'വല്ല ഡ്യൂപ്പിനേയും വെച്ച് ചെയ്താല്‍ പോരെയെന്നും പറഞ്ഞ് മമ്മൂട്ടി വയലന്റായി': തുറന്ന് പറഞ്ഞ് മേജർ രവി
സിനിമ ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ മേജർ രവി. നമ്മള്‍ എത്ര ശ്രദ്ധിച്ചാലും അപകടങ്ങളുണ്ടാകും. കീർത്തിചക്ര പോലുള്ള ചിത്രങ്ങളില്‍ യഥാർത്ഥ തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിവെയ്പ്പൊക്കെ നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു അപകടവും ഉണ്ടായിട്ടില്ല. കാരണം ഒരു തോക്കില്‍ നിന്നും വെടിയുതിർക്കുമ്പോള്‍ അതിന്റെ റിയാക്ഷന്‍ എന്തായിരിക്കുമെന്ന് എനിക്ക് അറിയാം. അപകട മേഖല എന്താണ്, ഒരു ഗ്രനേഡ് പൊട്ടുമ്പോള്‍ എന്തെല്ലാം സംഭവിക്കാം എന്നത് സംബന്ധിച്ച് എനിക്ക് ധാരണയുണ്ട്.
എന്നാല്‍ മമ്മൂക്ക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മിഷന്‍ 90 ഡെയ്സ് എന്ന ചിത്രത്തില്‍ ഒരു അപകടമുണ്ടായി. നമ്മള്‍ എത്ര കരുതല്‍ എടുത്താലും അപകടം പറ്റിയേക്കാം എന്നതിന്റെ ഉദാഹരണമായിട്ടാണ് ഇക്കാര്യം ഞാന്‍ ഇവിടെ പറയുന്നത്. ഒരു എല്‍ടിടിക്കാരനെ പിടിക്കാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് ഷൂട്ട് ചെയ്യുന്നത്. യഥാർത്ഥത്തില്‍ ഞങ്ങള്‍ കോയമ്പത്തൂരില്‍ നടത്തിയ ഒരു ഓപ്പറേഷനായിരുന്നു അതെന്നും കൌമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മേജർ രവി പറയുന്നു.

ആ എല്‍ടിടിക്കാരനായി അഭിനയിച്ചത് എന്റെ അനിയനായ കണ്ണന്‍ പട്ടാമ്പി. അദ്ദേഹം സ്വയം പൊട്ടിത്തെറിക്കാന്‍ തീരുമാനിക്കുകയാണ്. മരിക്കാന്‍ പോകുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന അനിയനെ വിളിച്ചുകൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്ന സീനൊക്കെയുണ്ട്. അതിന് ശേഷം കയ്യിലുണ്ടായിരുന്ന നോട്ടുകെട്ടുകളൊക്കെ കത്തിച്ച് പുറത്തേക്ക് കാണിക്കും.
അതിന് ശേഷം നിങ്ങള്‍ക്ക് എന്നെ പിടിക്കാന്‍ സാധിക്കില്ല എന്നും പറഞ്ഞുകൊണ്ട് ഗ്രനേഡ് എടുത്ത് ഗ്യാസ് സിലിണ്ടറിന് മുകളില്‍ വെച്ച് പൊട്ടിത്തെറിക്കുകയാണ്. ആ സമയത്ത് നാല് വശത്തും തീ വരണം. തൈക്കുടം ബ്രിഡ്ജിന് അടുത്തുള്ള ഒരു വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ആറ് ലിറ്റർ പെട്രോള്‍ വെച്ചുള്ള ബോംബിങ് മതി എന്നായിരുന്നു ടീമിന് ഞാന്‍ കൊടുത്ത നിർദേശം.
സ്ഫോടനം നടക്കുമ്പോള്‍ ശ്യാം എന്ന് പറുന്ന ആർട്ടിസ്റ്റ് പുറത്തേക്ക് ചാടണം. ആറ് ലിറ്റർ പെട്രോള്‍ ഉപയോഗിച്ചാല്‍ എത്ര വലിയ സ്ഫോടനം ഉണ്ടാകും എന്ന് എനിക്ക് അറിയാം. ആ സമയം കൊണ്ട് ശ്യാമിന് പുറത്തേക്ക് ചാടാനും കഴിയും. ഷൂട്ടിങ്ങിനിടെ ഞാന്‍ വീണ്ടും ചോദിച്ചു എത്ര ലിറ്റർ പെട്രോളാണ് ഒഴിച്ചതെന്ന്. ആറ് ലിറ്റർ എന്നായിരുന്നു ടീം നല്‍കിയ മറുപടി.
സന്ധ്യ സമയത്താണ് ഷൂട്ടിങ്. സ്ഫോടനം നടന്ന സമയത്ത് ആറ് ലിറ്റർ പെട്രോളിന്റെ ഇംപാക്ട് ഒന്നുമായിരുന്നില്ല. തീ പെട്ടെന്ന് വന്ന് ശ്യാമിന് മുകളിലൂടെ പോയി. ഞങ്ങളുടെ അരികിലേക്ക് വരെ തീ എത്തി. ഞങ്ങള്‍ ഇരുന്നിടത്ത് നിന്ന് പുറകിലേക്ക് വീണു. ശ്യാമിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തി. ആ സമയത്ത് സ്ഫോടനത്തിന്റെ ഇന്‍ചാർജിനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ശരിയാക്കിയേനെ.
ആ സമയത്ത് അവിടെ നിന്നും ഓടിപ്പോയ അദ്ദേഹം രണ്ട് ദിവസം കഴിഞ്ഞാണ് വരുന്നത്. അപ്പോഴാണ് പുള്ളി പറയുന്നത് സ്ഫോടനത്തിന്റെ ഇംപാക്ട് കൂട്ടാനായി 20 ലിറ്റർ് പെട്രോള്‍ ഉപയോഗിച്ചുവെന്നത്. അതുവരെ അവിടെ ഉണ്ടായിരുന്ന മമ്മൂക്ക അപ്പോള്‍ പോയതും നന്നായി. ഷോട്ടില്‍ ഇല്ലായിരുന്നെങ്കിലും അദ്ദേഹം അവിടെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകുമായിരുന്നുവെന്നും മേജർ രവി പറയുന്നു.
പട്ടാളം എന്ന സിനിമയുടെ കഥ ലാല്‍ ജോസ് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം പട്ടാളത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ള നിർദേശവും എനിക്ക് ലഭിച്ചിരുന്നു. ഒരു ഗ്രാമത്തില്‍ കയറി ഇന്ദ്രജിത്ത് വയലന്റായി പെരുമാറുന്ന ഒരു സീനുണ്ട്. എന്നെ കൊന്നതാണ് അവരെ പ്രകോപിതരാക്കുന്നത്.
ആ ഒരു സ്വീക്വന്‍സില്‍ ഒരുത്തന്‍ കയറില്‍ തൂങ്ങിക്കിടന്ന് വന്ന് എന്റെ കഴുത്ത് വെട്ടുന്ന ഒരു സീനുണ്ട്. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മമ്മൂട്ടി അവിടെയുണ്ട്. പ്രാക്ടീസൊക്കെ നോക്കിയപ്പോള്‍ 'വല്ല ഡ്യൂപ്പിനേയും വെച്ച് ചെയ്താല്‍ പോരെയെന്നും പറഞ്ഞ് മമ്മൂട്ടി വയലന്റായി'. അങ്ങേർ ചെയ്യുന്നുണ്ടെങ്കില്‍ മമ്മൂക്കയ്ക്ക് എന്തായിരുന്നു കുഴപ്പം എന്നായിരുന്നു ലാല്‍ ജോസ് ചോദിച്ചത്. എന്തായാലും ആ സീന്‍ നല്ല രീതിയില്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചെന്നും മേജർ രവി പറയുന്നു.












Click it and Unblock the Notifications