കേരളത്തിൽ കരിമ്പനി സ്ഥിരീകരിച്ചു: തൃശ്ശൂർ സ്വദേശിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
തൃശ്ശൂർ: കേരളത്തിൽ കൊവിഡ്- നിപാ വൈറസ് ഭീതിക്കിടെ ഭീതി സൃഷ്ടിച്ച് കരിമ്പനിയും. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.
ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്ത് മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ എന്ന പ്രാണിയാണ് കരിമ്പനി പരത്തുന്നത്. പൊടിമണ്ണിൽ മുട്ടയിട്ട് വിരിയിക്കുന്ന ഒരു തരം പ്രാണിയാണ് ഈ മണലീച്ചകൾ.

കേരളത്തിൽ മണലീച്ചകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽപ്പോലും ഇത്തരത്തിൽ കരിമ്പനി പരത്തുന്ന മണലീച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാകുന്നത്. അതേ സമയം ഇന്ത്യയിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് കൂടുതലായി കരിമ്പനി റിപ്പോർട്ട് ചെയ്തുവരുന്നത്. വിട്ടുമാറാത്ത പനി, ശരീരത്തിലെ രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയിൽ വ്രണങ്ങൾ ഉണ്ടാകുക എന്നിവയാണ് കരിമ്പനിയുടെ ലക്ഷണങ്ങൾ.
കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. ഇതിനു മുൻപ് കേരളത്തിൽ മലപ്പുറം, തൃശൂർ, നിലമ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നേരത്തെ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിന് മുൻപ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications