'സീക്രട്ട് ഏജന്റ് എന്നെ വിളിച്ചു'; തുറന്ന് പറഞ്ഞ് ബാല..ഉണ്ണി വിഷയത്തിൽ പറയാനുള്ളത് ഇതാണ്
ഇപ്പോഴിതാ ആ ഫോട്ടോ എടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും ഉണ്ണിയുമായുള്ള തർക്കത്തെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് ബാല

കൊച്ചി: കഴിഞ്ഞ ദിവസം നടൻ ബാല പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാലിൻറെ 'ആറാട്ട്' സിനിമ മുതൽ തിയേറ്ററിനു പുറത്തുനിന്നും സിനിമാ റിവ്യൂ പറയുന്നതിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി, ഉണ്ണി മുകുന്ദനുമായുള്ള വാക്കുതർക്കത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗർ എന്നിവർക്കൊപ്പമായിരുന്നു ബാലയുടെ ഫോട്ടോ. മുൻപ് 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് ഉണ്ണിയുമായി ബാല ഇടഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പുതിയ ഫോട്ടോയ്ക്ക് താഴെ പലരും ഇത് ഉണ്ണിക്കെതിരായ 'പുതിയ ബെൽട്ടാണ്' എന്നായിരുന്നു കമന്റുകൾ ഏറെയും. ഇപ്പോഴിതാ ആ ഫോട്ടോ എടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും ഉണ്ണിയുമായുള്ള തർക്കത്തെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് ബാല. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

25 വർഷത്തോളമായി ഞാൻ സിനിമയിൽ. എന്തിനാണ് ഞാൻ ഉണ്ണിക്കെതിരെ പ്രവർത്തിക്കുന്നത്. സിനിമ എന്നത് എന്റെ അന്നമാണ്. എന്റെ മാതാപിതാക്കളെ പോലെയാണ്. ഉണ്ണി മുകുന്ദൻ അവൻറെ നിലപാട് പറഞ്ഞു. ഞാൻ എന്റേതും. ഉണ്ണി എന്റെ സഹോദരനെ പോലെയാണ്. മാളികപ്പുറം ഹിറ്റാവണം എന്ന് പറഞ്ഞയാളാണ്. പ്രതിഫല വിഷയത്തിൽ ഞാൻ കൃത്യമായി ഞാൻ നിലപാട് പറഞ്ഞിട്ടുണ്ട്. ഇനി പ്രതിഫല വിഷയത്തിൽ പ്രതികരിക്കാനില്ല. ഉണ്ണിയും ഞാനും പ്രൊഫഷണൽ ആയി മുന്നോട്ട് പോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഞാൻ എന്താ ജയിംസ് ബോണ്ടോണോ ഉണ്ണിക്കെതിരെ ഒരു ഗ്രൂപ്പുണ്ടാക്കാൻ. സീക്രട്ട് ഏജന്റിനെ ആദ്യമായാണ് ഞാൻ കാണുന്നത്. ഹയാത്ത് ഹോട്ടലിൽ നിന്നാണ് സീക്രട്ട് ഏജന്റ് എന്നെ വിളിച്ച് ചോദിക്കുന്നത്, കണ്ണ് എങ്ങനെയുണ്ട് എന്നാണ് ചോദിച്ചത്. ചെറിയൊരു ഓപ്പറേഷൻ കൂടി ബാക്കിയുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ വന്ന് കണ്ടോട്ടെയെന്ന് ചോദിച്ചു. ആയിക്കോട്ടെയെന്ന് പറഞ്ഞു. സന്തോഷ് വർക്കി എന്നെ പണ്ടേ വിളിക്കുന്നതാണ്.

സന്തോഷ് ഒക്കെ എന്റെ സഹോദരനെ പോലെയാണ്. അവർ ഇവിടെ വന്ന് ഇരുന്ന് 15 മിനിറ്റോളം സംസാരിച്ചു. പോവാം നേരം ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. ഉണ്ണി-സീക്രട്ട് ഏജന്റ് വിഷയത്തിൽ ഞാൻ ഇടപെട്ടിട്ടില്ല. വിഷയം എന്താണെന്ന് അറിയാം. അല്ലാതെ ആ ഓഡിയോ ഒന്നും ഞാൻ കേട്ടിരുന്നിട്ടില്ല. സീക്രട്ട് ഏജന്റ് കാണാൻ വരുമ്പോൾ ഞാൻ കാര്യമായി ഒന്നും ആലോചിച്ചിട്ടുമില്ല.

ഉണ്ണി മുകുന്ദന്റെ ആരോപണങ്ങൾക്ക് എനിക്ക് കൃത്യമായി മറുപടി ഉണ്ട്. പക്ഷേ പ്രതികരിക്കാൻ ഇല്ല. എന്റെ സഹോദരൻ ചെയ്ത തെറ്റെന്ന് കരുതി അത് കണ്ടില്ലെന്ന് വെയ്ക്കുകയാണ്.എന്നെ ഒരുപാട് പേര് ജീവിതത്തിൽ ചതിച്ചിട്ടുണ്ട്. ചതിക്കുന്നതാണ് അവരുടെ സ്വഭാവമെങ്കിൽ അവരേയും രക്ഷപ്പെടുത്തുന്നതായിരിക്കും നമ്മുടെ രീതി എന്നാണ് എന്റെ അച്ഛൻ എന്നെ പറഞ്ഞ് പഠിപ്പിച്ചത്.

താൻ കാരുണ്യപ്രവർത്തനങ്ങൾ നിരവധി ചെയ്യുന്നുണ്ട്. ലിവ് ടു ഗിവ് എന്ന പേരിൽ നിയമത്തിന് വിധേയമായിട്ടാണ് സഹായം ചെയ്യുന്നത്. സമുദായക്കാരും മതക്കാരും രാഷ്ട്രീയക്കാരുമെല്ലാം എന്നെ വിളിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ മത്സരിക്കാമോയെന്ന് ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ കൂടെ നിന്നാൽ ഞാനും ചീത്തയാകുമെന്നാണ് ഞാൻ നൽകിയ മറുപടി. പൈസ ഉള്ളത് കൊണ്ടല്ല, അതിനുള്ള മനസ് ഉള്ളത് കൊണ്ടാണ് താൻ പണം കൊടുക്കുന്നത്. കൊടുക്കാനുള്ള മനസ് ഉണ്ടാകണം എന്ന് കാണിക്കാനാണ് വീഡിയോ ഇടുന്നത്. അല്ലാതെ ബാലക്ക് തെളിവൊന്നും വേണ്ട.പണ്ട് ഞാൻ അധികം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ സത്യങ്ങൾ പലതും പറയാറുണ്ട്. അത് പലർക്കും പറ്റില്ല.

ഉണ്ണിക്ക് എന്നോട് ദേഷ്യമാണോ , പിണക്കമാണോ എന്നൊന്നും അറിയില്ല. ഉണ്ണിക്ക് എന്നെ എപ്പോൾ വേണമെങ്കിൽ വിളിക്കാം. ഉണ്ണി വിഷയത്തിൽ പറയാനുള്ളത് പൊട്ടിത്തെറിക്കാനുള്ള നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഞാൻ ഒരാളോട് മോശമായി പെരുമാറിയിട്ടില്ല. മാധ്യമങ്ങൾ മനസിലാക്കേണ്ടത് നമ്മൾക്കും പല വികാരങ്ങളും ഉണ്ടാകുമെന്നാണ്. എന്നിരുന്നാലും മനസിലും ഒരു സെൻസർ സർട്ടിഫിക്കറ്റ് വേണമെന്ന് കരുതുന്നയാളാണ് ഞാൻ.












Click it and Unblock the Notifications