പി.ഭാസ്കരന് 80ാം പിറന്നാള്‍
തിരുവനന്തപുരം: മലയാളികളുടെ ഗൃഹാതുരത്വമായിത്തീര്‍ന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച കവി പി. ഭാസ്കരന് 80 തികയുന്നു. നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന ഗാനം പാടാത്ത, ഓര്‍മ്മിയ്ക്കാത്ത പഴയ തലമുറയിലെ മലയാളികള്‍ ചുരുങ്ങും. പ്രത്യേകിച്ചും മറുനാടന്‍ മലയാളികളുടെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയാണ് ഈ ഗാനം.
നാടന്‍ബിംബങ്ങളും പ്രണയാര്‍ദ്രകാവ്യസങ്കല്പങ്ങളും കൊണ്ട് സമ്പന്നമാണ് പി.ഭാസ്കരന്‍ രചിച്ച മലയാളഗാനങ്ങള്‍. മുസ്ലിം ജീവിതത്തിന്റെ ലാളിത്യവും നിഷ്കളങ്കതയും മധുരമൂറുന്ന പദങ്ങളിലൂടെ അദ്ദേഹം കുറിച്ചിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരുന്ന ഭാസ്കരന്‍ കവി-ഗാനരചയിതാവ് എന്നീ നിലകളിലാണ് ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നതെങ്കിലും ചലച്ചിത്രകലയുടെ ഏതാണ്ടെല്ലാ വശങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവുള്ള കലാകാരനാണ് പി. ഭാസ്കരന്‍. അദ്ദേഹം സംവിധാനം ചെയ്ത നീലക്കുയില്‍ എന്ന ചിത്രമാണ് മലയാളചലച്ചിത്രത്തിന് ആദ്യമായി ദേശീയാംഗീകാരം നേടിക്കൊടുത്തത്. രാമുകാര്യാട്ട് എന്ന സംവിധായകനെ മലയാളികള്‍ക്ക് സംഭാവന ചെയ്തതിലും ഭാസ്കരന്‍മാഷ്ക്ക് പങ്കുണ്ട്. നീലക്കുയില്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് രാമു കാര്യാട്ടിന്റെ അരങ്ങേറ്റം.
കൊടുങ്ങല്ലൂരിലെ കുടുംബവീടായ പത്മവിലാസത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ഊണുകഴിച്ചുകൊണ്ടാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. നീലക്കുയില്‍ എന്ന ചിത്രത്തിന്റെ 50ാം വാര്‍ഷികവും ബുധനാഴ്ച തന്നെ. ഇതോടനുബന്ധിച്ച് ഭാസ്കരന് കൊടുങ്ങല്ലൂരില്‍ പ്രത്യേക സ്വീകരണം ഉണ്ട്.
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ, നാഴുരിപാലുകൊണ്ട് നാടാകെ കല്യാണം തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അനശ്വരമാണ്. ഒരു പുഷ്പം മാത്രമീ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, അപാര സുന്ദര നീലാകാശം തുടങ്ങി പ്രണയത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ വഴിയുന്ന എത്രയോ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലിക മലയാളത്തിന് സമ്മാനിച്ചു.
സംഗീതത്തോടുള്ള വാസനയും കവിതയോടുള്ള താല്പര്യവും ഒപ്പം കമ്മ്യൂണിസ്റുകാരന്റെ മനസ്സും ഒത്തുചേര്‍ന്നപ്പോഴാണ് തനിയ്ക്ക് നല്ല പാട്ടുകള്‍ എഴുതാന്‍ കഴിഞ്ഞതെന്നാണ് ഗാനരചനയെക്കുറിച്ച് ഭാസ്കരന്‍മാസ്റര്‍ക്ക് പറയാനുള്ളത്.