ഭാരം 25 കിലോ ഗ്രാം; ഭീമൻ ലോലിപോപ്പുമായി ഫിറോസ് ചുട്ടിപ്പാറ, ഇതെന്ത് കാഴ്ചയെന്ന് പ്രേക്ഷകർ
ഇത്തവണ ഒരു ഭീമൻ ലോലിപ്പോപ്പുമായാണ് ഫിറോസിന്റെ വരവ്
മലയാഴം യുട്യൂബ് പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരുകളിൽ ഒന്നാണ് ഫിറോസിക്കയുടേതും അദ്ദേഹത്തിന്റെ യുട്യൂബ് ചാനലായ വില്ലേജ് ഫുഡ് ചാനലും. വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളൊരുക്കി പ്രേക്ഷകരെ കൊതിപ്പിക്കുന്ന ഫിറോസ് ചുട്ടിപ്പാറയുടെ പാലക്കാടൻ ശൈലിയിലുള്ള സംസാരവും പാചക രീതിയുമെല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്. ഇത്തവണ ഒരു ഭീമൻ ലോലിപ്പോപ്പുമായാണ് ഫിറോസിന്റെ വരവ്.
നമ്മുടെയെല്ലാം കുട്ടിക്കാലം അനുസ്മരിപ്പിക്കുന്ന തരത്തിൽ ലോലിപോപ്പ് കഴിച്ചുകൊണ്ടും അതിന്റെ പ്രത്യേകതകൾ വർണിച്ചുകൊണ്ടുമാണ് ഫിറോസ് തന്റെ ഏറ്റവും പുതിയ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഇന്ന് ഇതിന്റെ മൂവായിരമോ നാലായിരമോ ഇരട്ടി വലുപ്പമുള്ള ലോലിപോപ്പാണ് താൻ ഉണ്ടാക്കുന്നതെന്നും പറയുന്നു. മണിക്കൂറുകൾക്കകം പതിനായിരകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വളരെ വേഗം തന്നെ ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.
ഒന്നര ഇഞ്ച് കനമുള്ള പൈപ്പ് കോല് ആയി ഉപയോഗിച്ചാണ് മൂന്ന് വ്യത്യസ്ത നിറങ്ങളിൽ പഞ്ചാസര ലായിനിയും ചേർത്ത് ഫിറോസ് ലോലിപോപ്പ് തയാറാക്കുന്നത്. കോല് മിഠായിക്ക് ഷേപ്പ് കിട്ടാൻ കലമാണ് ഉപയോഗിക്കുന്നത്. പൈനാപ്പിൾ ഫ്ലേവറിൽ മഞ്ഞ നിറത്തിലും കൂടെ പച്ച, ചുവപ്പ് നിറങ്ങളിലും പാവ് തയാറാക്കി ഒഴിച്ച് പന്ത്രണ്ട് മണിക്കൂർ സെറ്റായ ശേഷമാണ് ലോലിപ്പോപ്പ് പൂർണമായും കഴിക്കാൻ പാകത്തിലായത്.
കഴിഞ്ഞ ദിവസം ഉണ്ടാക്കിയ കോല് ഐസും യുട്യൂബിൽ ട്രെൻഡിങ്ങായിരുന്നു. 50 കിലോ ഗ്രാമോളം വരുന്ന ഐസ് ആണ് അദ്ദേഹം ഉണ്ടാക്കിയത്. പഞ്ചസാരയും വെള്ളവും ഫുഡ് കളറും എസൻസും ചേർത്തുണ്ടാക്കിയ ഐസ് എന്നാൽ കഴിക്കാൻ അത്ര യോഗ്യമല്ലെന്ന് ഫിറോസ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ലോലിപോപ്പ് നല്ലതാണെന്നും ഇത് പൊട്ടിച്ച് കളയുന്നില്ലെന്നുമാണ് ഫിറോസ് വീഡിയോയിൽ വ്യക്തമാക്കുന്നത്. കുറച്ചെ കഴിക്കമല്ലോയെന്നും സഹായിയോട് ചോദിക്കുന്നു.
Recommended Video
മലയാളത്തിൽ ഏറ്റവുമധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളിലൊന്നാണ് ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേജ് ഫുഡ് ചാനൽ. അര കോടിയോളം ആളുകളാണ് ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. പാലക്കാടിന്റെ ഗ്രാമസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ഭക്ഷണ വിഭവങ്ങൾ ആളുകളെ ഏറെ രസിപ്പിക്കുന്നവയാണ് . ഹോട്ടലുകളിൽ മാത്രം ലഭ്യമാകാറുണ്ടായിരുന്ന പല ഡിഷസും സാധാരണരീതിയിൽ എങ്ങനെ നിർമിക്കാമെന്നും അദ്ദേഹം കാട്ടിതന്നിട്ടുണ്ട്. ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അടുത്തുള്ള അഗതി മന്ദിരത്തിലെത്തിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.