Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിയെ പോലെ അഭിനയിക്കാൻ കഴിയില്ലെന്ന് മമ്മൂക്ക പോലും പറഞ്ഞു, മണ്ണുമായി ചേർന്ന മനസാണ്'; താജുദ്ദീൻ വടകര

മലയാളികളുടെ മനം കവർന്ന ഗയകന്മാരിൽ ഒരാളാണ് താജുദ്ദീൻ വടകര. രണ്ടായിരത്തിന്റെ തുടക്കത്തിൽ എല്ലാതരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന ഒരുപിടി ഗാനങ്ങളുമായാണ് താജുദ്ദീൻ വടകര എത്തിയത്. കൊല്ലം ഷാഫിയും താജുദ്ദീനും ഉണ്ടാക്കിയ ഓളം വേറെ തന്നെയാണ്. തൊണ്ണൂറുകളിലും അതിന് മുൻപും ജനിച്ചവർക്ക് നൊസ്‌റ്റാൾജിയ ഉണ്ടാക്കുന്ന ഒട്ടേറെ ഗാനങ്ങളാണ് താജുദ്ദീൻ എഴുതി ആലപിച്ചത് എന്നതാണ് പ്രത്യേകത.

മാപ്പിളപ്പാട്ട്, ആൽബം ​ഗാനങ്ങൾ എന്നിവയിലൂടെ പേരെടുത്ത താജുദ്ദീൻ വടകരയെ നെഞ്ചിലേറ്റിയവർ ഏറെയായിരുന്നു. ഒരുകാലത്ത് അത്രയ്ക്കും വൈറലായിരുന്നു താജുദ്ദീൻ പാടി അഭിനയിച്ച നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമ എന്ന മ്യൂസിക്ക് വീഡിയോ. പിന്നീട് നിരവധി സ്‌റ്റേജ് ഷോകളിലൂടെയും പരിപാടികളിലൂടെയും ഒക്കെ താരം നിറഞ്ഞുനിന്നിരുന്നു.

thajudheenvadakaramani

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താജുദ്ദീൻ ഇപ്പോൾ. ഇരുവരും ഒട്ടേറെ സ്‌റ്റേജ് ഷോകളിലും വിദേശ പരിപാടികളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്തിരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ കലാഭവൻ മണി എന്ന മനുഷ്യസ്നേഹിയായ നടനെ കുറിച്ച് മനസ് തുറക്കുകയാണ് താജുദ്ദീൻ ഇപ്പോൾ.

കലാഭവൻ മണി മണ്ണിനോട് ചേർന്ന് നിൽക്കുന്ന ആളാണെന്നും മറ്റുള്ള നടന്മാരെ പോലെ പ്രശസ്‌തി വരുമ്പോൾ നാട് വിടുകയല്ലെന്നും സ്വന്തം നാടിനോട് ചേർന്ന് നിൽക്കുന്നു എന്നുമാണ് താജുദ്ദീൻ പറയുന്നു. മണി മരണപ്പെട്ടപ്പോൾ കാണാൻ എത്തിയവരെ കുറിച്ചും താജുദ്ദീൻ പറഞ്ഞു. കണ്ണ് കനത്ത ഒരാൾ കലാഭവൻ മണിയുടെ മൃതദേഹം കാണാൻ എത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താജുദ്ദീൻ വടകരയുടെ വാക്കുകൾ

കലാഭവൻ മണി ചേട്ടനെ കുറിച്ച് പറയുമ്പോൾ ഒരുപാടുണ്ട്. എന്നെ ഇക്കാ എന്നും മോനേ എന്നും ഒക്കെ വിളിക്കുമായിരുന്നു. മണി ചേട്ടൻ മരിക്കുന്നതിന് മുൻപ് വടകര വെള്ളികുളങ്ങരയിൽ ഉള്ള അത്താഫി എന്ന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആ പരിപാടിയിൽ മണി ചേട്ടൻ എത്താൻ ഇത്തിരി ലേറ്റായിരുന്നു. മറ്റ് ആർട്ടിസ്‌റ്റുകൾ മൂന്നോ നാലോ പാട്ട് പാടി കഴിഞ്ഞപ്പോഴാണ് അദ്ദേഹം വന്നത്.

ഈ സമയത്തും ഗ്രീൻ റൂമിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് പറഞ്ഞത് ഇക്കാ ഇക്കയുടെ പാട്ട് കേട്ടു ട്ടോ അമ്മയെ കുറിച്ചുള്ളത്. ഒന്ന് ആലോചിച്ചു നോക്കൂ, അത്രയും ടെൻഷനിൽ നിൽക്കുന്ന സമയത്താണ് ഒരാളെ അഭിനന്ദിക്കാൻ മനസ് കാണിക്കുന്നത്. പയ്യോളിയിലെ ഏതോ ഒരു ഹോട്ടലിൽ ആണ് അദ്ദേഹം താമസിച്ചതെന്ന് തോന്നുന്നു.

അവിടെ ഒരു പ്രാദേശിക ചാനലിൽ ഞാൻ എന്റെ ഉമ്മയും പെങ്ങളും ഒക്കെ അഭിനയിച്ച ഒരു ആൽബം വന്നിരുന്നു. അത് കണ്ടിട്ട് അതിന്റെ അഭിപ്രായം പോലും നമ്മളോടും പറയാൻ കാണിച്ച മനസുണ്ടല്ലോ അതാണ് കാര്യം. മണിയേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രോഗ്രാമുകൾക്ക് ഒരുമിച്ച് പോവാറുണ്ടായിരുന്നു.

ഒരു റൂമിൽ കിടന്നുറങ്ങി, ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചും ഒക്കെയാണ് കഴിഞ്ഞത്. വടകരയുള്ള ഒരു മനോജ് മണിയന്നൂരാണ് എനിക്ക് മണിച്ചേട്ടനെ പരിചയപ്പെടുത്തി തരുന്നത്. പക്ഷേ മണിയേട്ടനിൽ ഞാൻ കണ്ട വലിയൊരു പ്രത്യേകത, മണിയേട്ടന് മണിയേട്ടനെ കുറിച്ച് തന്നെ അറിയില്ലെന്നതാണ്. അദ്ദേഹം ഒരു സാധാരണക്കാരിൽ സാധാരണക്കാരനാണ്.

അദ്ദേഹം ധൈര്യശാലിയായ ഒരു അഭിനേതാവാണ്, പാട്ടുകാരൻ ആണ്, ഒക്കെ ശരിയാണ്. പക്ഷേ അദ്ദേഹം ചെറുപ്പം മുതൽ മണ്ണിനൊപ്പം ചേർന്നിരിക്കുകയാണ്. ഒരാൾ അൽപ്പം ഫേമസ് ആയാൽ അയാൾ പിന്നെ ചെന്നൈയിൽ അല്ലെങ്കിൽ കോടമ്പാക്കം, അതുമല്ലെങ്കിൽ എറണാകുളം ഒക്കെയാണ് ഉണ്ടാവുക. മണിയേട്ടൻ ചാലക്കുടി വിട്ട് എവിടെയും പോയിട്ടില്ല.

അദ്ദേഹം ചാലക്കുടിയിലെ സുഹൃത്തുക്കൾ, അവിടുത്തെ നാട്, അമ്പലത്തിലെ ഉത്സവം, പുഴയിലെ മീൻപിടുത്തം ഒക്കെയായി നടക്കുകയായിരുന്നു. അങ്ങനെ കളിച്ചുനടക്കുകയായിരുന്നു അദ്ദേഹം. ഐശ്വര്യ റായിക്കും രജനികാന്തിനും ഒപ്പം വരെ അഭിനയിച്ച ആളാണ്. അത്രയും പോപ്പുലർ ആയിട്ടും തന്റെ സഹപ്രവർത്തകരെ ചേർത്ത് നിർത്തുന്നതിൽ അദ്ദേഹം എന്നും മുകളിലായിരുന്നു.

എന്നോട് എന്തുകൊണ്ടാണ് ഇത്രയും ഇഷ്‌ടം എന്ന് എനിക്കറിയില്ല. എന്നെ ഭയങ്കര ഇഷ്‌ടമായിരുന്നു. അടുത്ത് ഞാനിപ്പോ ഫേസ്‌ബുക്കിൽ ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു. മണിയേട്ടന്റെ ഒരുപാട് നന്മകൾ ഞാൻ കണ്ടിട്ടുണ്ട്. മണിയേട്ടന്റെ കൂടെ പോയാൽ അദ്ദേഹത്തിന് ഭക്ഷണവുമായി ആരെങ്കിലും ചെല്ലുമ്പോൾ സഹപ്രവർത്തകർക്ക് ഭക്ഷണം കിട്ടിയോ, അവർ തൃപ്‌തരാണോ എന്നൊക്കെ ആദ്യം അന്വേഷിക്കും.

അങ്ങനെ എല്ലാവർക്കും കിട്ടിയെങ്കിൽ മാത്രമേ അദ്ദേഹവും കഴിക്കുകയുള്ളൂ. പിന്നെ മണിയേട്ടൻ മരിച്ചുകഴിഞ്ഞ സമയത്ത്, അദ്ദേഹത്തിന്റ വീട്ടിൽ ഞാൻ പോയിരുന്നു. അവിടെ ബോഡി എത്തിയിട്ടുണ്ടായിരുന്നില്ല. മറ്റെവിടെയോ പൊതുദർശനം കഴിഞ്ഞായിരുന്നു വന്നത്. ചിലരരോടൊക്കെ ഞാൻ ചോദിച്ചു എങ്ങനെയാണ് മണിയേട്ടനുമായി ബന്ധമെന്ന്, ഓരോരുത്തർക്കും ഓരോ സഹായങ്ങളുടെ കഥ ആയിരുന്നു പറയാൻ ഉണ്ടായിരുന്നത്.

ഇതൊക്കെയും ആര് പുറത്തറിയാത്ത സഹായങ്ങൾ ആയിരുന്നു. മരിച്ചാൽ പോലും മറക്കാൻ പറ്റാത്ത എന്ന പ്രയോഗമാണ് എനിക്ക് ഓർമ്മ വന്നത്. അവിടെ ഒരു പോലീസുകാരൻ ഖദറിന്റെ ജുബ്ബയൊക്കെ ഇട്ട് കണ്ണടവെച്ച ഒരാളോട് ചേട്ടാ നിങ്ങളിവിടെ നിൽക്കണ്ട, കുറച്ചുകഴിഞ്ഞാൽ എന്താവും ഇവിടുത്തെ സാഹചര്യം എന്ന് പറയാൻ കഴിയില്ലെന്ന് പറഞ്ഞു.

രണ്ട് കണ്ണും കാണാത്ത, ജന്മനാ അന്ധനായ ആളായിരുന്നു. അപ്പോൾ ഈ പോലീസുകാരനോട് കണ്ണുകാണാത്ത അദ്ദേഹം പറഞ്ഞത് എനിക്ക് എന്റെ മണിക്കുട്ടനെ അവസാനമായി ഒരു നോക്ക് കാണണം എന്നാണ്. അത് എന്ത് നോട്ടമാണ്, എന്ത് കാഴ്‌ചയാണ് എന്നെനിക്ക് ഇപ്പോഴും അറിയില്ല. രണ്ട് കണ്ണും കാണാത്ത ആളാണ്. അത്രയും ആളുകൾ അവിടെ ഉണ്ടായിരുന്നു.

അങ്ങനെ അകക്കണ്ണ് കൊണ്ട് ആണെങ്കിലും തൃപ്‌തി ആവുമെങ്കിൽ ആ മണിയേട്ടൻ എന്തായിരിക്കും? ആ മണിയേട്ടന്റെ കൂടെ കിടക്കാനും ഉറങ്ങാനും പാടാനും ഒക്കെ കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ നമ്മളൊരു മാതൃകയായി എടുക്കണം. എല്ലാ കാര്യങ്ങളിലും അല്ലെങ്കിലും ഒരു കലാകാരൻ എന്ന നിലയിലുള്ള പവർ ഉണ്ടല്ലോ, ഊർജവും ഒക്കെ എടുക്കാം.

സഹപ്രവർത്തകരോടും കൂട്ടുകാരോടും ഇടപെടുന്ന ചേർത്ത് നിർത്തുന്ന രീതി. എല്ലാവരോടും വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതം, എപ്പോഴും അദ്ദേഹത്തെ അലട്ടിയിരുന്നത് ജാതിയുടെ പേരിൽ ഒക്കെ നേരിടേണ്ടി വന്ന അവഗണനകളാണ്. അതൊക്കെ സുഹൃത്തുക്കളോട് അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നു. എന്റെയടുത്തല്ല അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോട്.

പക്ഷേ അതിനെയൊക്കെ മൂപ്പർ മൂപ്പരുടെ കർമ്മത്തിൽ കൂടി മാറ്റിമറിച്ചു. എന്റെ അഭിപ്രായത്തിൽ മമ്മൂക്ക പറഞ്ഞൊരു ഡയലോഗ് ഉണ്ട്, ചാലക്കുടിയിൽ അദ്ദേഹം മരിച്ച സമയത്ത് അനുസ്‌മരണ പരിപാടിയിൽ മമ്മൂക്ക പറഞ്ഞത്, ഒരുപക്ഷേ മണിയെ പോലെ അഭിനയിക്കാൻ എനിക്കൊന്നും ആവില്ല എന്നായിരുന്നു. പലപ്പോഴും നമ്മൾക്ക് പോലും തോന്നിപോയിട്ടില്ലേ അത്..

ലാലേട്ടനും മമ്മൂക്കയ്ക്കും ഒന്നും പറ്റാത്ത അഭിനയത്തിന്റെ ചില ഏരിയകളിൽ കൂടി മണിയേട്ടൻ കടന്നുപോയിട്ടില്ലേ. അങ്ങനെയുള്ള അത്രയും വലിയൊരു നടനെ കുറിച്ചൊക്കെ ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ മനസിൽ എനിക്കും ഇടമുണ്ടെന്ന് ഓർക്കുമ്പോൾ, അദ്ദേഹം എനിക്കത് ബോധ്യപ്പെടുത്തി തന്നിട്ടുണ്ടെന്ന് തന്നെ പറയാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+