വിജയ് അധികാരത്തിലേക്ക് ; ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും വിസികെയും
തമിഴ്‌നാട് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി വി കെ). കോൺഗ്രസിന് പിന്നാലെ വിടുതലൈ ചിറതകൾ കച്ചി (വി സി കെ), സി പി എം, സി പി ഐ പാർട്ടികൾ കൂടി ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഇത്. മൂന്ന് പാർട്ടികളും ഇത് സംബന്ധിച്ച് വൈകീട്ടോടെ സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന് 5 സീറ്റുകളും, വി സി കെ, സി പി ഐ, സി പി എം എന്നീ പാർട്ടികൾക്ക് രണ്ട് സീറ്റുകൾ വീതവുമാണ് ഉള്ളത്. ഇതോടെ സഖ്യത്തിൻ്റെ ആകെ 119 സീറ്റുകളായി, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118-നേക്കാൾ ഒരു സീറ്റ് അധികമാണിത്. വിജയ് നേടിയ പേരാമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുത്താലും ടിവികെക്ക് സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ല. വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നും കോൺഗ്രസ്, വിസികെയും ഇടതുപാർട്ടികളും ആവശ്യപ്പെട്ടു.

നിയസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടിയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ടിവികെയ്ക്ക് ലഭിക്കാതിരുന്നതോടെയാണ് സംസ്ഥാനത്ത് അനിശ്ചിതത്വം ഉടലെതുത്തത്. തുടർന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളോട് ടിവികെ പിന്തുണ തേടി. ആദ്യം ടിവികെയ്ക്ക് പിന്തുണ നൽകിയത് കോണ്‍ഗ്രസ് ആണ്. ഡി എം കെ സഖ്യം ഉപേക്ഷിച്ചുകൊണ്ട് വിജയ്ക്കൊപ്പം പോകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ ടിവികെയുള്ള അംഗ ബലം 113 ആയി. 113 പേരുടെ പിന്തുണ കാണിച്ച് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ അനുമതി നൽകിയില്ല. കേവല ഭൂരിപക്ഷം ഉറപ്പാക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്.
ഇതോടെയാണ് വിസികെയുടേയും ഇടതുപാർട്ടികളുടേയും പിന്തുണ വിജയ് തേടിയത്. അതിനിടയിൽ വിജയിയെ എന്തുവിധേനയും അധികാരത്തിൽ നിന്നും പുറത്തുനിർത്തുകയെന്ന ലക്ഷ്യവുമായി ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ആരംഭിച്ചു. വിജയ് ഒരിക്കൽ അധികാരത്തിലേറിയാൽ ഇനി ദ്രാവിഡ പാർട്ടികൾക്കൊരു തിരിച്ചുവരവില്ലെന്ന ഭയമാണ് നീക്കത്തിന് പിന്നിൽ. വിജയ് എംജിആറിന് സമാനമായ രീതിയിലാണ് തമിഴ്നാട്ടിൽ ഉയർന്ന് വന്നിരിക്കുന്നതെന്നാണ് ദ്രാവിഡ പാർട്ടികൾ ആശങ്കപ്പെടുന്നത്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാണങ്കിൽ എഐഎഡിഎംകെയുമായി സഖ്യം ആവാം എന്ന നിലപാടാണത്രേ ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. അതേസമയം എ ഐ എ ഡി എം കെയെ പിന്തുണക്കുന്നത് ഡി എം കെയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം നൽകുന്ന മുന്നറിയിപ്പ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തിനും നേതൃത്വം തയ്യാറാകുമെന്ന സന്ദേശമായിരിക്കും ഇതോടെ നൽകുകയെന്നും ഇത് വിജയ്ക്ക് കൂടുതൽ ഗുണം ചെയ്യുകയേ ഉള്ളൂവെന്നും ഇവർ പറയുന്നു.
അതിനിടെ തങ്ങൾ വിജയ്ക്കൊപ്പം ചേരില്ലെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തി. സർക്കാർ രൂപീകരണ പ്രവർത്തനങ്ങളിൽ പങ്കില്ലെന്നും ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.'തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങളുടെ പാർട്ടി വിനയത്തോടെ അംഗീകരിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള ഒരു വിധിയും നൽകിയിട്ടില്ലെന്ന് ഞങ്ങൾ കരുതുന്നു. ജനങ്ങളുടെ ഇച്ഛാശക്തിയെയും വിധിയെയും ഞങ്ങൾ ആത്മാർത്ഥമായി ബഹുമാനിക്കുന്നു. പുതിയ സർക്കാർ രൂപീകരണ ശ്രമത്തിലും ഞങ്ങളുടെ പാർട്ടിയെ അണിനിരത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഈ പ്രക്രിയയിൽ സജീവമായ പങ്കാളിത്തം ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ ഒരു പാർട്ടിക്കും വോട്ട് ചെയ്യില്ല', ബിജെപി വ്യക്തമാക്കി.












Click it and Unblock the Notifications