അനശ്വര നിങ്ങള്‍ പറയുന്നത് പോലുള്ള ഒരു നടിയല്ല; 2019 ല്‍ എനിക്കുണ്ടായ അനുഭവം ഇതാണ്: തുറന്ന് പറഞ്ഞ് അഖില്‍
'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന സിനിമയുടെ പ്രമോഷനുമായി സഹകരിച്ചില്ലെന്ന നിർമ്മാതാവ് ദീപു കരുണാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അനശ്വര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നിർമ്മാതാവിന്റെ ആരോപണം തികച്ചും തെറ്റാണെന്നും ചില പരാമർശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും അനശ്വര വ്യക്തമാക്കി. ഇതിന് പിന്നാലെ താരത്തെ പിന്തുണച്ച് നിരവധിപേർ രംഗത്ത് വരികയും ചെയ്യുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ എല്ലാ പ്രൊമോഷനും ചെയ്യുന്ന അഭിനേതാക്കളിൽ ഒരാളാണ് അനശ്വരയെന്നാണ് നടനും സിനിമ പ്രമോഷന്‍ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമായ അഖില്‍ വിഷ്ണു വിഎസ് അഭിപ്രായപ്പെടുന്നത്.
മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ എല്ലാ പ്രൊമോഷനും ചെയ്യുന്ന അഭിനേതാക്കളിൽ ഒരാളാണ് അനശ്വര. എനിക്ക് അതിനു നേരിട്ട് അനുഭവം ഉണ്ട്. ഇപ്പോഴും ആ കാര്യത്തിൽ എനിക്ക് അനശ്വരയോടും, അമ്മയോടും വളരെയധികം ബഹുമാനവും, സ്നേഹവും ഉണ്ട്. അതേക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നതെന്നും അഖില്‍ വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സ് എന്ന ഡിജിറ്റൽ മീഡിയ ചാനൽ, ഞാനും എന്റെ പാർട്ണർ അക്ഷയും കൂടെ ചേർന്ന് കേരളത്തിൽ തുടക്കം കുറിച്ച സമയം. ഏതാണ്ട് 2 മാസമേ ആയിട്ടുള്ളൂ. ഇന്നത്തെപോലെ യൂട്യൂബ് ചാനലുകളുടെ അതിപ്രസരം ഇല്ലാത്ത കാലം. ആകെ സബ്സ്ക്രൈബ്ർസ് ഞങ്ങൾക്ക് അന്ന് വെറും 10000 മാത്രമാണ് ഉണ്ടായിരുന്നത്.

വർഷം 2019, ജൂലൈ 25 നാളെ തണ്ണീർമത്തൻ ദിനങ്ങൾ സിനിമയുടെ റിലീസാണ് നാളെ. ആ സമയത്ത് ആ സിനിമയിലേ ജാതിക്കാ തോട്ടം എന്ന പാട്ട് വൈറൽ ആകുന്നു. അന്നൊക്കെ ആരും അത്തരം സെൻസെഷൻ നോക്കി ഇന്റർവ്യൂ ഒന്നും എടുക്കുന്ന കാലം ആയിരുന്നില്ല. പക്ഷേ എനിക്ക് ആ സിനിമയുടെ ഇന്റർവ്യൂ എടുത്താൽ ചാനലിന് ഗുണകരമാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ സംവിധായകൻ ഗിരീഷ് എ ഡി യെ ബന്ധപ്പെട്ടു. അദ്ദേഹം എനിക്ക് മറ്റൊരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടന്റെ നമ്പർ തന്നു. അങ്ങനെ ഞാൻ ആ സിനിമയിലേ അഭിനേതാക്കളായ താരതമ്യേന പുതുമുഖങ്ങൾ ആയ മാത്യുവിനെയും, അനശ്വര രാജനെയും മൊബൈൽ ഫോണിൽ വിളിക്കുന്നു ഇന്റർവ്യൂ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
രണ്ടുപേരും നാളെ സിനിമയുടെ റിലീസ് ആയത് കൊണ്ട് തരാൻ പറ്റുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നു.. രാവിലെ ഷോ തുടങ്ങുന്നതിനു മുൻപേ പോകേണ്ടതിനാൽ അതിനുള്ള സമയം ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ രാവിലെ 9 മണിക്ക് മുൻപേ ഇന്റർവ്യൂ എടുത്ത ശേഷം പറഞ്ഞയക്കാം എന്ന് ഞാൻ അവർക്ക് രണ്ടുപേർക്കും ഉറപ്പു നൽകുന്നു. മാത്യു നേരിട്ടാണ് സംസാരിച്ചത്. അനശ്വരയുടെ അമ്മയാണ് ഫോൺ എടുത്തിരുന്നത്. അനശ്വര കോഴിക്കോട് ആണ് ഉള്ളതെന്നും, വൈകിട്ട് കൊച്ചിക്ക് ഏതാമെന്നും എന്നെ അറിയിച്ചു. എന്നാൽ രാത്രി ഏതാണ്ട് 2 മണിയോടെ മാത്രമേ അവർ കൊച്ചിയിൽ ട്രെയിനിൽ എത്താൻ സാധിക്കൂ എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്റർവ്യൂ എടുക്കാൻ പ്ലാൻ ചെയ്ത അതേ ഹോട്ടലിൽ അനശ്വരയ്ക്ക് റൂം ബുക്ക് ചെയ്തു ഞാൻ. മാത്യു രാവിലെ നേരിട്ട് എത്തിക്കോളാം എന്ന് അറിയിച്ചിരുന്നു. മാത്യു കൊച്ചിയിൽ തന്നെയുണ്ട്.
ഞാൻ ഇന്റർവ്യൂ ഉറപ്പാക്കാൻ തലേന്ന് രാത്രി അനശ്വരയുടെ അമ്മയെ വീണ്ടും വിളിച്ചു. അവർ ഒരുപാട് ടയേർഡ് ആണ് എന്ന് പറഞ്ഞ് എന്നിരുന്നാലും രാവിലെ വരാം എന്ന് എന്നോട് പറഞ്ഞു. ഞാൻ കാലത്തെ 6 മണിക്ക് തന്നെ എണീറ്റ് ഹോട്ടലിൽ പോയി ഇന്റർവ്യൂ ചെയ്യേണ്ട സ്ഥലം ഒക്കെ സെറ്റ് ചെയ്ത ശേഷം, അനശ്വരയുടെ റൂമിലേക്ക് ചെന്നു. അമ്മ പുറത്തേക്ക് വന്ന് പരിചയപ്പെട്ടു. കുട്ടിക്ക് ശാരീരികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് എന്നോട് പറഞ്ഞു ( സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ട് എന്തെന്ന് ഞാൻ ഇവിടെ എടുത്തു പറയുന്നില്ല ).
എന്നിരുന്നാലും അവർ വരാമെന്നു പറഞ്ഞു. ഞാൻ അപ്പോഴും എന്തെങ്കിലും ജലദോഷമൊ, മറ്റോ ആകുമെന്നേ കരുതിയുള്ളൂ. മാത്രമല്ല കാലത്ത് 2 മണിക്ക് വന്നതല്ലേ അതിന്റെ ക്ഷീണം ഉണ്ടാകും എന്ന് കരുതി. ശേഷം ഞാൻ എന്റെ ടീമിനോട് ഹോട്ടലിലേക്ക് വരാൻ ആവശ്യപെട്ടു. 8 മണി ആയിട്ടുണ്ടാകും. അപ്പോഴാണ് മാത്യൂസ് ന്റെ കോൾ എന്റെ മൊബൈലിൽ വരുന്നത്. വൈറൽ ആയ പാട്ടിലെ നായകൻ അല്ലേ, ഒരു പ്രീമിയം കാറിൽ മാത്യൂസ് വന്ന് ഇറങ്ങുന്നത് പ്രതീക്ഷിച്ച ഞാൻ ഹോട്ടലിന്റെ മുന്നിൽ കാത്തു നിൽക്കുന്നു. എന്നെ വിളിച്ചു ലൊക്കേഷൻ കൃത്യമായി തിരക്കി. ശേഷം അൽപ സമയത്തിന് ശേഷം മാത്യൂസ് നെ കാണാതയപ്പോ ഞാൻ വിളിച്ചു തിരക്കി. ദാ ചേട്ടാ എത്തി എന്ന് പറഞ്ഞ്.. നോക്കുമ്പോൾ ഉണ്ട്.. ദേ... ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നു ഒരു നായകൻ. ഞാൻ ആകെ അന്തം വിട്ടു പോയി.
ആ പയ്യന്റെ ചിരിച്ചു കൊണ്ടുള്ള വരവ് കണ്ടപ്പോ തന്നെ ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടു.. ഇവൻ രക്ഷപെടും... ഇവൻ ഒരു നിലയിൽ എത്തും എന്ന്.. കാരണം പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് ഒരു പരിചയവും ഇല്ലാത്ത, ആകെ 10000 സബ്സ്ക്രൈബ് മാത്രമുള്ള എന്റെ ചാനലിന് ഇന്റർവ്യൂ തരാൻ ആണ്. താൻ നായകൻ ആയ സിനിമയുടെ റിലീസ് ദിനത്തിൽ കാലത്ത് 8 മണിക്ക് കുളിച്ചൊരുങ്ങി ഓട്ടോറിക്ഷയും പിടിച്ച് ചെക്കൻ വന്നത്. എന്റെ കണ്ണ് നിറഞ്ഞു പോയ നിമിഷം. എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നി. ശേഷം മാത്യൂസിന്റെ ഇന്റർവ്യൂ എടുത്തു. വളരെ ഹാപ്പി ആയി കൈ കൊടുത്തു പിരിഞ്ഞു. ഞാൻ നേരെ അനശ്വരയുടെ അമ്മയെ വിളിച്ചു ചോദിച്ചു, താഴോട്ട് വരാമോ നമുക്ക് ഇന്റർവ്യൂ തുടങ്ങാൻ സമയമായി എന്ന് പറഞ്ഞ്. അമ്മ ഉടനെ തന്നെ അനശ്വരയുമായി ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക് എത്തി.
ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കിളി പോയി. ആകെ വയ്യാത്ത ഒരു കൊച്ച്.. ദൈവമേ ഈ കൊച്ചിനെ ആണല്ലോ ഞാൻ നിർബന്ധിച്ചു ഇന്റർവ്യൂ എടുക്കാൻ വിളിച്ചത് എന്നോർത്തു എനിക്ക് ആകെ മനസ്സിൽ വിഷമമായി. ഞാൻ പ്രതീക്ഷിച്ചത് പോലെ ഒരു ജലദോഷം ആയിരുന്നില്ല. വയറ്റിലെ വേദന കടിച്ചു പിടിച്ച് ഇന്റർവ്യൂവിനു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ ആ കുട്ടിയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. അതും. കാലത്ത് റൂമിൽ എത്തിയത് 2 മണിക്ക്, വെറും 4 മണിക്കൂർ എന്തോ ആണ് ആ കുട്ടി അന്ന് ഉറങ്ങിയിട്ടുണ്ടാകുക എന്ന് എനിക്ക് അറിയാം. ഇതെല്ലാം കൂടി ചേർത്ത് വായിച്ചപ്പോ വല്ലാത്ത ഒരു കുറ്റബോധം എനിക്കുണ്ടായിരുന്നു.
എന്നിരുന്നാലും എന്റെ ജോലി ഇതായിപ്പോയത് കൊണ്ട് വേറെ വഴി ഇല്ലാതെയാണ് ഞാൻ അവരെ അവിടെ കൊണ്ട് ഇരുത്തിയത്. എന്നിരുന്നാലും ഒരു പരാതിയും പറയാതെ, വളരെ മാന്യമായി ആ ഇന്റർവ്യൂ ഞങ്ങൾക്ക് തന്നു. അവസാനം കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് പിരിഞ്ഞു. മാത്യൂസ്ന്റെ കാര്യം പറഞ്ഞത് പോലെ തന്നെ, അനശ്വരയും ഒരു കിടിലൻ കക്ഷി ആണല്ലോ എന്നെനിക്ക് തോന്നി.. എനിക്ക് അന്നേ ഉറപ്പായിരുന്നു ആ കുട്ടി ഒരു വലിയ സ്റ്റാർ ആകുമെന്ന്. ചിലരെ കാണുമ്പോൾ, അവരോടു ഇടപഴകുമ്പോൾ നമുക്ക് ഫീൽ ചെയ്യും അവർ ആരായി തീരുമെന്ന്.
ഈ പറഞ്ഞത് ഒക്കെ അനശ്വരയ്ക്കോ, അമ്മയ്‌ക്കൊ ഓർമ്മ പോലും കാണുമോ എന്നറിയില്ല. പിന്നീട് ഇന്നുവരെ ഞാൻ അവർക്ക് ഒരു msg അയക്കുകയോ, വിളിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് എന്റെ പേര് പോലും ഓർമ്മ കാണാൻ വഴിയില്ല. ഞാൻ പിന്നീട് ആ പരിചയം പുതുക്കാനും ശ്രമിച്ചിട്ടില്ല. പക്ഷെ ഈ അവസരത്തിൽ പറയണം എന്ന് തോന്നിയത് കൊണ്ടാണ്. അന്ന് 2 മണിക്ക് എനിക്ക് വേണ്ടി എന്നെ വിശ്വസിച്ചു വന്ന കുട്ടിയുടെ ആ ആത്മാർത്ഥ ഒരാൾ ചോദ്യം ചെയ്യുമ്പോൾ, കൂടെ നിൽക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അന്ന് എനിക്ക് കിട്ടിയ സ്നേഹത്തിനു മറുപടിയായി ഈ കുറിപ്പ് എഴുതുന്നത്. ഈ രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു. ഇത്രയും ധൈര്ഖ്യം ഉള്ള കുറിപ്പ് എഴുതാൻ ഈ പോസ്റ്റ് വായിച്ചു തീർന്ന ശേഷം 5 സെക്കന്റ് പോലും എനിക്ക് വേണ്ടി വന്നില്ല. കാരണം ഞാൻ ഈ പറഞ്ഞതൊക്കെ എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ വർഷം 6 കഴിഞ്ഞെങ്കിലും അന്ന് നടന്ന ഓരോ കാര്യങ്ങളും ഇപ്പോഴും എനിക്ക് മനഃപാഠമായിരിക്കുന്നത്.
നിങ്ങളെ രണ്ടാളെയും, ഞാൻ മരിക്കും വരെ മറക്കില്ല.. എന്റെ ജീവിതത്തിൽ ഞാൻ 100 കണക്കിന് സെലിബ്രിറ്റി ഇന്റർവ്യൂ കോർഡിനേറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്ക, പൃഥ്വി, ടോവി, ഉണ്ണി, പ്രഭാസ് അങ്ങനെ ഒരുപാട്... വലിയ താരങ്ങളെ...
പക്ഷേ ഇവരെ രണ്ടുപേരെയും എനിക്ക് മറക്കാനാവില്ല... ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തുന്ന രണ്ടു അഭിനേതാക്കളാണ് രണ്ടാളും... ഇന്നുവരെ ഒരു സിനിമയുടെ കാര്യത്തിലും അനശ്വരയെ പറ്റി ആരും ഇങ്ങനൊരു പരാതി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പൊള്ളയായ ആരോപണങ്ങൾ ഒക്കെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുമെന്നല്ലാതെ... പ്രേക്ഷകർ അത് വിശ്വസിക്കില്ല... അത്രേ ഉള്ളൂ.. മുത്തേ നീ ധൈര്യമായി മുന്നോട്ട് പോകൂ... എന്നെപ്പോലെ ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടാകും












Click it and Unblock the Notifications