എന്റെ രൂപവും പൊക്കക്കുറവുമാണോ നല്ല വേഷങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍: വിഷമം പറഞ്ഞ് മണികണ്ഠന്‍ ആചാരി
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് മണികണ്ഠന്‍ ആചാരി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും താരം സ്വന്തമാക്കി. തുടർന്നും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ കരിയർ ഗ്രാഫ് ഇടയ്ക്ക് താഴേക്ക് പോയെങ്കിലും 2024 ല്‍ റിലീസ് ചെയ്ത രണ്ട് സൂപ്പർതാര ചിത്രങ്ങളിലാണ് മണികണ്ഠന്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടെ വാലിബനും മമ്മൂട്ടിയുടെ ഭ്രമയുഗവുമാണ് താരത്തിന്റെതായി പുറത്തുവന്നത്.
2023 മുതൽ ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ വരുന്നത് ഭ്രമയുഗം ഇറങ്ങിയതിനുശേഷമാണെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മണികണ്ഠന്‍ പറയുന്നത്. 'എനിക്ക് സ്ക്രീൻ ടൈം കുറവായതുകൊണ്ട് കഥ പറഞ്ഞു തുടങ്ങാനുള്ള ഒരു ടൂൾ ആയി മാത്രമേ എന്റെ കഥാപാത്രത്തെ കണ്ടിരുന്നുള്ളൂ എന്നാണ് ഞാൻ കരുതിയത്. പക്ഷേ ആളുകൾ പറയുന്നതു കേൾക്കുമ്പോൾ എന്റെ കഥാപാത്രത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്ന് മനസ്സിലായി' മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

വാലിബനില്‍ എനിക്ക് കൂടുതല്‍ സ്ക്രീന്‍ ടൈം ഉണ്ട്. എന്നാല്‍ ആ ചിത്രത്തിന് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിലർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടു, അങ്ങനേയുള്ള സമ്മിശ്ര അഭിപ്രായങ്ങള്‍. അതെല്ലാം തന്നെ എന്റെ കഥാപാത്രത്തേയും ബാധിച്ചു. സിനിമ വരുന്നതിനു മുൻപുതന്നെ നെഗറ്റീവ് റിവ്യൂ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ കഥാപാത്രം ഒട്ടും ചർച്ച ചെയ്യപ്പെടാതെ പോയി, അതില്‍ വലിയ സങ്കടമുണ്ട്.
ഈ വർഷം ഇറങ്ങിയ രണ്ടു പടങ്ങളും എന്റെ പ്രിയപ്പെട്ട പടങ്ങളാണ്. രാജസ്ഥാനില്‍ വെച്ചായിരുന്നു വാലിബന്റെ ഷൂട്ട്. ഒരു ഉത്സവത്തിന് പോയ കുട്ടി കാഴ്ചകൾ കണ്ട് അമ്പരന്നു നിൽക്കുന്നത് പോലെയായിരുന്നു ലാലേട്ടനെയും ലിജോ സാറിനെയും കണ്ടുകൊണ്ടിരിക്കുന്നതും അവർ വർക്ക് ചെയ്യുന്നത് നിരീക്ഷിക്കുന്നതും. സമയം എത്ര പെട്ടെന്നു പോയെന്ന് വൈകുന്നേരമാകുമ്പോഴാണ് ഞാൻ ഓർക്കുന്നതെന്നും മണികണ്ഠന്‍ പറയുന്നു.
വാലിബന്‍ ഷൂട്ടിന് ഇടയില്‍ വെച്ച് തേനീച്ചക്കൂട് ഇളകി, ഒരു തേനിീച്ച കണ്ണില്‍ കുത്തി. വേദന കൊണ്ട് പുളയുകയായിരുന്നു, കണ്ണിന്റെ ഒരു സൈഡ് മുഴുവൻ വീർത്തു പൊങ്ങി. രണ്ട് മൂന്ന് ദിവസം വിശ്രമിച്ചതിന് ശേഷമാണ് അത് മാറിയത്. എല്ലാവരും വന്നു ഒകെയാണെന്നൊക്കെ ചോദിച്ചു. ബന്ധങ്ങളുടെ വില മനസ്സിലാകുന്ന ഒരു സമയമായിരുന്നു അത്. ലിജോ സാറും ലാലേട്ടനും ഒക്കെ തന്ന കെയർ എനിക്ക് ശരിക്കും ഉള്ളിൽ തട്ടി.
ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഒട്ടും സന്തോഷവാനല്ല. കമ്മട്ടിപ്പാടത്തിലെ ബാലന് ശേഷം അതുപോലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളൊന്നും കിട്ടിയില്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള ഒരുപാട് ഇമോഷനുകൾ ഉണ്ട്. എന്റെ പ്രണയം, ദുഃഖം, ക്രോധം ഇതൊക്കെ എനിക്ക് സിനിമയിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ സങ്കീർണ്ണമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് വലിയ ദുഃഖം തന്നെയാണ്.
മിക്ക സിനിമകളിലും ചെറിയ കഥാപാത്രമാണ് ലഭിക്കുന്നത്. ഈ സിനിമകളിലൊക്കെ എന്നെ കാസ്റ്റ് ചെയ്യുന്നതിൽ ഞാൻ സന്തോഷവാനാണ്. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ പോലും ആഗ്രഹിച്ച് ഒരുപാട് പേർ പുറത്തുനിൽക്കുന്നുണ്ട്. നന്ദി കേടല്ല ഞാന്‍ പറയുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കമേഴ്സ്യലി നോക്കുകയാണെങ്കിൽ എനിക്ക് ഒരുപാട് കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്, പൈസ കിട്ടുന്നുണ്ട്, എല്ലാമുണ്ട്. പക്ഷെ എന്തുകൊണ്ടാണ് നല്ല വേഷങ്ങള്‍ കിട്ടാത്തത് എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്നും മണി കണ്ഠന്‍ പറയുന്നു.
സെറ്റില്‍ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത വ്യക്തിയാണ് ഞാന്‍. പണത്തിന് വേണ്ടിയൊന്നും ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഇനി ഒരുപക്ഷേ എന്റെ രൂപവും പൊക്കക്കുറവും ഒക്കെയാണോ നല്ല കഥാപാത്രങ്ങൾ എന്നെ ഏൽപ്പിക്കുന്നതിൽനിന്നു ചിലരെ പിന്നോട്ട് വലിക്കുന്നതെന്നും മണികണ്ഠന്‍ ചോദിക്കുന്നു.












Click it and Unblock the Notifications