'പ്രവചിക്കാൻ കഴിയാത്ത സ്വഭാവമാണ് മമ്മൂട്ടിയുടേത്, നല്ല നടൻമാർ മോഹൻലാലും ഫഹദും'; കലാഭവൻ റഹ്മാൻ
മമ്മൂട്ടിയുടെ സ്വഭാവം ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും ചിലപ്പോൾ ദേഷ്യവും ചിലപ്പോൾ സന്തോഷവും ഒക്കെയായിരിക്കുമെന്നും കലാഭവൻ റഹ്മാൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാഭവൻ റഹ്മാൻ മലയാളത്തിന്റെ മെഗാ സ്‌റ്റാർ മമ്മൂട്ടിയെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവച്ചത്. തനിക്ക് മമ്മൂട്ടിയുമായി അത്ര അടുപ്പമില്ലെന്നും കലാഭവൻ റഹ്മാൻ അഭിമുഖത്തിനിടെ പറയുകയുണ്ടായി.
മമ്മൂട്ടിയോട് തനിക്ക് സൗഹൃദം തോന്നിയിട്ടുണ്ടെന്നും എന്നാൽ അത് തിരിച്ച് തന്നോട് അദ്ദേഹത്തിനുണ്ടോ എന്നത് അറിയില്ലെന്നും കലാഭവൻ റഹ്മാൻ പറഞ്ഞു. 'എല്ലാ സമയത്തും പ്രെഡിക്റ്റ് ചെയ്യാൻ പറ്റിയ ക്യാരക്റ്റർ അല്ല പുള്ളിയുടേത്. ചിലപ്പോൾ നല്ല ഹാപ്പിയായിരിക്കും, നല്ല മൂഡായിരിക്കും. ചിലപ്പോൾ ഇല്ലാത്ത രീതിയിലും പോവും. എനിക്കിഷ്‌ടമാണ് പുള്ളിയെ. എന്നും താരമാണല്ലോ മമ്മൂട്ടി' കലാഭവൻ റഹ്മാൻ പറയുന്നു.

തനിക്ക് ആദ്യം ഇഷ്‌ടം തോന്നിയ നടനെ കുറിച്ചും റഹ്മാൻ മനസ് തുറന്നു. പഴശ്ശിരാജ എന്ന ചിത്രം കണ്ടപ്പോൾ കൊട്ടാരക്കര ശ്രീധരൻ നായരോട് ഇഷ്‌ടം തോന്നി. ചെമ്മീൻ ഒക്കെ കണ്ടിട്ട് എന്നെ അത്ഭുതപ്പെടുത്തിയ നടനാണ് അദ്ദേഹം. പിന്നെ സ്വാഭാവികമായി അഭിനയിക്കുന്ന ഒടുവിൽ ഉണ്ണികൃഷ്‌ണന്റെ സീറ്റ് ഇപ്പോഴും അങ്ങനെ കിടക്കുകയാണ്. പിന്നെ ശങ്കരാടി ചേട്ടനും. നടൻമാരെ വച്ച് നോക്കുമ്പോൾ മലയാള സിനിമ സമ്പന്നമാണ്; റഹ്മാൻ പറഞ്ഞു.
നായക നിരയിൽ പിന്നെ സത്യൻ മാഷ്, സോമേട്ടൻ അങ്ങനെ ഒട്ടേറെ പേരുണ്ട്. പിന്നെ നമ്മുടെ മനസിൽ വരുന്ന പേര് മോഹൻലാൽ എന്ന അനായാസമായിട്ട് അഭിനയിക്കുന്ന നടൻ. ഇപ്പോഴാണെങ്കിൽ വേറൊരു പുതിയ ആളുണ്ട് ഫഹദ് ഫാസിൽ, സായിപ്പന്മാരുടെ അഭിനയമല്ലേ അദ്ദേഹത്തിന്റെ. ഹോളിവുഡ് സ്‌റ്റൈൽ ആക്‌ടിംഗ് എന്നൊക്കെ പറയാം, അതൊക്കെ പ്രിയപ്പെട്ട ആൾക്കാരാണ്; അദ്ദേഹം വ്യക്തമാക്കി.
മോഹൻലാൽ എന്നും ഒരുപോലെ പെരുമാറുന്ന വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ മാന്യമായിട്ട് പെരുമാറുകയും കൂടെ നിന്ന് അഭിനയിക്കുന്നത് ഒരു പുതിയ ആളാണെങ്കിൽ വളരെ സുഖമാണ് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ. നമ്മളെ ഒരിക്കലും വിരട്ടി പേടിപ്പിക്കില്ല. പുള്ളിയൊക്കെ കഥാപാത്രങ്ങൾ എല്ലാം ചെയ്‌തു കഴിഞ്ഞു. അതൊരു പ്രസ്ഥാനമായിരുന്നു എന്ന് വേണം; കലാഭവൻ റഹ്മാൻ പറഞ്ഞു.
ജയറാമിനെ കലാഭവനിലേക്ക് കൊണ്ടുവന്നത് താനാണെന്നും റഹ്മാൻ വെളിപ്പെടുത്തി. ലാൽ പോയപ്പോൾ പകരം ഒരാൾ വേണമെന്ന് പറഞ്ഞപ്പോഴാണ് ജയറാമിനെ കൊണ്ട് വന്നത്. ജയറാമിനെ സഹോദരൻ എന്റെ കൂടെ പഠിച്ചതാണ്. അങ്ങനെയാണ് എനിക്ക് ജയറാമിനെ പരിചയം. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ പോയപ്പോൾ അവിടെ ഞങ്ങൾ കാണിക്കുന്ന പരിപാടി ഒക്കെ രണ്ട് പേർ ഇരുന്ന് ചെയ്യുന്നു, അതിലൊന്ന് ജയറാമായിരുന്നു; അദ്ദേഹം പറഞ്ഞു.
ലാൽ കാണിക്കുന്ന ഐറ്റങ്ങൾ, പ്രേം നസീർ അടക്കമുള്ളവ വളരെ പെർഫെക്റ്റ് ആയിട്ട് ജയറാം കാണിക്കുന്നുണ്ടായിരുന്നു. അന്ന് ശരിക്കും ഞങ്ങൾക്ക് ജയറാമിനോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ലാൽ പോയിട്ട് ഇനിയെന്ത് ചെയ്യും എന്ന് ആബേലച്ചൻ ചോദിച്ചപ്പോൾ പെട്ടെന്ന് കത്തിയത് ജയറാമിന്റെ പേരായിരുന്നു. പിന്നെ വെങ്കിടിയുടെ അനിയൻ ആയത് കൊണ്ട് ജയറാമിനെ ബന്ധപ്പെടാൻ എളുപ്പവുമായിരുന്നു. ഞാനില്ലെങ്കിലും ജയറാം കലാഭവനിൽ എത്തിയേനെ; കലാഭവൻ റഹ്മാൻ പറയുന്നു.
നടൻ സോമനുമായുള്ള ബന്ധത്തെ കുറിച്ചും റഹ്മാൻ മനസ് തുറന്നു. മിമിക്രിയിൽ സോമനെ മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു റഹ്മാൻ. അവസാന നാളുകളിൽ അദ്ദേഹത്തെ ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നാണ് റഹ്മാൻ പറയുന്നത്. സോമൻ മരിച്ചപ്പോൾ തിരുവല്ലയിൽ കൂടിയ ആൾക്കൂട്ടത്തോളം പിന്നീടൊരു നടൻ മരണപ്പെട്ടപ്പോഴും ഉണ്ടായിട്ടില്ലെന്നും കലാഭവൻ റഹ്മാൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications