പിന്നീട് ദിലീപേട്ടനൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല, ഞാൻ വളരെ വിഷമിച്ചു; പിറന്നാൾ ദിനത്തിൽ ബാദുഷയുടെ കുറിപ്പ്
മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭയെന്ന് ദിലീപിനെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ദിലീപ് 55ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് ദിലീപിന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്.
എന്നാല്‍ ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ ദിലീപിനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാദുഷ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്. ദിലീപ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് അടക്കം പറഞ്ഞാണ് ബാദുഷയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യസിനിമ തന്നെ മനസില്‍ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു.
അന്നു മുതല്‍ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്നാല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജര്‍ രവി സംവിധാനം നിര്‍വഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചര്‍ എന്ന സിനിമയില്‍ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു.
പാസഞ്ചര്‍ കഴിഞ്ഞ് ഫിലിം സ്റ്റാര്‍. എന്നാല്‍, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല. അവസരങ്ങള്‍ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു. അതില്‍ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അവസാനം മൈ സാന്റ എന്ന സിനിമയില്‍ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു.
ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടക്കാതെ പോയി. എന്നാല്‍, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങള്‍ നിര്‍മിക്കുന്നു.
ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകന്‍ റാഫി) എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ. അങ്ങനെ ദിലീപേട്ടന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമ തുടങ്ങി. ഈ ജന്മദിനം ദിലീപേട്ടന്‍ ഞങ്ങള്‍ക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്. എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍- ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video