'ജയ് ശ്രീറാം': 'അന്നപൂരണി' വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര; തികഞ്ഞ ദൈവവിശ്വാസിയെന്ന് താരം
ചെന്നൈ: അന്നപൂരണി സിനിമയ്ക്ക് പിന്നാലെ ഉയർന്ന വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര വ്യക്തമാക്കി. സിനിമയിലൂടെ പോസിറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചതെന്നും നയൻസ് പറഞ്ഞു.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള ചിത്രം ഒ ടി ടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറയുന്നു. ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ക്ഷമാപണ കുറിപ്പ്.

സിനിമയ്ക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്ന് വന്നത്. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ നയൻതാരയ്ക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസെടുത്തത്.
മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് ഹിന്ദു സംഘടനകൾ ആയിരുന്നു പരാതി നൽകിയത്. സിനിമയ്ക്ക് എതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര കേന്ദ്ര കഥാപാത്രത്തിൽ എത്തിയ തമിഴ് സിനിമ അന്നപൂരണി നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കിയിരുന്നു. ചിത്രത്തിന് എതിരെ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയായിരുന്നു നടപടി.
നിലേഷ് കൃഷ്ണ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിർമാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആർട്സും ചേർന്നാണ്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്ന പൂരണി രംഗരാദൻ എന്ന വേഷമാണ് നയൻതാര അവതരിപ്പിച്ചത്. ഒരു പാചക വിദഗ്ധയാവാൻ ആഗ്രഹിക്കുന്ന ആളാണ് അന്ന പൂരണി. എന്ന സസ്യേതര ഭക്ഷണൺ പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നു. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ നായകൻ.
ശ്രീ രാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് അവതരിപ്പിച്ച കഥാപാത്രം നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് അന്നപൂരണി നിസ്ക്കരിക്കുന്നുമുണ്ട്. ഇത് വിമർശനങ്ങൾക്ക് കാരണമായി. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞാണ് പരാതി നൽകിയത്. വിമർശം രൂക്ഷമായതിന് പിന്നാലെയാണ് സംഭവത്തിൽ ക്ഷമ ചോദിച്ച് നയൻ താര രംഗത്ത് എത്തിയത്.












Click it and Unblock the Notifications