മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടന്‍: എത്ര ഭക്ഷണം കൊടുത്തതാണ്, മുഖം തരാതെ ഓടിയെന്നും ശാന്തി വില്യംസ്
മലയാളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹന്‍ലാലിനെതിരെ രൂക്ഷ വിമർശനവുമായി നടി ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസിന്റെ ഭാര്യയാണ് ശാന്തി വില്യംസ്. പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവര്‍ ഹോണര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശാന്തി സീരിയലുകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെതിരെ ശാന്തി നിശിതമായ വിമർശനങ്ങള്‍ ഉന്നയിക്കുന്നത്. തന്റെ കൈകൊണ്ട് നിരവധി തവണ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിന് നന്ദിയില്ല, കണ്ടപ്പോള്‍ മുഖം തിരിച്ച് പോയി എന്നെല്ലാം ശാന്തി അവകാശപ്പെടുന്നുണ്ട്.

മോഹന്‍ലാലിന് നിരവധി തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് നന്ദിയില്ല. തെറ്റിദ്ധരിക്കരുത്, അങ്ങനെ പറയുന്നതിന് കാരണമുണ്ട്. വില്യംസ് മികച്ച ക്യാമറാമാന്‍ ആയിരുന്നു. ക്രെയിന്‍ ഇല്ലാത്ത കാലത്ത് വലിഞ്ഞ് കയറി ക്യാമറ എടുത്ത പോലെ ഇന്ന് ആരും ചെയ്യില്ല. ഇന്ന് ക്രെയിന്‍ ഉണ്ട്. അദ്ദേഹത്തിന്റെ ആ ആത്മാർത്ഥതയില്‍ വില്യംസിനെ ഞാന്‍ ഒരു കുറ്റവും പറയില്ല.
ഇവരുടെ രണ്ടാമത്തെ ചിത്രം ഞങ്ങളുടെ സിനിമായായിരുന്നു. ഹെല്ലോ മദ്രാസ് ഗേള്‍ എന്നതായിരുന്നു ആ ചിത്രത്തിന്റെ പേര്. അതായത് ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ. ആ ചിത്രത്തിലും മോഹന്‍ലാല്‍ വില്ലനായിരുന്നു. പൂര്‍ണിമ ഭാഗ്യരാജായിരുന്നു നായിക. ഉര്‍വശിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും ശാന്തി പറയുന്നു.
മോഹന്‍ലാല്‍ വീട്ടില്‍ വന്നാല്‍ മീന്‍ കറിയുണ്ടോ എന്നൊക്കെ ചോദിച്ച് നേരെ അടുക്കളയിലേക്കാണ് പോവുക. അമ്മ മീനൊക്കെ തയ്യാറാക്കി ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അത് കഴിക്കും. ഞങ്ങളുടെ വീടിനടുത്ത് അന്ന് ഒരു മലയാള ചിത്രം ഷൂട്ടിംഗ് നടക്കുമ്പോള്‍ കാരിയര്‍ എടുത്ത് വന്ന് ഭക്ഷണം എടുത്ത് കൊണ്ടു പോയ ആളാണ് മോഹന്‍ലാല്‍. അങ്ങനേയുള്ള മോഹന്‍ലാല്‍ എന്റെ ഭർത്താവ് മരിച്ചപ്പോള്‍ വന്നില്ല.
എനിക്ക് ഇയാളെ ഇഷ്ടമല്ല, മറ്റുള്ളവർക്കെല്ലാം ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെ അല്ല. ആരും മോശം വിചാരിക്കരുത്. വില്യംസ് മോഹന്‍ലാലിനെ വെച്ച് നാല് പടം ചെയ്തു. ലാല്‍, ലാല്‍ എന്നല്ലാതെ ഒരു പേരും അദ്ദേഹത്തിന്റെ വായില്‍ വരില്ല. പൂര്‍ണ ഗര്‍ഭിണിയായി ഇരിക്കുന്ന സമയത്തും താന്‍ ഇവര്‍ക്ക് 60000 രൂപ കൊടുക്കുന്നതിന് വേണ്ടി എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ടുണ്ട്.
നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു ഞാന്‍ പണം കൊണ്ടുപോയി കൊടുത്തത്. അന്ന് എന്നെ കണ്ടിട്ട് ഈ അവസ്ഥയില്‍ ചേച്ചി എങ്ങനെയാണ് നടന്നത് എന്ന് ചോദിച്ച മോഹന്‍ലാല്‍ പിന്നീട് എയര്‍പോര്‍ട്ടില്‍ എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി. അങ്ങനെ ഉള്ള ഒരാള്‍ക്ക് എന്നോട് ഒരുകാലത്തും ബഹുമാനം ഉണ്ടായിരുന്നില്ല. തെറ്റിദ്ധരിക്കരുതെന്നും ശാന്തി വില്യംസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications