'പെണ്ണുകിട്ടിയത് തീരെ സഹിക്കുന്നില്ല, കരിവിളക്ക് എന്നൊക്കെയാണ്', നടൻ ലുക്മാനെ പിന്തുണച്ച് കിടിലം ഫിറോസ്
കോഴിക്കോട്: കഴിഞ്ഞ ദിവസം വിവാഹിതനായ യുവതാരം ലുക്മാനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അധിക്ഷേപത്തിനെതിരെ ബിഗ് ബോസ് താരം കിടിലം ഫിറോസ് രംഗത്ത്. ലുക്മാന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അധിക്ഷേപവുമായി രംഗത്ത് വന്നത്.
ഇവനൊക്കെ ഏത് നടനാണ് എന്നും കരിവിളക്കിനടുത്ത് നിലവിളക്ക് വെച്ചത് പോലെ എന്നുമടക്കം തികച്ചും അധിക്ഷേപാര്‍ഹമായ കമന്റുകളുമാണ് ഒരു കൂട്ടര്‍ രംഗത്ത് വന്നത്. ഓപ്പറേഷൻ ജാവ അടക്കമുളള ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് നടൻ ലുക്മാൻ.

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: ഇതിൽ ആർക്കാണ് പ്രശ്നം !! സാക്ഷര പ്രബുദ്ധ വിവേക മലയാളി എഴുതി നിറച്ച കമന്റുകളാണ് !!! "ലുക്മാൻ "എന്ന പേര് സഹിക്കുന്നില്ല ചിലർക്ക്, പെണ്ണുകിട്ടിയത് തീരെ സഹിക്കുന്നില്ല മറ്റുചിലർക്ക്, സിനിമാ നടനായതാണെങ്കിൽ ഒട്ടും സഹിക്കുന്നില്ല ചിലർക്ക്. തീരെ സഹിക്കാനാകാത്തത് അദ്ദേഹത്തിന്റെ നിറത്തെയാണ് !!!! "കരിവിളക്ക് ,കരി വാണം "എന്നൊക്കെയാണ് പ്രയോഗങ്ങൾ.

രസമതല്ല , ഇത്തരം കമന്റുകൾ ഇട്ടു രസിച്ചിട്ട് വിദേശരാജ്യങ്ങളിലെ വർണ വിവേചനത്തിനെതിരെ ഘോരഘോരം വാദിക്കുന്നതും ഇതേ കമന്റുമക്കൾ തന്നെയാണെന്നതാണ് അതിന്റെ ഒരിത് !! ഓരോരോ .... നടൻ ലുക്മാനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരുപാടിഷ്ടം നേരുന്നു .ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ .തലമുറകളോളം സന്തോഷം കളിയാടട്ടെ . എല്ലാവിധ ആശംസകളും''

ലുക്മാനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ മാഹിൻ അബൂബക്കർ എഴുതിയ കുറിപ്പ് വായിക്കാം: '' ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം.

ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്. അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം. രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്.

ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ പേഴ്സ്നൽ സ്പെയ്‌സിലേക്ക് യാതൊരു മര്യാദയും കൂടാതെ ഇടിച്ചു കയറുകയും, ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും ഇഷ്ടം പോലെ ജഡ്ജ് ചെയ്തു വിധി നിർണയിക്കുന്ന, ജീവിതത്തിലെ പലതരം ഫ്രസ്ട്രേഷനുകൾ സോഷ്യൽ മീഡിയ സ്പെയ്‌സിൽ ഛർദിച്ചു വച്ച് ആശ്വാസം കൊള്ളുന്ന ഇത്തരം മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക എന്നതാണ് പുതിയ തലമുറയ്ക്ക് മുൻപിലുള്ള വെല്ലുവിളി.
ഇൻസ്റ്റാഗ്രാമിൽ നെഗറ്റീവ് കമന്റുകളോ, സൈബർ ആക്രമണമോ ഇല്ലെന്നല്ല. ഉണ്ടെങ്കിൽ പോലും ഫേസ്ബുക്കിനെ അപേക്ഷിച്ചു തീവ്രത കുറവാണ്.

ഒരു ആൾക്കൂട്ട ആക്രമണം പോലെ, വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനമാണ് ഫേസ്ബുക്കിലുള്ളതെന്ന് തോന്നുന്നു. ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ, ഇഷ്ടങ്ങൾ അങ്ങനെ മറ്റൊരു വ്യക്തിയെയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത വിഷയങ്ങൾ പോലും പങ്ക് വക്കുന്നിടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നത് അസഹിഷ്ണുത എത്ര മാത്രം ഉണ്ടെന്നതിന്റെ തെളിവാണ്. സ്വപ്നങ്ങൾ, യാത്രകൾ, പ്രണയം, വിവാഹം അടക്കം ജീവിതത്തിലെ സുന്ദരമായ ഓരോ കാര്യങ്ങളും കുറിച്ചിടുന്ന സ്പെയ്‌സിലേക്ക് ഏണി വച്ച് എത്തി നോക്കി കമന്റ് പറയുന്ന, ഉപദേശം നൽകുന്ന, ജഡ്ജ് ചെയ്യുന്ന ഈ അമ്മാവനിസം അപകടം തന്നെയാണ്. ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും വ്യക്തി ജീവിതത്തെയും ആത്യന്തികമായി സമൂഹത്തെയും ബാധിക്കുന്ന അപകടം''!












Click it and Unblock the Notifications