'ജയിലറിൽ പ്രതിഫലമായി ലഭിച്ചത് 35 ലക്ഷമല്ല'; പ്രതിഫലം വെളിപ്പെടുത്തി വിനായകൻ
കൊച്ചി: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകാനയെത്തിയ 'ജയിലറിൽ' വർമ്മൻ എന്ന വിനായകന്റെ വില്ലൻ കഥാപാത്രം വലിയ കൈയ്യടിയാണ് നേടിയത്. കൊടും ക്രൂരനായ വില്ലൻ കഥാപാത്രത്തെ വളരെ അനായാസമായാണ് വിനായകൻ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്.
താൻ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് 'വർമന്' ലഭിച്ചതെന്ന് പറയുകയാണ് ഇപ്പോള്‍ വിനായകൻ. തന്നെ സംബന്ധിച്ച് ജയിലറിൽ അഭിനയിക്കാൻ പറ്റിയത് തന്നെ വലിയൊരു അവസരമായിട്ടാണ് കാണുന്നതെന്നും വിനായകൻ പറഞ്ഞു. സാർക്ക് ലൈവ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തിൽ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളോടും നടൻ പ്രതികരിച്ചു. വിനായകന്റെ വാക്കുകളിലേക്ക്

'പടം ഇത്രയൊരു സ്പേസിലെത്തുമെന്ന് കരുതിയിട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ്. 20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്. ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ. ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഒരു വര്‍ഷ കാലത്തോളം ഹോള്‍ഡ് ചെയ്തു. ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ല.
എനിക്ക് സീറ്റ് കിട്ടുന്നതിൽ അതൃപ്തിയുള്ള ചിലർ കാണും. അവർക്ക് ചിലപ്പോൾ എന്റെ നിറമാകും പ്രശ്നം, ചിലപ്പോൾ ജാതിയായിരിക്കാം. എനിക്ക് കാശ് ഇത്രയും കിട്ടിയിട്ടും അത് ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല. ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട അതൊക്കെ നുണയാണ്, ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്.
ചിലര്‍ക്ക് എനിക്കിത്രയൊക്കെ പൈസ കിട്ടി എന്ന് സഹിക്കാന്‍ പറ്റാത്തവരാണ് അങ്ങനെ പറഞ്ഞത്. നാട്ടിലുള്ള വിഷങ്ങൾ എഴുതി വിടുന്നതാണ്. ഇത്രയൊക്കെയെ വിനായകന് കിട്ടേണ്ടു എന്ന് കരുതുന്നവരാണ് അവരൊക്കെ. എന്നെ പൊന്നു പോലെയാണ് അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ കൊണ്ടുനടന്നത്. എനിക്ക് അത്രയൊക്കെ മതി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അത് മതി. ആളുകൾ എന്തെങ്കിലുമൊക്കെ പറയട്ടെ.
സമൂഹത്തിൽ ചില ആളുകൾ ഇങ്ങനെയൊക്കെ വല്ലതും പറയും. അവരെയൊന്നും മാറ്റാൻ നോക്കിയാൽ നടക്കുന്ന കാര്യമല്ല.സിനിമയിൽ അല്ലാതെ പുറത്ത് ഇറങ്ങി അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമില്ല. അതാണ് ഞാൻ പുറത്തേക്ക് അധികമായി പോകാത്തത്. നമുക്ക് മുന്നോട്ട് പോകാനാകില്ല. ഞാൻ കമ്മ്യൂണിസ്റ്റ് അല്ല, സോഷ്യലിസ്റ്റ് ആണ്. ദൈവ വിശ്വാസിയാണ് ഞാൻ', വിനായകൻ പറഞ്ഞു.












Click it and Unblock the Notifications