മോഹൻലാൽ വീഴാൻ കാരണം ഇതാണ്; ദിലീപിന് സംഭവിച്ചപ്പോൾ കാലുമാറിയവരെ കുറിച്ചും;..ശാന്തിവിള പറയുന്നു
മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അവസാനിപ്പിക്കണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. നടന് വീഴ്ചകൾ സംഭവച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം തിരുത്തട്ടേയെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ശാന്തിവിള പറഞ്ഞു. 2024 ലെങ്കിലും അദ്ദേഹം പുനഃർചിന്തനം നടത്തട്ടെയെന്നും തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ കാമറയിലൂടെ ശാന്തിവിള പറഞ്ഞു. എന്തുകൊണ്ടാണ് മോഹൻലാലിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതെന്നും അദ്ദേഹം വീഡിയോയിൽ പ്രതികരിച്ചു. വായിക്കാം
'കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വർത്തമാനകാല സിനിമയിലെ മോഹൻലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയൻ എന്ന സിനിമയ്ക്കായി ബോടക്സ് എന്ന ഇഞ്ചക്ഷൻ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില ഡോക്ടർമാർ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ യുവത്വം നിലനിർത്താം, പിന്നെ കുറച്ച് നാൾ മസിലുകൾ പ്രവർത്തിക്കില്ല, മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമെന്ന്. അതുകൊണ്ടായിരിക്കാം അദ്ദേഹം താടിവളർത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ല. ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങൾ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. എന്ന് വെച്ച് മോഹൻലാലിനെ എഴുതിത്തള്ളാനാകുമോ?

സിനിമയിൽ വീഴ്ച സംഭവിച്ചാൽ കൂടെയുള്ളവർ കാല് വാരും. ദിലീപ് ജയിലിലായപ്പോൾ അദ്ദേഹം പുറത്തിറങ്ങില്ലെന്ന് കരുതി കൂടെയുള്ള എത്ര പേരാണ് മുങ്ങിക്കളഞ്ഞത്. മോഹൻലാലിന് നടുവിന് അസുഖം വന്ന് കോയമ്പത്തൂരിൽ ആശുപത്രിയിൽ കിടന്നപ്പോൾ അദ്ദേഹം സഹായിച്ച എത്രപേർ മുങ്ങിക്കളഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാൽ അദ്ദേഹം തിരിച്ചുവന്നപ്പോൾ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്.
സ്റ്റാർട്ടിനും കട്ടിനും ഇടയിൽ മോഹൻലാലിന് ഒരു മാജിക്കുണ്ട്. അമൃതാനന്ദമയിയെ പ്രാർത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു. വർഷത്തിൽ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങൾ ചെയ്യാൻ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും.
ജയവും പരാജയവും നിറഞ്ഞ സമ്മിശ്ര സിനിമ ജീവിതമാണ് മോഹൻലാലിന് ഉണ്ടായിരുന്നത്. എന്നിരുന്നാലും തീയറ്റർ കളക്ഷനിലും സാറ്റലൈറ്റ്,ഒടിടി വ്യാപാരത്തിലുമെല്ലാം ഇപ്പോഴും അദ്ദേഹം ഒന്നാമനാണ്. മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓൾ ഫോർമാറ്റ്സ് അടുത്തിടെ പുറത്തിറക്കിയ സർവ്വേ റിപ്പോർട്ടിൽ പറയുന്നത് ഇപ്പോഴും മലയാളത്തിൽ ഒന്നാമൻ മോഹൻലാലും രണ്ടാമൻ മമ്മൂട്ടിയും ആണെന്നാണ്.
ആന്റണി പെരുമ്പാവൂർ പറയുന്ന കോടികൾ കൊടുക്കാൻ തയ്യാറാവുന്ന ആരുടെ സിനിമകളിലും അഭിനയിക്കാൻ മോഹൻലാൽ തയ്യാറായോ അന്ന് മുതലാണ് മോഹൻലാൽ വീണുപോയത്. കൂതറ, പെരുച്ചാഴി, നീരാളി, ഇട്ടിമാണി തുടങ്ങി നിരവധി പടങ്ങൾ അദ്ദേഹത്തിന്റെ പൊട്ടി. ലൂസിഫർ കോടികൾ നേടിയെങ്കിലും നടൻ എന്ന നിലയിൽ മോഹൻലാലിന് നേട്ടമൊന്നും ഉണ്ടായിട്ടില്ല. വിറ്റെടുക്കുന്ന പരിപാടി മോഹൻലാൽ നിർത്തണം. ജയിലറിലെ മാത്യു എന്ന കഥാപാത്രം മോഹൻലാലിന് പണം നൽകി എന്നല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? നല്ല സിനിമകൾ ചെയ്യാൻ ഇനിയെങ്കിലും മോഹൻലാൽ മനസ് വെക്കണം. ഇട്ടിമാണിയെ പോലുള്ള സിനിമകളാണ് ഇനിയും താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ അത് താങ്കളുടെ വിധി എന്നേ പറയാനുള്ളൂ', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications