ആദ്യ വിവാഹം ഒരു മണ്ടത്തരമെന്ന് അപ്സര: ബെല്‍റ്റിന് അടി, ഷൂസിട്ട് ചവിട്ടി, വീടുവിട്ടത് 250 രുപയുമായി
സ്വാന്തനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് അപ്സര. ഉള്ളതുപറഞ്ഞാല്‍ എന്ന പരമ്പരയിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രേക്ഷകർക്ക് മുമ്പില്‍ ഒരു 'വില്ലത്തി' ആയിരുന്നു അപ്സര. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയതോടെ താരത്തെ ഇഷ്ടപ്പെടുന്നവരെ എണ്ണവും വർധിച്ചിരിക്കുകയാണ്.
ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ക്യാപ്റ്റന്‍ പദവിയിലും തിളങ്ങി. കഴിഞ്ഞ ദിവസം അപ്സര ഷോയില്‍ തന്റെ ജീവിത കഥയും തുറന്ന് പറഞ്ഞു. ആല്‍ബിനുമായുള്ളത് തന്റെ രണ്ടാ വിവാഹം ആണെന്നാണ് താരം തുറന്ന് പറയുന്നത്. അപ്സരയുടെ വാക്കുകളിലേക്ക്.

ഒരു നടിയാകുക എന്നുള്ളത് ചെറുപ്പം മുതലുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അധ്യാപകരാണ് എനിക്ക് ഇത്തരമൊരു കഴിവ് കണ്ടെത്തിയത്. അച്ഛന്‍ മരിച്ചിട്ട് പതിന്നൊന്ന് വർഷമായി. അമ്മ കെ പി എ സിയിലെ ഡ്രാമ ആർട്ടിസ്റ്റായിരുന്നു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ വനിത അമ്മയാണ്. അച്ഛനില്ലാത്ത സമയത്ത് ഞങ്ങളെ നോക്കിയത് അമ്മയാണെന്നും അപ്സര പറയുന്നു.
ഏഷ്യാനെറ്റിലൂടെയാണ് എന്റെ മുഖം ആദ്യമായി ടിവി പ്രേക്ഷകർ കാണുന്നത്. ബഡായി ബംഗ്ലാവ്, കോമസി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലൊക്കെ അവതാരകയായിട്ടുണ്ട്. അവാർഡ് കിട്ടണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. അത് എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ആദ്യമായിട്ട് എനിക്ക് കിട്ടുന്ന അവാർഡ് മികച്ച കോമഡി താരത്തിനുള്ള തിക്കുറുശ്ശി അവാർഡ്. കോഴിക്കോട് ശാന്താ ദേവീ പുരസ്കാരവും ലഭിച്ചു.
മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. എന്നിട്ട് പോലും ഈ ഒരു മേഖല വിട്ടു പോകണം എന്ന് തീരുമാനിച്ച ഘട്ടത്തിലാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. എന്ത് വന്നാലും ഈ മേഖല വിട്ടുപോകില്ലെന്ന് തീരുമാനിക്കുന്നത് അന്നാണ്. സീരിയലിലൊക്കെ വന്ന് കുറച്ച് കഴിയുന്ന സമയത്ത് എനിക്ക് വലിയ ഒരു ഇഷ്ടം ഉണ്ടായിരുന്നു. ആ ഒരു ഇഷ്ടത്തിന് വേണ്ടി എനിക്ക് അമ്മയെ ഒരുപാട് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അപ്സര തുറന്ന് പറയുന്നു.
ആ ഇഷ്ടം സ്വന്തമാക്കാന്‍ വേണ്ടി, പരമാവധി ഞാന്‍ സഹിച്ച് അവിടെ പോയി. എന്നാല്‍ ഒരു വർഷത്തോളം സമയം എടുത്താണ് അത് തെറ്റാണെന്ന് മനസ്സിലാക്കിയത്. അന്ന് എനിക്ക് 21 വയസ്സാണ്. എങ്കിലും ആ വീട് വിട്ട് ഇറങ്ങാന്‍ സാധിച്ചു. അന്ന് ഞാന്‍ തീർത്തും തനിച്ചായിരുന്നു. അക്കൌണ്ടിലുള്ളത് 250 രൂപ മാത്രമായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും തിരിച്ച് വന്ന ഞാന്‍ ഇനി ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് തീരുമാനമെടുത്തു.
ആ ബന്ധം വേർപെടുത്തിയ സമയത്ത് ഒരുപാട് സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബെല്‍റ്റുകൊണ്ടുള്ള അടിയുടേയും ഷൂ ഇട്ടിട്ടുള്ള ചവിട്ടിന്റേയും വേദന അവർ ഇതുവരെ അനുഭവിച്ചിട്ടുണ്ടാകില്ല. മാനസികമായ സമ്മർദ്ദം എത്രത്തോളമാണെന്ന് അവർ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകുകയുള്ളു. എനിക്ക് അത് സഹിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയത്.
എന്റെ ജീവിതത്തില്‍ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്നത് എന്റെ കുടുംബമാണ്. എന്റെ അമ്മ അന്ന് ഉണ്ടായിരുന്നതുകൊണ്ട് മാത്രമായിരിക്കും ഒരു പക്ഷെ ഞാന്‍ ഇന്നും ജീവിക്കുന്നത്. വിവാഹം കഴിഞ്ഞ മക്കള്‍ എന്ത് സഹിച്ചും അവിടെ നിക്കണമെന്ന് ഒരു മാതാപിതാക്കളും പറയരുത്. ഞങ്ങള്‍ കൂടെയുണ്ട്, നീ തിരികെ പോരൂ എന്ന് പറഞ്ഞാല്‍ നമ്മൂടെ സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടികളും മരിക്കില്ലെന്ന് പറയാന്‍ എനിക്ക് സാധിക്കുമെന്നും അപ്സര കൂട്ടിച്ചേർക്കുന്നു.
ആല്‍ബി ചേട്ടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നിട്ടും ഞാന്‍ മൂന്ന് വർഷത്തെ സമയം ഞാന്‍ എന്റെ അമ്മക്ക് കൊടുത്തു. രജിസ്റ്റർ മാര്യേജ് ചെയ്യുമ്പോള്‍ മൂന്നാമത്തെ സാക്ഷി എന്റെ അമ്മയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു. എന്റേത് രണ്ടാം വിവാഹമാണ്. കുറേ പ്രശ്നങ്ങള്‍ക്ക് ശേഷം കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ആല്‍ബി ചേട്ടനെന്നും അപ്സര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications