'ദിലീപ് പ്രാർത്ഥിക്കുന്ന മൂർത്തിയുടെ ശക്തി വളരെ വലുതാണ്': എതിരാളികള്‍ക്ക് നേരിടേണ്ടി വന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വിധി ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ല്‍ ആരംഭിച്ച കേസിന്റെ അന്തിമാവാദം നേരത്തെ പൂർത്തിയായിരുന്നു. ഇനി ഏതാനും നടപടിക്രമങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്.കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കുമ്പോള്‍ ഇതുവരെയുള്ള വാദത്തില്‍ കോടതിക്ക് ആവശ്യമെങ്കില്‍ വീണ്ടും വ്യക്തത തേടും.
കേസ് സി ബി ഐക്ക് വിടണമെന്ന എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം നേരത്തെ ഹൈക്കോടതിയുടെ ഡിവിഷന്‍ തള്ളിയിരുന്നു. ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂർത്തിയാക്കി ഈ മാസംതന്നെ വിധി പറയുന്നതിനാണ് കോടതിയുടെ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.

കോടതിയിലെ നടപടിക്രമങ്ങള്‍ ഈ തരത്തില്‍ മുന്നോട്ട് പോകുന്നതിന് ഇടയില്‍ തന്നെയാണ് കേസുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ദിലീപിനെതിരായി പ്രവർത്തിച്ച പലർക്കും പിന്നീട് രോഗങ്ങള്‍ വന്നതും കരിയറില്‍ തിരിച്ചടിയുണ്ടായതെല്ലാമാണ് എസ്പി ഹരി എന്ന പ്രൊഫൈലില്‍ ചൂണ്ടിക്കാട്ടുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദിലീപിനെതിരായ കേസിൽ ശ്രദ്ധേയമായ കുറെ യാദൃശ്ചികതകൾ കാണാം
ദിലീപിനെതിരെ പോലീസിന്റെ ഭാഗം കണ്ടതായി കോടതിയിൽ മൊഴി നൽകിയ (Eye Witness) ഏക വ്യക്തിയായ സംവിധായകൻ ബാലചന്ദ്രകുമാർ രോഗം ബാധിച്ച് മരിച്ചു. പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായ അഡ്വ. ബി.എ. ആളൂരും രോഗത്തെ തുടർന്ന് അന്തരിച്ചു. (ആളൂർ വന്നതിന് ശേഷമാണ് പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് കത്തെഴുതുന്നത്, അതാണ് ദിലീപ് കേസിൽ പെടുന്നതിന്റെ തുടക്കം)
ദിലീപിനെ അറസ്റ്റ് ചെയ്യാൻ മുൻകൈയെടുത്ത വനിതാ ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും, ക്രെഡിറ്റ് കിട്ടേണ്ടിയിരുന്ന ജിഷ കേസിൽ അവർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ഡി ജി പി ആകാനും കഴിഞ്ഞില്ല. ശ്രീകുമാർ മേനോൻ, ഒടിയൻ ഡിസാസ്റ്ററിനു ശേഷം ഏഴ് വർഷമായിട്ടും ഒരു തിരിച്ചുവരവില്ലാതെ, ഇപ്പോഴും ഒരു പോസ്റ്റിട്ടാൽ തെറി കേൾക്കുന്ന അവസ്ഥയിലാണ്. സാമ്പത്തിക പ്രശ്‌നം വന്നു, ഇടയ്ക്ക് രണ്ടുതവണ അറസ്റ്റിലുമായി.
മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ നാട് വിട്ട അവസ്ഥയിൽ എത്തി നില്കുന്നു!. (കേരളത്തിലെ മാധ്യമങ്ങൾക്ക് മുന്നേ, ബോംബെയിലെ മാധ്യമങ്ങളിൽ ദിലീപിനെതിരായ വാർത്ത തിരി കൊളുത്തിയതിന് പിന്നിൽ, ശ്രീകുമാർ മേനോനും, ഉപജാപകൻ മാത്യു സാമുവലുമാണെന്നാണ് ദിലീപിന്റെ പക്ഷം.)
തമാശക്ക് പറഞ്ഞാൽ , ദിലീപ് പ്രാർത്ഥിക്കുന്ന മൂർത്തിയുടെ ശക്തി വളരെ വലുതാണെന്നാണ് പലരും പറയുന്നത്- കുറിപ്പ് അവസാനിക്കുന്നു.
അതേസമയം നിശിതമായ വിമർശനങ്ങളും പരിഹാസങ്ങളും ഈ കുറിപ്പിന് താഴെ വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 'പുള്ളി പുള്ളിക്കെതിരെയും പ്രാര്ഥിക്കുന്നുണ്ടെന്നു തോനുന്നു.... ജനപ്രിയ നായകൻ ഇപ്പൊ അപ്രിയ നായകൻ ആണ്' എന്നാണ് നിമിഷ ദാസ് എന്ന വ്യക്തി കമന്റ് ബോക്സില്‍ കുറിക്കുന്നത്. ഒരു പത്തു കൊല്ലം കൂടി കേസ് വലിച്ചു നീട്ടിയാൽ ഇനിയും പോസ്റ്റിടാൻ പറ്റും. എന്തോരം പേർക്ക് അതിനിടയിൽ പനിയും ജലദോഷവുമൊക്കെ വരും - എന്ന് മുജീബ് എന്നയാളും ചോദിക്കുന്നു.
കമന്റില്‍ ദിലീപിനെ പിന്തുണയ്ക്കാനും ആളുകളുണ്ട്. 'ദിലീപിന്റെ സിനിമകൾ ഒരു കാലത്ത് നല്ലോണം ഹിറ്റ് ആയിരുന്നു. അവസാനം ഇറങ്ങിയ സിനിമയും ഹിറ്റ് ആണ്. കേസ് തുടങ്ങിയ ഉടനെ ഇറങ്ങിയ രാമ ലീലയും ഹിറ്റ് ആണ്. ചുരുക്കി പറഞ്ഞാൽ ദിലീപിനെ ആരൊക്കെ എതിർത്താലും തകർക്കാൻ നോക്കിയാലും അയാൾക്കു ഒരുപാടു പേരുടെ പിന്തുണ എന്നിട്ടും ഉണ്ട്. അത് എന്ത് കൊണ്ട് അവസാനിക്കുന്നില്ല എന്നതിന്റെ കാരണം ഇപ്പോഴും അയാൾക്കെതിരെ ഉള്ള കേസുകൾ ഗോസിപ്പ്നു അപ്പുറത്തേക്ക് കോടതി ക്കോ നിയമത്തിനോ തെളിയിക്കാൻ സാധിച്ചിട്ടില്ല പൊതു ജനത്തിന് മുൻപിൽ. നല്ല സിനിമകൾ ചെയ്താൽ ഇനിയും അയാൾക്ക് ഇവിടെ പ്രേക്ഷക പിന്തുണ ലഭിക്കും. അത് പ്രിൻസ് തിയറ്ററിൽ കണ്ട എന്റെ അനുഭവമാണ്' എന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്.












Click it and Unblock the Notifications