'ബറോസ് ഓടിയിരുന്നെങ്കിൽ ലാലേട്ടൻ ലോകം മുഴുവൻ അറിയപ്പെട്ടേനെ, അദ്ദേഹം പരീക്ഷണം നടത്തുകയാണ്'; എഎം നസീർ
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ സ്വപ്‌ന പദ്ധതിയായി കണക്കാക്കിയിരുന്ന സിനിമയായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബറോസ്. മോഹൻലാൽ തന്നെ പ്രധാന വേഷത്തിൽ എത്തിയ ചിത്രം പൂർണമായും കുട്ടികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച സിനിമയായിരുന്നു. മാത്രമല്ല ചിത്രം 3ഡിയിൽ ആണ് ഒരുക്കുകയും ചെയ്‌തത്. നൂറ് കോടി രൂപയോളമാണ് ചിത്രത്തിനായി ആശിർവാദ് സിനിമാസ് മുടക്കിയത്.
എന്നാൽ ചിത്രം വേണ്ടത്ര വിജയം കണ്ടില്ല. എന്ന് മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ ഇത് പരിഹാസത്തിനും ഇടയാക്കിയിരുന്നു. മോഹൻലാലിനെ പോലെയൊരു ഇതിഹാസ തുല്യനായ വ്യക്തി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലാണ് ആരാധകർ ഇതിനെ നോക്കി കണ്ടത്. പിന്നാലെ ചിത്രം തിയേറ്ററിൽ വമ്പൻ പരാജയമായി മാറുകയും ചെയ്‌തു. പിന്നീട് എമ്പുരാൻ, തുടരും ചിത്രങ്ങളുടെ വിജയമാണ് മോഹൻലാലിന് തിരിച്ചുവരവ് നൽകിയത്.

ഇപ്പോഴിതാ ചിത്രത്തെ ക്കുറിച്ചും മോഹൻലാലിന്റെ രീതികളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ എഎം നസീർ. ബറോസ് തിയേറ്ററിൽ വിജയം നേടിയിരുന്നെങ്കിൽ മോഹൻലാൽ ലോകം മുഴുവൻ അറിയപ്പെട്ടേനെ എന്നാണ് അദ്ദേഹം പറയുന്നത്. ലാലേട്ടൻ ഇപ്പോൾ ചെയ്യുന്നതെല്ലാം പരീക്ഷണങ്ങൾ മാത്രമാണെന്നും അദ്ദേഹത്തിന് അഭിനയത്തിൽ ഇനി ഒന്നും തെളിയിക്കാൻ ഇല്ലെന്നും നസീർ പറഞ്ഞു. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം.
എഎം നസീറിന്റെ വാക്കുകൾ
തുടരും പോലെയോ അതിന് മുകളിലോ ഉള്ള പടം എടുക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ ജിജോ പുന്നൂസ് സാർ എഴുതി വച്ചിരിക്കുന്ന ഒരു പടമുണ്ട്. അത് ചെയ്യാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നു. ഞാൻ ചെയ്യാമെന്ന് പറഞ്ഞാൽ ഈ ആർട്ടിസ്‌റ്റുകൾക്ക് ഇയാളെ കൊണ്ട് പറ്റുമോ എന്നുള്ള സംശയം ഉണ്ടാവും. അതുകൊണ്ട് ഞാനൊരു സിനിമ എടുത്ത് കാണിക്കണം. അതിനൊരു സബ്‌ജക്റ്റ് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്.
ബറോസ് ലാൽ സാർ ഷൂട്ട് ചെയ്യുന്നതിന് മുൻപ് വരെ ഞാനുണ്ടായിരുന്നു. ഞാനും ജിജോ സാറും കൂടിയായിരുന്നു അതിന്റെ ലൊക്കേഷൻ ഒക്കെ പോയതും കണ്ടതും. അതിന്റെ എല്ലാ കാര്യങ്ങളിലും ഞാൻ ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് അറിയാം ആ സിനിമ എന്തായിരുന്നു എന്ന്. എന്താണ് ആ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്നും എനിക്കറിയാം.
ശരിക്കും ജിജോ സാർ ചെയ്യാൻ ഇരുന്ന പടമാണ്. അതിന്റെ സിസ്‌റ്റമൊക്കെ മാറി. 2018ൽ തുടങ്ങിയ സിനിമയാണ്. ഞാൻ ആ സിനിമ കണ്ടിട്ട് കൊള്ളില്ല എന്നൊന്നും പറഞ്ഞിട്ടില്ല. കാരണം അത് വേറെയൊരു സിനിമയാണ്. ലാലേട്ടന് അതുപോലെ ഒരു പടം ചെയ്യാൻ പറ്റിയല്ലോ, ഒരു ഡയറക്ഷൻ ചെയ്യാൻ കഴിഞ്ഞല്ലോ എന്നാണ് ഞാൻ അതിൽ ചിന്തിക്കുന്നത്.
അതൊരു സാധാരണ സിനിമയല്ല, ആ റിസ്‌ക് ഏറ്റെടുത്തത് ലാൽ സാറിനെ പോലെയൊരു വലിയ മനുഷ്യന്റെ മനസാണ്. ആ സിനിമ തിയേറ്ററിൽ ഓടിയിരുന്നെങ്കിൽ ലാൽ സാർ ലോകം മുഴുവൻ അറിയപ്പെട്ടേനെ. ഇവിടെയല്ല, ലോക സിനിമാ ചരിത്രത്തിൽ ലാൽ സാർ ഇടം നേടിയേനെ. ഇപ്പോഴും ലാൽ സാർ അതിലുണ്ട്.
ജിജോ സാർ ചെയ്‌തിരുന്നെങ്കിൽ പടത്തിന്റെ തലവര തന്നെ മാറുമായിരുന്നു. ടെക്‌നിക്കലി അൽപ്പം കൂടി മികച്ചു നിന്നേനെ. ലാൽ സാറിന്റെ പടങ്ങൾ ഒന്നും പരാജയമല്ല. അദ്ദേഹം ഓരോ പരീക്ഷണങ്ങൾ ചെയ്‌തു നോക്കി പോവുകയാണ്. കാരണം അഭിനയത്തിൽ ഇനിയൊന്നും തെളിയിക്കാനില്ല. ഇടിച്ചുകേറി അങ്ങോട്ട് ഞാൻ പോയി ഇടപെടാറില്ലെങ്കിലും ഇവർക്കൊക്കെ എന്നെ അറിയാം.












Click it and Unblock the Notifications