'എന്ത് തെറ്റാണ് ഞാൻ ചെയ്തത്? ദുശ്ശകുനമെന്നും നാടിനാപത്തെന്നും വിളിച്ചു'; ടൊവിനോയുടെ വീഡിയോ വൈറൽ
കൊച്ചി: പ്രളയകാലത്ത് മലയാളികളുടെ കൈയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട താരമായിരുന്നു നടൻ ടൊവീനോ തോമസ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി താരം സഹായം ചെയ്തതോടെയായിരുന്നു നടൻ കൈയ്യടി നേടിയത്. എന്നാൽ വളരെ പെട്ടെന്ന് വെറും പിആറിന് വേണ്ടിയായിരുന്നു ടൊവീനോയുടെ പ്രവർത്തനങ്ങൾ എന്ന തരത്തിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു.
'പ്രളയ സ്റ്റാർ' എന്ന പരിഹാസങ്ങളും നടന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ടൊവീനോ. പ്രളയത്തെ ആസ്പദമാക്കിയുള്ള തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു ടൊവീനോയുടെ പ്രതികരണം വായിക്കാം

ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. മഴയും പ്രണയവുമൊക്കെ പെട്ടെന്ന് മാറുമെന്നോ പൂർവ്വസ്ഥിതിയിലേക്ക് വരുമെന്നോ നമ്മൾ കരുതിയിരുന്നോ? ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്.
ആ സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചോയെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. എന്റെ അമ്മയാണെ പിള്ളേരാണെ സത്യം ഞാൻ അറിഞ്ഞോണ്ട് ആർക്കും ദ്രോഹം ചെയ്തിട്ടില്ല. ഞാൻ അന്ന് അന്റാർട്ടിക്കയിൽ പോയിട്ടൊന്നുമല്ല സഹായം ചെയ്തത്. എന്റെ നാടായ ഇരിങ്ങാലക്കുടയിലാണ്.ഞാൻ ജനിച്ച് വളർന്ന നാടല്ലേ അത്.
ഞാൻ മാത്രമയാിരുന്നില്ല. എനിക്കൊപ്പം കുറേ പേർ അന്നുണ്ടായിരുന്നു. ഞാൻ സോഷ്യൽ മീഡിയ ആ സമയത്ത് ഉപയോഗിച്ചിരുന്നുവെന്നത് സത്യമാണ്. കാരണം മഴ പെയ്യുമ്പോൾ ക്യാമ്പിലേക്ക് മാറുകയെന്നത് പലർക്കും ആശങ്കയായിരുന്നു. എന്നാൽ മഴ തുടർന്നാൽ കാര്യങ്ങൾ വഷളമാകുമെന്ന് അറിയുന്നതിനാലും ക്യാമ്പിൽ കഴിയുന്നതാണ് നല്ലതെന്നതിനാലും ആളുകളെ അക്കാര്യം ബോധ്യപ്പെടുത്തണമായിരുന്നു.
ഓരോരുത്തരോടും അക്കാര്യം പോയി പറയുക പ്രായോഗികമായ കാര്യമല്ല.അതുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചത്. അതൊന്നും ഞാൻ മാത്രമല്ല ചെയ്തത്. എല്ലാവരും ചെയ്ത കാര്യമാണ്.മൊബൈലും കുത്തിപ്പിടിച്ചിരിക്കുന്ന പാഴുകൾ എന്ന് കളിയാക്കിയവർ പോലും കൺട്രോൾ റൂം പോലെ വർക്ക് ചെയ്തിട്ടുണ്ട്. അതുപോലൊരു സമയമായിരുന്നില്ലേ. നിങ്ങളെല്ലാം ചെയ്തത് പോലെ ഞാനും ആ സമയത്ത് പ്രവർത്തിച്ചു.

അതൊക്കെ ആരുടെ കാഴ്ചപ്പാടിലാണ് തെറ്റാവുന്നതെന്ന് മനസിലാകുന്നില്ല. അതിന്റെ പേരിലൊക്കെ വിമർശനം നേരിട്ടപ്പോൾ വിഷമം തോന്നി.
എനിക്ക് ശരി തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?
ഇതൊക്കെ ആരാണ് പറഞ്ഞ് നടക്കുന്നതെന്ന് അറിയില്ല, എന്റെ സിനിമ ഇറങ്ങുമ്പോൾ മഴ പെയ്യും, ഞാൻ ഈ നാടിന് ആപത്താണ്. ഞാനൊരു ദുശ്ശകുനമാണ്, 'മായാനദി' ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി. ആ തമാശയൊക്കെ ആദ്യം ഞാൻ വളരെ അധികം ആസ്വദിച്ചിരുന്നു. പിന്നെ അതൊക്കെ വളരെ സീരിയസ് ആയി.
ഞാൻ ആ സമയത്ത് വെറുക്കപ്പെടാൻ ചെയ്ത തെറ്റെന്താണെന്ന് അറിയില്ല. പരാതിയുമില്ല പരിഭവവുമില്ല. അതിന് ശേഷവും സിനിമ ചെയ്യുന്നുണ്ട്. എന്നെ ആ സമയത്ത് വിഷമിപ്പിച്ച കാര്യമാണ് ഞാൻ പറഞ്ഞത്', ടൊവീനോ പറഞ്ഞു.












Click it and Unblock the Notifications