സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ, ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഒഴിവാക്കും. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതല്‍ രാവിലെ 6 മണി വരെ ആയിരുന്നു സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. ഞായറാഴ്ച ലോക്ക്ഡൗണിനും രാത്രികാല കര്‍ഫ്യൂവിനും എതിരെ പ്രതിപക്ഷം അടക്കം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Recommended Video
റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന, 18 വയസ്സിന് മുകളില്‍ ഉളളവര്‍ക്കുളള പരിശീലന സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ ഒരു ഡോസ് വാക്‌സിനേഷന്‍ എങ്കിലും സ്വീകരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ ആരും തന്നെ ക്യാംപസ് വിട്ട് പോകുന്നവര്‍ അല്ല. അത്തരം സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും..
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ഈ ആഴ്ച തന്നെ ആദ്യ ഡോസ് സ്വീകരിക്കേണ്ടതാണ്. അതിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കും. രണ്ടാം ഡോസിന് അര്‍ഹത ഉളളവര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലെ കാലാവധി കുറച്ച് കൊണ്ടുളള ഹൈക്കോടതി വിധിയോട് സര്‍ക്കാര്‍ യോജിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. പൊതുവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിനേഷനില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. പത്ത് ദിവസത്തിനുളളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി ഡോസ് കടന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുടര്‍ന്നും ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരില്‍ നിന്നും ആരിലേക്കും രോഗം ഉണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വാക്സിന്‍ ജനങ്ങളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ കാര്യമായി വര്‍ധനവുണ്ടായിട്ടില്ല. ദശാംശം 6 ശതമാനം മാത്രമാണ് ഈയാഴ്ച വര്‍ധനവുണ്ടായത്. കഴിഞ്ഞ മാസം 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.49 ആയിരുന്നു ടി.പി.ആര്‍. അത് 31 മുതല്‍ ഈ മാസം 6 വരെയുള്ള ആഴ്ചയില്‍ 17.91 ആയി കുറഞ്ഞു. കൂടുതല്‍ ജാഗ്രത തുടര്‍ന്നാല്‍ ഇനിയും നമുക്ക് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications