സംഗീത ലോകത്ത് പുതിയ വിവാദം
തിരുവനന്തപുരം: പാട്ടുകള്‍ പൊതു വേദിയില്‍ പാടുന്നതിനെ ചൊല്ലി പുതിയ വിവാദം കേരളത്തില്‍ പൊട്ടി മുളച്ചിരിയ്ക്കുകയാണ്. ചലച്ചിത്രരംഗത്തെ വഴക്കിന് പിന്നാലേ ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലാണ് ഈ വിവാദം ഉണ്ടായിരിയ്ക്കുന്നത്.
പാട്ടുകള്‍ പൊതു വേദിയില്‍ പാടുന്നതിനെ ചൊല്ലി ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്് ഇന്ത്യന്‍ പെര്‍ഫോമന്‍സ് റൈറ്റ്സ് സൊസൈറ്റിയുടെ (ഐ.പി.ആര്‍.എസ്.) യോഗം ചര്‍ച്ച ചെയ്യും. മാര്‍ച്ച് 26 വെള്ളിയാഴ്ച മുംബൈയിലാണ് പൊതുയോഗം ചേരുന്നത്. കേരളത്തില്‍ നിന്നുള്ള സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുവേദികളില്‍ പാട്ടുകള്‍ പാടുന്നതിനും കേള്‍പ്പിക്കുന്നതിനും ഐ.പി.ആര്‍.എസ്സില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുന്നതോടൊപ്പം അവര്‍ക്ക് പണം നല്‍കുകയും വേണം. ഇതേച്ചൊല്ലി ഉയര്‍ന്ന വിവിധ വാദഗതികള്‍ താന്‍ യോഗത്തെ ധരിപ്പിക്കുമെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു.
തരംഗിണിയുടെ പാട്ടുകള്‍ പൊതുവേദിയില്‍ പാടരുതെന്ന് യേശുദാസിന്റെ മകന്‍ വിനോദ് യേശുദാസ് ചില പാട്ടുകാരോട് നിര്‍ദ്ദേശിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
തരംഗിണിയുടെ ഗാനങ്ങള്‍ പാടരുതെന്ന യേശുദാസിന്റെ മകന്‍ വിനോദ് യേശുദാസിന്റെ നിര്‍ദ്ദേശത്തിനെതിരെ ഉണ്ണിമേനോന്‍ ശക്തമായി രംഗത്തുവന്നു. വിനോദിന്റെ ഓഫീസില്‍ നിന്ന് സംസാരിച്ചവര്‍ ഭീഷണിയുടെ സ്വരം മുഴക്കുകയായിരുന്നുവെന്ന് ഉണ്ണിമേനോന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള നടപടികളുണ്ടാകുകയാണെങ്കില്‍ കേസിന് പോകുന്ന കാര്യം ആലോചിക്കുമെന്നും ഉണ്ണിമേനോന്‍ പറഞ്ഞു.
പാട്ടുകാരനായ മധു ബാലകൃഷ്ണനും പ്രശ്നത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഐ.പി.ആര്‍.എസ്. എന്ത് ചെയ്യുന്നു?
പാട്ട് എഴുത്തുകാര്‍, സംഗീത സംവിധായകര്‍, പാട്ട് കസറ്റുകളും ആല്‍ബങ്ങളും ഉണ്ടാക്കുന്ന കമ്പനികള്‍ എന്നിവരുടെ സ്ഥാപനമാണ് ഐ.പി.ആര്‍.എസ്. . ഇവരുടെ നിയമപരമായ അനന്തരാവകാശികള്‍ക്കും ഇവരില്‍ നിന്ന് നയമപരമായി അവകാശം നേടിയിട്ടുള്ള വര്‍ക്കും സംഘടനയില്‍ അംഗമാകാം. എന്നാല്‍ ഇതില്‍ പാട്ടുകാര്‍ക്ക് അംഗത്ത്വമില്ല.
ഈ നിയമ സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഈ സംഘടനയില്‍ നിന്ന് അംഗീകാരം വാങ്ങണമെന്ന കാര്യത്തില്‍ സംഘടനയോ അംഗങ്ങളോ ശഠിയ്ക്കാറില്ല.
പൊതു പരിപാടിയില്‍ പാടാനായി സംഘടനയ്ക്ക് നല്‍കുന്ന പണമാണ് ഇതിന്റെ വരുമാനം. ഇങ്ങനെ കിട്ടുന്ന പണത്തിന്റെ 75 ശതമാനം സംഗീത സംവിധായകനും എഴുത്തുകാരനും കസെറ്റ് കമ്പനിയ്ക്കും വീതിച്ച് നല്‍കും. 25 ശതമാനം ഐ.പി.ആര്‍.എസിന് അവകാശപ്പെട്ടതാണ്.
ഇന്ത്യന്‍ പകര്‍പ്പകവകാശ നിയമം അനുസരിച്ച് ഐ.പി.ആര്‍.എസ്. ന്റെ അനുമതി ഇല്ലാതെ പാട്ട്കള്‍ പൊതു വേദിയില്‍ പാടിയാല്‍ സംഗീത പരിപാടി നടത്തുന്ന ആളും ആ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമയും പരിപാടി നടത്തുന്ന പാട്ടുകാരും സംഘവും കുറ്റക്കാരാണ്. എന്നാല്‍ കമ്പനി സാധാരണ പാട്ടുകാര്‍ക്കല്ല അനുമതി നല്‍കാറുള്ളത്. സംഗീത പരിപാടി സംഘടിപ്പിയ്ക്കുന്നയാള്‍, പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമ എന്നിവരാണ് കമ്പനിയില്‍ നിന്ന് അനുമതി വാങ്ങേണ്ടത്. പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയാണ് ഇത് ചെയ്യുന്നത്.
നമ്മള്‍ വാങ്ങുന്ന കസെറ്റുകള്‍ സ്വകാര്യമായി കേള്‍ക്കുന്നതിന് മാത്രമുള്ളതാണ്. ഇത് പൊതു സ്ഥലങ്ങളില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്നും ഐ.പി.ആര്‍.എസ്. വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ ആഗോളീകരണത്തിന്റെ പൂര്‍ണതയില്‍ എത്താന്‍ പോകുന്ന ഈ കാലഘട്ടത്തില്‍ ഈ ബൗദ്ധിക സ്വത്തവകാശ പ്രശ്നത്തിന് വളരെ ഏറെ മാനങ്ങള്‍ ഉണ്ട്. 2005ാടെ ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ ബാധകമാവും.












Click it and Unblock the Notifications