നല്ല ക്ഷീണം കാണുന്നുണ്ടല്ലോ? ഞാന്‍ കിംസില്‍ അഡ്മിറ്റാകാന്‍ പോകുന്നു... അവസാന സംഭാഷണം
തിരുവനന്തപുരം: അഭിനയ പ്രതിഭയായിരുന്നു നെടുമുടി വേണു എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. അദ്ദേഹം പകര്‍ന്നാടാത്ത വേഷങ്ങളില്ല. ഒപ്പം അഭിനയിക്കാത്ത താരങ്ങളില്ല. അടുത്തറിഞ്ഞ ഏതൊരാള്‍ക്കും നെടുമുടിയെ കുറിച്ച് പറയാന്‍ നല്ലത് മാത്രം. നിങ്ങള്‍ മലയാളത്തില്‍ അഭിനയിക്കാത്ത വേഷങ്ങളില്ല, ഇനി തമിഴിലേക്ക് വരൂ എന്നാണ് കമല്‍ഹാസന്‍ ഒരിക്കല്‍ നെടുമുടിയോട് പറഞ്ഞത്. കൊടുമുടിയാണ് നെടുമുടി എന്നായിരുന്നു ഒരിക്കല്‍ ശിവാജി ഗണേഷന്റെ വാക്കുകള്‍.
കൊച്ചുകുട്ടിയെ പോലെയാണ് നെടുമുടി എന്ന് കെപിഎസി ലളിത. ഞാന്‍ പോയിട്ട് വേണു പോകണം എന്നായിരുന്നു എന്റെ ചിന്ത എന്ന് ഇന്നസെന്റ്. ഓരോ താരങ്ങളും അവരുടെ നന്മ നിറഞ്ഞ ഓര്‍മകളിലുള്ള നെടുമുടി വേണുവിനെ എടുത്തുപറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നെടുമുടി വേണു, മണിയന്‍ പിള്ള രാജുവിനെ വിളിച്ചിരുന്നു....
ബിജെപിയെ ഞെട്ടിച്ച് മന്ത്രിയുടെ രാജി; മന്ത്രിയും മകനും കോണ്‍ഗ്രസില്‍... അപ്രതീക്ഷിത കളംമാറ്റം
ഫോണില്‍ സംസാരിക്കവെ ശബ്ദത്തില്‍ നല്ല ക്ഷീണം തോന്നി. അക്കാര്യം മണിയന്‍പിള്ള രാജു ചോദിക്കുകയും ചെയ്തു. കിംസില്‍ അഡ്മിറ്റാകാന്‍ പോകുകയാണ്. ചെറിയ ശാരീരിക പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു നെടുമുടിയുടെ മറുപടി. വിയോഗം ശരിക്കും തകര്‍ത്തുകളഞ്ഞുവെന്ന് രാജു പറയുന്നു. 45 വര്‍ഷം മുമ്പ് തുടങ്ങിയ സൗഹൃദമാണ് രാജുവും വേണുവും തമ്മില്‍.
മാധ്യമപ്രവര്‍ത്തന രംഗത്തും നാടക രംഗത്തും പ്രവര്‍ത്തിച്ച ശേഷമാണ് സിനിമാ രംഗത്ത് നെടുമുടി സജീവമാകുന്നത്. കലാകൗമുദി റിപ്പോര്‍ട്ടറായിരുന്ന കാലത്താണ് രാജുവുമായി സൗഹൃദം തുടങ്ങിയത്. പിന്നീട് അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. മലയാള സിനിമയില്‍ നെടുമുടിക്ക് പകരക്കാരനില്ല എന്ന് രാജു തീര്‍ത്തുപറയുന്നു.
മൃദംഗവും തബലയുമെല്ലാം വായിക്കും. പല മേഖലകളില്‍ വേണുവിന് കഴിവുണ്ടായിരുന്നു. വേണു സെറ്റിലുണ്ടെങ്കില്‍ അതൊരു ഊര്‍ജമാണ് എന്ന് രാജു പറയുന്നു. തമിഴിലും മലയാളത്തിലും വ്യക്തി മുദ്ര പതിപ്പിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമാണ് വേണുവിന്റെ വിയോഗമെന്നും മണിയന്‍ പിള്ള രാജു എടുത്തുപറയുന്നു. ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ആയിരുന്നു.
നായകനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ വ്യക്തിയാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമയില്‍ ഇത്രയും വ്യത്യസ്തമായ ശൈലിയും പ്രതിഭയുമുള്ള വ്യക്തിത്വങ്ങള്‍ അപൂര്‍വമാണ്. ദേശീയ പുരസ്‌കാരങ്ങള്‍ മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരങ്ങള്‍ ആറ് തവണയും. ആലപ്പുഴയിലെ നെടുമുടിയാണ് സ്വദേശം.
മമ്മൂട്ടിയും തിലകനും തമ്മില്‍ ലൊക്കേഷനില്‍ വച്ച് വഴക്കിട്ടു; അഡ്വാന്‍സ് തുക തിരിച്ചു നല്കി... പക്ഷേ
ഒരു നാടിന്റെ പേര് സ്വന്തം പേരായി മാറ്റിയ വ്യക്തിയാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ നാട് ചേര്‍ക്കാതെ ആരും പറയില്ല. ഒരുപാട് സ്‌നേഹവും അടുപ്പവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു വേണു എന്ന് കെപിഎസി ലളിത അനുസ്മരിക്കുന്നു. ഞങ്ങളുടെ വീടുമായി വലിയ അടുപ്പമായിരുന്നു. ഭര്‍ത്താവ് മരിച്ചപ്പോള്‍ താങ്ങും തണലുമായി. കുഞ്ഞുങ്ങളുടെ പ്രകൃതമാണ്. ഈ വേര്‍പാട് സഹിക്കാന്‍ പറ്റുന്നില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
ഞാന്‍ കഴിഞ്ഞിട്ട് വേണു പോകും എന്നാണ് കരുതിയിരുന്നത്. എന്റെ സഹോദരന്‍ ആയിരുന്നു. അദ്ദേഹമില്ലാത്ത സിനിമ ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് ഇന്നസെന്റ് പറയുന്നു. ക്ഷീണം വകവെക്കാതെ ഏഷ്യാനെറ്റിലെ പരിപാടിയിലെത്തിയതും പാട്ടും കൊട്ടും കവിതയുമായി രംഗം കൊഴുപ്പിച്ചതുമെല്ലാം ഓര്‍ത്തെടുത്തു ഗായകന്‍ വേണുഗോപാല്‍.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍
നെടുമുടിയുടെ അഭിനയത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ജഗദീഷ് അഭിപ്രായപ്പെടുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയില്‍ തുടങ്ങിയ ബന്ധമാണ്. ചമയത്തിലും വേഷത്തിലുമെല്ലാം അദ്ദേഹം ഒരു റോള്‍ മോഡലാണെന്നും ജഗദീഷ് അനുസ്മരിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് നെടുമുടി വേണു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചത്. തിരുവരങ്ങിലെ വിളക്കണഞ്ഞു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകള്‍.
Recommended Video