അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസ്: ഫാം ഹൗസ്, സ്‌കോര്‍പിയോ.. ആഢംബര ജീവിതം നയിച്ച് കേസിലെ പ്രതികള്‍
അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ അറസ്റ്റിലായ നുകൽപ് മിശ്ര, ബന്ധുവായ ലവ്കുഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. രാമക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് കാണിക്കയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. തട്ടിപ്പിന്റെ സൂത്രധാരൻ അനുകൽപ് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
അയോധ്യയിലെ ബാസവ സ്വദേശിയാണ് അനുകൽപ്. ഇവിടെ അത്യാഢംബരം നിറഞ്ഞ ജീവിതമാണ് ഇയാൾ ജീവിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇയാളുടെ സാമ്പത്തിക സ്ഥിതിയിൽ വളരെ പെട്ടെന്നാണ് മാറ്റമുണ്ടായതെന്ന് അയൽക്കാർ ചൂണ്ടിക്കാണിക്കുന്നു. കുറച്ചുകാലം മുൻപ് വരെ ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.
അനുകൽപ് മിശ്ര അടുത്തിടെ ഗ്രാമത്തിന്റെ അതിർത്തിയിൽ ഒരു ഫാംഹൗസ് നിർമ്മിച്ചതായി നാട്ടുകാർ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം അയോധ്യയിൽ ഇയാൾ ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീട് വാങ്ങിയതായും വിവരമുണ്ട്. ഇയാൾക്ക് നിലവിൽ ഒരു വാഹനം ഉണ്ടെങ്കിലും, അടുത്തിടെ ഒരു സ്കോർപിയോ എസ്‌യുവി ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അയൽക്കാർ പറയുന്നു.

ഏപ്രിൽ 30ന് അനുകൽപ് ഗ്രാമത്തിൽ ഒരു മതപ്രഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് ഏഴ് ദിവസം നീണ്ടുനിന്ന വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർ അനുകൽപ് മിശ്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അയോധ്യ മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിനിധിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്രയും വലിയൊരു ചടങ്ങ് നടത്താനുള്ള പണം എവിടെ നിന്ന് വന്നു എന്നുളള ചോദ്യവും ഇപ്പോൾ ഉയരുന്നു.
ഒരു ബാങ്കിന്റെ ഔട്ട്‌സോഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അനുകൽപ് മൂന്ന് വർഷം മുൻപാണ് രാമ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന സംഘത്തിൽ ചേർന്നത്. വൈകാതെ തന്നെ തന്റെ അളിയനായ ലവ്കുഷ് മിശ്രയെയും ഇതേ സംഘത്തിൽ നിയമിച്ചു. രുദൗലി സ്വദേശിയായ ലവ്കുഷ് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇയാൾ അടുത്തിടെ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ബൈക്ക് വാങ്ങിയതായി അയൽക്കാർ പറയുന്നു.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളുടെയും വീടുകളിൽ ഒരേസമയം പോലീസ് റെയ്ഡ് നടത്തി. ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, രമാശങ്കർ യാദവ്, മനീഷ് യാദവ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. പൂട്ടിക്കിടന്ന വീടുകൾ ബന്ധുക്കളെക്കൊണ്ട് തുറപ്പിച്ചാണ് പോലീസ് പരിശോധന നടത്തിയത്. റെയ്ഡിൽ പ്രതികളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്‌ബുക്കുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മറ്റ് പ്രധാന രേഖകൾ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അന്വേഷണസംഘം ഇതുവരെ പ്രതികളിൽ നിന്നായി ഏകദേശം 79.85 ലക്ഷം രൂപയും ചില വിദേശ കറൻസികളും കണ്ടെടുത്തു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനോ മറ്റ് വസ്‌തുവകകൾ വാങ്ങാനോ ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.














Click it and Unblock the Notifications