മോഹന്‍ലാല്‍ അല്ല, മമ്മൂട്ടിയാണ് അവിടെ തെറ്റുകാരന്‍, കാരണം ഈഗോ: ചർച്ചയായി സംവിധായകന്‍ സാജന്റെ വെളിപ്പെടുത്തല്‍
മമ്മൂട്ടി, ഗീത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജന്‍ സംവിധാന ചെയ്ത ചിത്രമായിരുന്നു ഗീതം. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഹിറ്റ് ചാർട്ടില്‍ ഇടം പിടിച്ചിരുന്നു. ചെറിയ വേഷമാണെങ്കിലും ഗീതത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തത് മോഹന്‍ലാലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും അതിന് ശേഷം തനിക്ക് മോഹന്‍ലാല്‍ തനിക്ക് ഇതുവരെ ഡേറ്റ് അനുവദിച്ചിട്ടില്ലെന്നുമാണ് സംവിധായകന്‍ സാജന്‍ വെളിപ്പെടുത്തുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
മോഹന്‍ലാലിന്റെ ഒരു ഡയലോഗിനെ ചൊല്ലി മമ്മൂട്ടി തടസ്സം ഉന്നയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മോഹന്‍ലാലിന്റെ കുട്ടിയെ മമ്മൂട്ടി എടുത്ത് വളർത്തുന്നതും പിന്നീട് മോഹന്‍ലാല്‍ എത്തി കുട്ടിയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് കഥ. ഗീത ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ തിലകന്‍, ഇന്നസെന്റ്, മാള എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

തന്റെ മകനെ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം പറയുമ്പോള്‍ 'എന്ത് മകന്‍, നിനക്ക് എപ്പോഴുണ്ടായ മകന്‍' എന്നൊക്കെ മമ്മൂട്ടി തിരികെ ചോദിക്കുന്ന നാടകീയ മുഹുർത്തുങ്ങളുണ്ട്. മമ്മൂട്ടിയുടെ ദേഷ്യം തണുപ്പിക്കുന്നതിനായി ഒരു കുപ്പി വിദേശ മദ്യം എടുത്ത് ടേബിളില്‍ വെച്ച് തണുപ്പിക്കാന്‍ നല്ലതാണ് ഇതെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തിരിയും. ദേഷ്യം മൂത്ത് നില്‍ക്കുന്ന മമ്മൂട്ടി ആ കുപ്പി എറിഞ്ഞ് പൊട്ടിക്കും. അപ്പോള്‍ ലാല്‍ ചിരിച്ചുകൊണ്ട് 'നോ നോ ഇറ്റ് ഈസ് ടൂ ബാഡ്' എന്ന് പറയുന്നതാണ് രംഗമെന്നും സാജന്‍ വ്യക്തമാക്കുന്നു.
നാല്‍പ്പതോളം ഷോട്ടുകളുള്ള രംഗമാണ്. മോഹന്‍ലാല്‍ വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടിയെ പ്രധാനപ്പെട്ട രംഗങ്ങളും ക്ലോസപ്പുമൊക്കെ എടുത്തു. കുപ്പികൊണ്ട് വന്ന് വെക്കുന്നതും 'നോ നോ ഇറ്റ് ഈസ് ടൂ ബാഡ്' എന്ന് മോഹന്‍ലാല്‍ പറയുന്നത് മമ്മൂട്ടി ഇല്ലാത്ത സമയത്ത് തന്നെ എടുത്തിരുന്നു. പിന്നീട് അടുത്ത ഷോട്ടിനായി മമ്മൂട്ടി വന്ന് നോക്കുമ്പോള്‍ ടേബിളില്‍ കുപ്പി ഇരിക്കുന്നു. അതോടെ ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ രംഗത്തെക്കുറിച്ച് വിശദമായി പറഞ്ഞു.
ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ട് മോഹന്‍ലാല്‍ എന്റെ മുഖത്ത് നോക്കി ഇറ്റ് ഈസ് ടൂ ബാഡ് എന്ന് പറയുമെങ്കില്‍ ഞാന്‍ അഭിനയിച്ചതിനെല്ലാം എന്താണ് അർത്ഥമെന്നായിരുന്നു മമ്മൂട്ടി അപ്പോള്‍ പറഞ്ഞത്. അത് ബുദ്ധിമുട്ടാണ്, പറ്റില്ല, ഞാന്‍ ചെയ്യില്ല, കുപ്പി എറിഞ്ഞ് പൊട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെ 'നോ നോ ഇറ്റ് ഈസ് ടൂ ബാഡ്' എന്ന് മോഹന്‍ലാല്‍ പറയുന്ന രംഗങ്ങള്‍ ഒഴിവാക്കി ഷൂട്ടിങ് പൂർത്തീകരിച്ചു. ഡബ്ബിങ് സമയത്ത് മോഹന്‍ലാല്‍ ആ സീനുകളെകുറിച്ച് ചോദിച്ചപ്പോള്‍ ഞാനൊന്ന് പരുങ്ങി. അത് വേണ്ടാ എന്ന് വെച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'മാറ്റിയല്ലേ, ഇറ്റ്സ് ഗുഡ്, ഓക്കെ, ഓക്ക" എന്നായിരുന്നു എല്ലാം മനസ്സിലാക്കിയ രീതിയില്‍ അദ്ദേഹത്തിന്റെ മറുപടി. സീന്‍ മാറ്റിയതില്‍ എനിക്കും വലിയ വിഷമമുണ്ടായി.
നമ്മള്‍ തമ്മില്‍ ഇനിയൊരു കൂടിച്ചേർച്ചയുണ്ടാകില്ലെന്ന എന്നെ വിഷമിക്കുന്ന വാക്ക് പറഞ്ഞിട്ടാണ് അദ്ദേഹം അന്ന് പോയത്. ഒരു വലിയ നടന്‍ എനിക്ക് നഷ്ടപ്പെട്ട കാര്യം ഞാന്‍ വലിയ വിഷമത്തോടെ പറയുകയാണ്. അവിടെ ഞാന്‍ നിരപരാധിയാണ്. ലാല്‍ മനോഹരമായിട്ടാണ് ആ രംഗത്ത് അഭിനയിച്ചത്. തിയേറ്ററില്‍ കയ്യടിച്ച് തകർക്കേണ്ട രംഗമായിരുന്നു. എന്റെ ദയനീയ അവസ്ഥകാരണം അത് ഒഴിവാക്കേണ്ടി വന്നു.
എന്തായാലും ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് തന്നിട്ടില്ല. ആന്റണി പെരുമ്പാവൂരിലെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അഭിനയിക്കില്ലെന്ന് പറയില്ല, പക്ഷെ ഡേറ്റ് ഇല്ലെന്ന് പറയും. അതിന്റെ കാരണം അത് തന്നെയാണ്. സിനിമയില്‍ സഹകരിക്കില്ലെന്ന് അറിയാമെങ്കിലും ഏതെങ്കിലും പരിപാടിക്കൊക്കെ വേണ്ടി വിളിച്ചാല്‍ ലാല്‍ നല്ല രീതിയില്‍ തന്നെ സഹകരിക്കുമെന്നും അദ്ദേഹം പറയും.
ഇക്കാര്യങ്ങള്‍ ഞാന്‍ നേരത്തെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ രണ്ട് കൂട്ടരുടെ ആരാധകരില്‍ നിന്നും ഞാന്‍ തെറികേണ്ടിരുന്നു. എങ്കിലും ഈ വിഷയത്തില്‍ ഞാന്‍ നിരപരാധിയാണെന്ന് ഇപ്പോഴെങ്കിലും അവർക്ക് ബോധ്യമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം പ്രതീക്ഷിച്ചത് പോലെ തന്നെ വീഡിയോയുടെ കമന്റ് ബോക്സില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
'കഥയ്ക്കു ഒരു ആത്മാവ് ഉണ്ട്. ആരുടെയും ഈഗോയ്ക്ക് മുന്നിൽ വഴങ്ങി അതിനെ കൊന്നു കളയരുത് . താങ്കൾ അത് ചെയ്തപ്പോൾ താങ്കൾ ഒരു സംവിധായകനിൽ നിന്ന് ഈഗോയുടെ ചൊല്പടിക്കാരൻ ആയി തരം താഴ്ന്നു പോയി. ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല (ആരുടെയും ഫാൻ അല്ല ) എങ്കിലും മോഹൻലാൽ പറഞ്ഞത് നൂറു ശതമാനം ശരി ആണ്. നിങ്ങൾക്കു ഉണ്ടായതിനേക്കാൾ വിഷമം പുള്ളിക്ക് ഉണ്ടായത് കൊണ്ടാണ് പുള്ളി അങ്ങനെ പറഞ്ഞത് . ഇതൊക്കെ കേൾക്കുന്ന പുതിയ സംവിധായകർക്ക് ഇതൊരു പാഠം ആകണം.' എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടി ചെയ്തത് തികച്ചും തെറ്റ്. ഈ കാര്യത്തിൽ ലാലിനെ ഒരു കുറ്റവും പറയാനില്ല തികച്ചും സ്വാഭാവികമായ പ്രതികരണം മാത്രം. മമ്മൂട്ടിയും ലാലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുന്നു. പാവം സംവിധായകന്‍ പെട്ടുവെന്ന് അബ്ദുള്‍ റഷീദ് എന്നയാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ സാജൻ മമ്മൂട്ടിയുടെ ഹുങ്കിന് വഴങ്ങി മോഹൻലാലിനെ ഒതുക്കാൻ നോക്കിയ സിനിമ ആണ് ഗീതം പക്ഷെ ഈ ചിത്രത്തോടെ ഒതുങ്ങിപ്പോയത് സാജനാണെന്നാണ് സക്കീർ എന്നയാളുടെ പ്രതികരണം.












Click it and Unblock the Notifications