''ഷൈൻ ടോം ചാക്കോയെ വെള്ള പൂശി, വിൻസിയെ തള്ളിപ്പറഞ്ഞു'', മറുപടിയുമായി മാലാ പാർവതി
നടി വിന്‍ സി ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയെ ന്യായീകരിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മാലാ പാര്‍വതി രംഗത്ത്. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ലൊക്കേഷനില്‍ ഷൈന്‍ എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചെയ്തത് എന്ന് മാലാ പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
ഷൈന്‍ ടോം ചാക്കോ സെറ്റില്‍ ലഹരി ഉപയോഗിച്ചതായും ലൈംഗികച്ചുവയോടെ സംസാരിച്ചതായുമാണ് വിന്‍സി ആരോപിക്കുന്നത്. ഷൈന്‍ ആ പറഞ്ഞത് തമാശയായിട്ടാണോ എന്ന് അറിയില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ചാനലിനോട് സംസാരിക്കവേ മാലാ പാര്‍വ്വതി പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡയയിൽ വലിയ വിമര്‍ശനം വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് നടിയുടെ വിശദീകരണം.

പല അഭിമുഖങ്ങളിലും ഷൈന്‍ പെരുമാറുന്നത് പോലെ സെറ്റില്‍ കണ്ടിട്ടില്ല. അക്കാര്യമാണ് വിശദമായി പറഞ്ഞത്. എന്നാല്‍ അത് ഈ സാഹചര്യത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ഇക്കാര്യത്തില്‍ തനിക്ക് പിഴവ് പറ്റിയതാണെന്നും മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
മാലാ പാർവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' മാലാ പാർവതി, ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും, വിൻസിയെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എന്റെ അനുഭവം പറഞ്ഞു.
ഈ ഇന്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context - ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു. വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിന്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.
രണ്ടാമത്തെ വിഷയം - കോമഡി " എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി " പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലിഇന്നിന്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. തിരുത്തിയതിന് നന്ദി.












Click it and Unblock the Notifications