സല്‍മാന്‍ റുഷ്ദി വീണ്ടും എഴുതുന്നു
സാത്താന്റെ വചനങ്ങള്‍ എന്ന വിവാദ നോവല്‍ എഴുതിയതിന് പിന്നാലെയാണ് റുഷ്ദിയ്ക്ക് ഒളിവുജീവിതം വേണ്ടിവന്നത്. നോവല്‍ ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന ആരോപിച്ച് റുഷ്ദിയെ വധിക്കാന്‍ ഇറാനിലെ ഇസ്ലാം പരമോന്നത നേതാവ് ആയത്തുള്ള ഖുമാനി ഫത്‌വ പുറപ്പെടുവിച്ചിരുന്നു.
1989ലെ വാലന്റൈന്‍സ് ദിനത്തിലായിരുന്നു ഇന്ത്യന്‍ വംശജനായ റുഷ്ദിയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ റുഷ്ദി രാവും പകലും ഒളിത്താവളങ്ങളില്‍ നിന്നും ഒഴിത്താവളങ്ങള്‍ തേടിയാത്രചെയ്യുകയായിരുന്നു. 30 സ്ഥലങ്ങളിലാണത്രേ അദ്ദേഹമിങ്ങനെ മാറിത്താമസിച്ചത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ റുഷ്ദിയുടെ രക്ഷയ്ക്കായി ചെലവാക്കിയത് 80കോടിയോളം രൂപയാണ്. റുഷ്ദിയുടെ പുസ്തകത്തിന്റെ പ്രസാധകരും പുസ്തകശാലകളും നിരന്തരം ആക്രമിക്കപ്പെട്ടു. റുഷ്ദി പലവട്ടം വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടു. സാഹിത്യലോകം തന്നെ വിഭിന്നചേരിയിലായി.
റുഷ്ദി വിവാദം സംബന്ധിച്ച് ആറു പുസ്തകങ്ങള്‍ ഇറങ്ങി. ലേഖനങ്ങളാണെങ്കില്‍ ആയിരത്തിലേറെ. കറുത്തദിനങ്ങളെക്കുറിച്ച് ഒരിക്കലും എഴുതേണ്ടതില്ലെന്നായിരുന്നു റുഷ്ദിയുടെ തീരുമാനം. പക്ഷേ, പിന്നിട്ട ഇരുപതു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സുമാറ്റി.
അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സമയം ഇതാണെന്നു കരുതുന്നു. എന്റെ ഒളിവിലെ ജീവിതത്തെക്കുറി ച്ചു പലരും നുണക്കഥകള്‍ പറയുന്നു.അതിനാല്‍ ഞാന്‍ തന്നെ ആ കഥ പറയുകയാണ്-റുഷ്ദി പറയുന്നു.
പുസ്തകത്തിന്റെ 70 പേജുകള്‍ ഇതിനകം തയാറായതായി ടൈംസ് പത്രം അറിയിച്ചു. പത്തുവര്‍ഷത്തിനുശേഷം വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചെങ്കിലും ഖുമൈനിയുടെ ഫത്വ ഇപ്പോഴും നിലവിലുണ്ട്.