ബ്ലോഗിൽ നിന്നും കോപ്പിയടിച്ച് പുസ്തകം; കാരൂർ സോമനും മാതൃഭൂമിക്കുമെതിരെ ബ്ലോഗർ നിരക്ഷരൻ നിയമനടപടിക്ക്
കൊച്ചി: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതായി ബ്ലോഗർ മനോജ് രവീന്ദ്രൻ. കാരൂർ സോമൻ എന്ന എഴുത്തുകാരനാണ് സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തൻറെ ബ്ലോഗിൽ നിന്നും എടുത്തതാണ് എന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മനോജ് രവീന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

മാതൃഭൂമി ബുക്സിനും പുസ്തകത്തിന്റെ രചയിതാവായ കാരൂർ സോമനും എതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന്റേതായി 51 പുസ്തകങ്ങൾ ഇത് വരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സ്പെയിൻ - കാളപ്പോരിന്റെ നാട്. നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവും ഒക്കെ കാരൂർ സോമന്റെ കൃതികളിൽ പെടും. ഒരൂപാട് പുരസ്കാരങ്ങളും കാരൂർ സോമന് ലഭിച്ചിട്ടുണ്ട്.
ലണ്ടനിലുള്ള സുഹൃത്തുക്കൾ വഴി കാരൂർ സോമനുമായി ബന്ധപ്പെട്ടപ്പോൾ തന്‍റെ പുസ്തകത്തിൽ നിന്നും മനോജ് രവീന്ദ്രന്‍ കോപ്പിയടിച്ചു എന്ന തരത്തിലാണ് പ്രതികരണം ലഭിച്ചതെന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഓൺലൈനിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ്പ് മനോജ് രവീന്ദ്രൻ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ട് സംഭവം കോമ്പ്രമൈസ് ചെയ്യാൻ ശ്രമിച്ചില്ല എന്നാണത്രെ കാരൂർ സോമന്റെ ചോദ്യം. എന്തായാലും പുസ്തകത്തിന്റെയും ബ്ലോഗിന്റെയും കൂടുതൽ സ്ക്രീൻ ഷോട്ടുകള്‍ സഹിതം ലണ്ടനിലും നിയമനടപടികൾ കൈക്കൊള്ളാനാണ് മനോജ് രവീന്ദ്രന്റെ തീരുമാനം.

നിരക്ഷരൻ എന്ന പേരിൽ ബ്ലോഗ് എഴുതുന്ന മനോജ് രവീന്ദ്രൻ പത്ത് വർഷത്തിലധികമായി ഓൺലൈന്‍ എഴുത്തിടങ്ങളിൽ സജീവമാണ്. മനോജ് രവീന്ദ്രന്റെ ചില യാത്രകൾ എന്ന ബ്ലോഗ് മലയാളം യാത്രാ വിവരണം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. ഓഗ്മെന്റ് റിയാലിറ്റി യാത്രാവിവരണമായ മുസ്‌രീസിലൂടെ എന്ന പുസ്തകവും മനോജ് രവീന്ദ്രന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് - സോഷ്യൽ മീഡിയ എഴുത്തിന്റെ കാര്യത്തിൽ കോപ്പിറൈറ്റ് ലംഘനങ്ങൾ തുടർക്കഥയാകുന്നതിൽ രോഷമുള്ള ഒരുപറ്റം ഓൺലൈൻ എഴുത്തുകാരും വായനക്കാരും നിയമയുദ്ധത്തിന് നിരക്ഷരനോടൊപ്പമുണ്ട്.












Click it and Unblock the Notifications