കുറിപ്പ്:
പതിനെട്ടു വർഷം മുൻപുള്ള സ്വർണമോഷണക്കേസിലെ പ്രതിയെ തിരഞ്ഞു മുംബൈയിലെത്തിയ കേരള പോലീസ് സംഘം കണ്ടത് നാലു ജ്വല്ലറികളുടെ ഉടമയായ സ്വർണവ്യാപാരിയെ! ആഡംബര ബംഗ്ലാവിൽ താമസിച്ചിരുന്ന മോഷ്ടാവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്ന് സാഹസികമായി അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചു.
2006ൽ മൂവാറ്റുപുഴയിലെ ജൂവലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും ചതിയിലൂടെ കൈക്കലാക്കി മുങ്ങിയ മഹീന്ദ്ര ഹശ്ബാ യാദവിനെയാണ് മുംബൈ മുളുണ്ടിൽനിന്ന് എറണാകുളം റൂറൽ പോലീസ് പിടികൂടിയത്.
നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർഥിച്ചത്.
ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര യാദവ് 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിൽ താമസിച്ചിരുന്നു. 2006 ൽ ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊലീസ് അന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൽ ഇയാൾ മുംബൈയിലുണ്ടെന്ന് കണ്ടെത്തി. സമ്പന്നർ താമസിക്കുന്ന പ്രദേശത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ വളരെ സാഹസികമായാണ് ഇയാളെ അറസ്റ്റ് ചെയ്ത്. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണ് നാട്ടിലേയ്ക്കു കൊണ്ടുവന്നത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ കെ രാജേഷ്, പി കെ വിനാസ്, പിസി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ അനസ്, ബിബിൽ മോഹൻ എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.












Click it and Unblock the Notifications