'25 കോടി തട്ടിയെടുത്തു, എനിക്കും മകൾക്കും വധഭീഷണി'; പോലീസിൽ പരാതി നൽകി നടി ഗൗതമി
ചെന്നൈ: തന്റെ 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി നടി ഗൗതമി. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് നടി പരാതി നൽകിയത്. തനിക്കും മകൾക്കും ഇവരിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഗൗതമി ആരോപിച്ചു.
തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ ആവശ്യങ്ങൾക്കുമായി ഇതിൽ 46 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. സ്ഥലം വിൽക്കാനും മറ്റും സഹായം വാഗ്ദാനം ചെയ്ത് അളഗപ്പനും ഭാര്യയും തന്നെ സമീപിച്ചിരുന്നു. ഇരുവരേയു വിശ്വസിച്ച താൻ അവർക്ക് പവർ ഓഫ് അറ്റോണി നൽകി. എന്നാൽ ഇവർ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് ഗൗതമി ൃ പരാതിയിൽ പറയുന്നത്.

അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് ഗൗതമി പരാതിയിൽ ആരോപിച്ചത്. മാത്രമല്ല അളഗപ്പനിൽ നിന്നും തനിക്കും മകൾക്കും വധഭീഷണി ഉണ്ടെന്നും നടി പരാതിയിൽ പറയുന്നു. മകളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പോലീസിന് നൽകിയ പരാതിയിൽ നടി പറഞ്ഞു.
നടൻ കമലുമായി വേർപിരഞ്ഞ ഗൗതമി മകൾ സുബ്ബുലക്ഷ്മിക്കൊപ്പമാണ് കഴിയുന്നത്. 13 വർഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. കമൽ ഹാസനൊപ്പമുള്ള അവസാന നാളുകളിൽ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു പിരിഞ്ഞതിനെ കുറിച്ച് ഗൗതമി മാധ്യമങ്ങളോട് പറഞ്ഞത്. കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു എന്നാൽ അതിനൊന്നും നടൻ പ്രതിഫലം നൽകിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.












Click it and Unblock the Notifications