'നിനക്ക് കളറ് കുറവാ, ബാക്കി കുട്ടികളെ പോലെ വെളുപ്പില്ലല്ലോ; ഗ്രൂപ്പ് ഡാൻസിൽ നിന്ന് ഒഴിവാക്കി'; സയനോര പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ടട ഗായികയാണ് സയനോര ഫിലിപ്പ്. താരത്തിന്റെ പാട്ടുകള്‍ എല്ലാം തന്നെ മലയാളികള്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തി കൂടിയാണ് സയനോര. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് അതിനുള്ള പ്രധാന കാരണം.
മാസങ്ങള്‍ക്ക് മുമ്പ് ഭാവന , രമ്യ നമ്പീശന്‍ , ശില്‍പ ബാല , മൃദുല മുരളി തുടങ്ങിയവര്‍ക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചതോടെ സയനോര കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത് . അതിനൊക്കെ താരം ചുട്ടമറുപടിയും നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സയനോര .
ഗായകന്‍ എംജി ശ്രികുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപടിയില്‍ പങ്കെടുത്താണ് സയനോര ഇതുമായി ബന്ധപ്പെട്ട് തുറന്നുപറച്ചില്‍ നടത്തുന്നത്. നിറം കറുപ്പായതിന്റെ പേരില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് തന്നെ പുറത്താക്കിയെന്നാണ് സയനോര പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്...
റേസിസം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സയനോര ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. റേസിസം എന്ന് പറയാന്‍ പറ്റില്ല, എന്നാല്‍ നിറം കുറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സമൂഹത്തില്‍ നിറം കുറഞ്ഞവരെയും തടി കൂടിയവരെയും നോക്കിക്കാണുന്നതിന്റെ കുറച്ച് പരിണിത ഫലങ്ങള്‍ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ടെന്ന് സയനോര പറയുന്നു.
പക്ഷേ, അതില്‍ നിന്നും ഞാന്‍ കരകയറി മുന്നേറി വന്നു. കളര്‍ കുറഞ്ഞതിന്റെ പേരില്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്ന് ഡാന്‍സ് മാസ്റ്റര്‍ പുറത്താക്കിയിട്ടുണ്ട്. കളറ് കുറവാ..നിനക്ക്, ബാക്കി കുട്ടികളെ പോലെ വെളുപ്പില്ലല്ലോ എന്നാണ് അന്ന് ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞത്. കുട്ടിക്കാലത്ത് നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് സയനോര മനസുതുറന്നത്.
ഇപ്പോള്‍ എല്ലാം മാറിവരുന്നുണ്ടെന്നും കുറേ പേരുടെ കാഴ്ചപ്പാടുകള്‍ മാറുന്നുണ്ടെന്നും സയനോര പറയുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചും സയനോര പരിപാടിയില്‍ പറയുന്നു. ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി തുടങ്ങിയവരോടൊപ്പം പങ്കുവച്ച വീഡിയോക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ കുറിച്ചാണ് സയനോര പറഞ്ഞത്.
അവര്‍ എല്ലാവരും ഒരിക്കല്‍ വീട്ടില്‍ വന്ന ദിവസം പങ്കുവച്ച വീഡിയോയാണ് അത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഞാന്‍ ട്രൗസര്‍ ധരിച്ചുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. താന്‍ ഒരു ദേഷ്യക്കാരിയാണെന്ന് സയനോര പറയുന്നു. എന്നാല്‍ അടുപ്പമുള്ളവരോട് മാത്രമാണ് ദേഷ്യപ്പെടുകയെന്നും താരം വ്യക്തമാക്കുന്നു.
അതേസമയം, വീഡിയോയ്ക്ക് വന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒറ്റ ചിത്രത്തിലൂടെയാണ് സയനോര അന്ന് മറുപടി നല്‍കിയത്. സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്ര ധാരണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ചില സദാചാരവാദികള്‍ വിമര്‍ശനം ഉന്നയിച്ചത്. മലയാളികളുടെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രധാരണമല്ലെന്നായിരുന്നു സദാചാര വാദികളുടെ വിമര്‍ശനം.
Recommended Video
പിറ്റേ ദിവസം തന്നെ തന്റെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം ചുട്ടമറുപടി നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം താരത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്രമാണെന്നാണ് പിന്തുണച്ചവര്‍ പറഞ്ഞത്.