കഥ കേട്ടു, സമ്മതവും അറിയിച്ചു: എന്നിട്ടും മഞ്ജു വാര്യർ ആ ജയറാം സിനിമ ഒഴിവാക്കിയത് എന്തുകൊണ്ട്
കണ്ണന്‍ താമരക്കുളം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'തിങ്കള്‍ മുതല്‍ വെള്ളിവരെ'. അതുവരെ ഗായികയും നിർമ്മാതാവുമൊക്കെയായി തിളങ്ങി നിന്നിരുന്ന റിമി ടോമിയെ നായികയായി അവതരിപ്പിച്ച ചിത്രത്തിലെ നായകന്‍ ജയറാമായിരുന്നു. ഒരു തമിഴ് പടം ചെയ്തതിന് തൊട്ടുപിന്നാലെയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെയിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിങ്കള്‍ മുതല്‍ വെള്ളിവരെ' എന്ന ടൈറ്റില്‍ താന്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതായി നിർമ്മാതാവ് ആന്റോ ജോസഫാണ് വിളിച്ച് പറയുന്നത്. കണ്ണന് സീരിയലിന്റെ കാര്യങ്ങളൊക്കെ അറിയാലോ, അതുകൊണ്ട് സീരിയല്‍ അടിസ്ഥാനമാക്കി ഒരു കഥയുണ്ടെങ്കില്‍ നമുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കഥ ഓക്കെയാണെങ്കില്‍ ഡേറ്റ് തരാമെന്ന് ജയറാമേട്ടനും അറിയിച്ചു. സീരിയലുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അറിയാവുന്നത് കൊണ്ട് ഞാനും ദിനേശ് പള്ളത്തും കൂടെ ഇരുന്ന് കഥയുണ്ടാക്കുന്നു.

കഥ ആദ്യം പോയി പറയുന്നത് ജയറാമേട്ടന്റെ അടുത്താണ്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. നായികയായി റിമി ടോമി വേണമെന്നായിരുന്നില്ല, പക്ഷെ റിമി ടോമിയെ പോലെയുള്ള ഒരാളെ വേണം. റിമിയെപ്പോലെ പൊട്ടിത്തെറിച്ച് സംസാരിക്കുകയൊക്കെ ചെയ്യുന്ന ഒരു കാഥാപാത്രമാണ്. അതായത് എപ്പോള്‍ എന്ത് പറയും എന്ന് അറിയില്ല. റിമി അങ്ങനെ ആണല്ലോ. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമൊക്കെയാണ് പറയുകയെന്നും കണ്ണന്‍ താമരക്കുളം പറയുന്നു.
റിമിയുടെ സ്ഥാനത്തേക്ക് ആദ്യം കണ്ടുവെച്ചിരുന്നത് വലിയൊരു താരത്തേയായിരുന്നു. മഞ്ജു വാര്യറായിരുന്നു അത്. അവർ കഥയൊക്കെ കേള്‍ക്കുകയും വലിയ രീതിയില്‍ ഇഷ്ടപ്പെടുകയും ചെയ്തതാണ്. ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം ചില പ്രശ്നങ്ങള്‍ വന്നു. ജയറാമേട്ടന്റേയും മഞ്ജു വാര്യറുടേയും ഡേറ്റുകള്‍ ഒരുമിച്ച് കിട്ടാത്ത സാഹചര്യമുണ്ടായി. അതോടെ മഞ്ജു വാര്യർ ഇല്ലെന്ന സ്ഥിതിയായി.
അങ്ങനെയുള്ള ഒരു ആർട്ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ ഈ പ്രൊജക്ട് നടക്കില്ലെന്ന സാഹചര്യമുണ്ടായി. അപ്പോള്‍ ഇരുപത് ദിവസം കൂടെയാണ് ജയറാമേട്ടന്റെ ഡേറ്റുള്ളു. റിമി ടോമിയെപ്പോലുള്ള ഒരാളാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ആന്റോ ചേട്ടന്‍ പെട്ടെന്ന് തന്നെ റിമി ടോമിയെ വിളിച്ചു. അങ്ങനെയാണ് റിമി ടോമി ആ ചിത്രത്തിലെ നായികയായിരുന്നു. സിനിമ ചെയ്യാന്‍ കഴിയുമെന്ന് റിമി ടോമിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. 'രണ്ട് ദിവസംകൊണ്ട് ശരിയായില്ലെങ്കില്‍ അഭിനയം ശരിയാകാത്തതുകൊണ്ട് പുറത്താക്കി എന്ന് പറയരുത്, പകരം വിദേശ പരിപാടികളുടെ തിരക്കിനാല്‍ പോയി' എന്ന് പറയണമെന്ന് റിമി തമാശയായി പറയുമായിരുന്നു.
മഞ്ജു വാര്യർക്ക് പകരം റിമി ടോമി വന്നെങ്കിലും ജയറാമേട്ടനും ഓക്കെയായിരുന്നു. റിമിയുടെ വരവ് ചിത്രത്തിന് വാർത്താ പ്രാധാന്യം നേടി തന്നു. ചിലർ വിമർശനങ്ങളൊക്കെ ഉയർത്തിയെങ്കിലും തിയേറ്ററില്‍ നിന്നും മികച്ച കളക്ഷന്‍ നേടാനായി. കെപിഎസി ലളിത ചേച്ചിപ്പോലെയുള്ള ചില മുതിർന്ന ആർട്ടിസ്റ്റുകള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രത്യേകം സംഘടിപ്പിച്ച് കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും കണ്ണന്‍ താമരക്കുളം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications