ബുള്ളറ്റ് ഓടിച്ച് കോളേജിലെത്തും, ഒഴിവ് ദിവസങ്ങളിൽ ബസ് ഓടിച്ച് പഠനച്ചെലവ് കണ്ടെത്തും; രൂപ സ്റ്റാറാണ്
ഠനത്തിനും വസ്ത്രമുൾപ്പെടെ മറ്റത്യാവശ്യങ്ങൾക്കും പണം സ്വയം കണ്ടെത്തണം എന്ന തോന്നലിൽ നിന്നാണ് പാർട്ട് ടൈം ഡ്രൈവർ ആയി പണിയെടുക്കുന്നത്.

pc: screenGrab
കൊല്ലം: സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് പല പ്രധാനപ്പെട്ട മേഖലയിലും തലപ്പത്ത് സ്ത്രീകൾ ഉണ്ട്. സ്ത്രീകളെ കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് പറയുന്ന പല കാര്യങ്ങൾ ചെയ്ത് കാണിച്ചുകൊടുത്തിട്ടുണ്ട് സ്ത്രീകൾ.
സ്ത്രീകൾ വാഹനമോടിക്കുവന്നതിനെ പരിഹസിക്കുന്ന ധാരാളം പേരുണ്ട്. സ്ത്രീകൾ ഓടിക്കുന്ന വണ്ടിയിൽ ഇരുന്നാൽ ലക്ഷ്യ സ്ഥാനത്ത് എത്തുമോ എന്നൊക്കെയാണ് കളിയാക്കൽ. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി യാവുകയാണ് രൂപ
അച്ഛന്റെ ബുള്ളറ്റ് ഓടിച്ച് കോളേജിലെത്തുന്ന രൂപയെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയിരുന്നു. എന്നാൽ ഒഴിവ് ദിവസങ്ങളിൽ കാക്കിയിട്ട് ബസിന്റെ വളയം പിടിക്കുന്ന രൂപയെ കണ്ടപ്പോൾ അതങ്ങ് ഇരട്ടിച്ചു. പഠനത്തിനും വസ്ത്രമുൾപ്പെടെ മറ്റത്യാവശ്യങ്ങൾക്കും പണം സ്വയം കണ്ടെത്തണം എന്ന തോന്നലിൽ നിന്നാണ് പാർട്ട് ടൈം ഡ്രൈവർ ആയി പണിയെടുക്കുന്നത്.
ദിവസം 850 രൂപയാണ് കൂലി. ചവറ - ഇളമ്പള്ളൂർ റൂട്ടിലെ അഞ്ജൂസ് ബസിന്റെ ഡ്രൈവറാണ് 25കാരിയായ രൂപ. കൊല്ലം എച്ച്.ആർ.ഡി സെന്ററിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമ പഠിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ലാസിൽ പോകും . മറ്റ് ദിവസങ്ങളിൽ ഡ്രൈവർ ആയി പണിയെടുക്കും.
കൊല്ലം കേരളപുരം തെക്കേവിള വീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥൻ പ്രദീപിന്റെയും സുമയുടെയും മൂത്ത മകളാണ് രൂപ. ഡ്രൈവിംഗിനോട് ചെറുപ്പത്തിൽ തന്നെ താല്പര്യമുണ്ട്. കൊല്ലം എസ്.എൻ വിമെൻസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് നേടി. കഴിഞ്ഞ വർഷം ഹെവി ലൈസൻസ് കിട്ടി. ഫെബ്രുവരി ആദ്യമാണ് താത്ക്കാലികമായി ഡ്രൈവിംഗ് ജോലിക്ക് രൂപ കയറിയത്. ഡ്യൂട്ടി രാവിലെ 7മുതൽ വൈകിട്ട് 7വരെ.
ഒരുവർഷ ഡിപ്ളമോയ്ക്ക് ആദ്യ ഗഡു ഫീസ് അച്ഛനാണ് നൽകിയത്. അപ്പോഴാണ് തുടർന്നുള്ള ചെലവിന് ഉള്ള തുക ജോലിചെയ്ത് കണ്ടെത്തണമെന്ന് തോന്നിയത്. കാര്യം ഉടൻ വീട്ടിൽ പറഞ്ഞു. വീട്ടുകാർക്കും എതിർപ്പില്ല. സുഹൃത്തായ ബസ് ഉടമയെക്കണ്ട് ജോലി ശരിയാക്കിക്കൊടുത്തതും അച്ഛൻ തന്നെ. ഡ്രൈവിംഗ് കഴിഞ്ഞ് രാത്രി മടങ്ങുമ്പോൾ വീട്ടുസാധനങ്ങളും വാങ്ങാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ചെറിയ തുക നൽകും. പകലത്തെ ജോലി കഴിഞ്ഞാൽ രാത്രിയിലാണ് പഠനം. ഡിഫൻസിൽ ചേരാനാണ് രൂപയുടെ മോഹം. ഗൗതമാണ് സഹോദരൻ.
പഠനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. കേരളപുരം സ്കൂളിൽ ഹൈസ്കൂൾ പഠനം . ടി.കെ.എം സ്കൂളിൽ പ്ലസ് ടു. കൊല്ലം എസ്.എൻ കോളേജിൽ ഇക്കണോമിക്സിൽ ബിരുദം സ്വന്തമാക്കി. തുടർന്ന് ഒരുവർഷം തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം. അതിനിടെ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എം.എ ഇംഗ്ലീഷ് മെയിനായി കറസ്‌പോണ്ടൻസ് കോഴ്സ് പാസായി.












Click it and Unblock the Notifications