'അനിയൻ മിഥുൻ സർവ്വത്ര ഉഡായിപ്പ്';വാട്സ് ആപ്പ് വിവരങ്ങൾ പുറത്തുവിട്ട് സന്ദീപ് വാര്യർ
കൊച്ചി: ബിഗ് ബോസ് സീസൺ 5 താരം അനിയൻ മിഥുനുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുകയാണ്. വീക്കിലി ടാസ്കിനിടെ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട് അനിയൻ നടത്തിയ പരാമർശങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇന്ത്യൻ ആർമിയിലെ പാരാ കമാന്റോ വിഭാഗത്തിലുള്ള സന എന്ന് പേരുള്ള ഉദ്യോഗസ്ഥയുമായി പ്രണയത്തിലായിരുന്നുവെന്നും താൻ ഇഷ്ടം തുറന്ന് പറയുന്നതിന് മുൻപ് അവർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറിച്ച് മരിച്ചുവെന്നുമായിരുന്നു അനിയൻ പറഞ്ഞത്.
എന്നാൽ അനിയൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. മേജർ രവിയും വിഷയത്തിൽ അനിയന്റെ വാദങ്ങൾ പൊളിച്ചടുക്കിയിരുന്നു. ഇപ്പോഴിതാ അനിയനെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യരാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. അനിയൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട പുരസ്കാരങ്ങളുടെ ആധികാരികത ചോദ്യം ചെയ്ത് കൊണ്ടാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.

ഹ്യൂമൺ റൈറ്റ്സ് നോബൽ അവാർഡ് ജേതാവ് എന്ന് ഇൻസ്റ്റഗ്രാമിൽ അനിയൻ കുറിച്ചിട്ടുണ്ട്. എന്നാൽ തുച്ഛമായ തുക കൊടുത്താൽ ആർക്കും ലഭിക്കാവുന്നതാണ് ഈ പുരസ്കാരമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സന്ദീപിന്റെ പോസ്റ്റ് ഇങ്ങനെ-'സർവ്വത്ര ഉഡായിപ്പാണ് അനിയൻ മിഥുൻ . നീതി ആയോഗിന്റെയും യുഎന്നിന്റെയും ലോഗോ വരെ നിയമവിരുദ്ധമായി ഉപയോഗിച്ച് ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്', സന്ദീപ് പറഞ്ഞു. പ്രസ്തുത സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ അവാർഡിനുള്ള തുക അറിയിച്ചു കൊണ്ട് ലഭിച്ച വാട്സാപ്പ് മെസ്സേജും സന്ദീപ് തന്റെ ഫേസ്ബുക്കിൽ പങ്കിട്ടിട്ടുണ്ട്.
അതിനിടെ അനിയന്റെ വുഷു വിജയങ്ങളുടെ ആധികാരികത ചോദ്യം ചെയ്തും നിരവധി പേർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വന്നിട്ടുണ്ട്. തായ്‌ലൻഡിൽ നടന്ന വേള്‍ഡ് പ്രോ വുഷു സാന്‍ഡ് ഫൈറ്റ് 2022 ൽ വിജയിച്ചെന്നതടക്കമുള്ള അനിയന്റെ വാദങ്ങൾക്കെതിരെയാണ് ചോദ്യം ഉയരുന്നത്. നടക്കാത്ത മത്സരത്തിൽ വിജയിച്ചെന്നാണ് അനിയന്റെ അവകാശവാദമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ജനങ്ങളെ വിഡ്ഢികളാക്കിയ അനിയൻ മിഥുനെ എത്രയും പെട്ടെന്ന് ബിഗ് ബോസിൽ നിന്നും പുറത്താക്കണമെന്നാണ് ആരാധകരിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്ത് പോകാൻ ആഗ്രഹമുണ്ടെന്ന് അനിയൻ മിഥുൻ അവതാരകനായ മോഹൻലാലിനോടായി വ്യക്തമാക്കിയിരുന്നു. വീക്കെന്റ് എപ്പിസോഡിൽ അനിയൻ പറഞ്ഞത് ഇങ്ങനെ 'മുന്നോട്ട് പോകണം, നിൽക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാൽ കഴിഞ്ഞൊരു എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക്ക് ഇവിടെ നിന്ന് പോകണമെന്ന ആഗ്രഹമാണ് ഉള്ളത്. മത്സരത്തിന്റെ ഒരു ഗുഡ് വൈബ് പോയത് പോലെയാണ്. എനിക്ക് വ്യക്തിപരമായി എല്ലാവരോടും ക്ഷമ ചോദിക്കണമെന്ന് തോന്നി. ബിഗ് ബോസിനോടായാലും ഏഷ്യാനെറ്റിനോടായാലും ലാലേട്ടനോടായാലും എന്നെ ഇഷ്ടപ്പെടുന്ന ആളുകളോടും ഇന്ത്യൻ ആർമിയോടുമെല്ലാം ക്ഷമ ചോദിക്കുന്നു.
എന്റെ കഥയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകാം. ഞാനിവിടെ അതൊന്നും ന്യായീകരിക്കുകയല്ല, പക്ഷേ ക്ഷമ പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങണമെന്ന് തോന്നി. ഞാൻ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും പറഞ്ഞെന്ന് ബോധ്യമുണ്ട്. അത് എത്രത്തോളം ആ വലിയ ഫോഴ്സിനെ ബാധിക്കുമെന്ന ബോധ്യം എനിക്കുണ്ട്', അനിയൻ മിഥുൻ പറഞ്ഞു.












Click it and Unblock the Notifications