ആ നിർണായക തീരുമാനം, അക്കാര്യത്തിൽ യാതൊരു പശ്ചാത്താപവും ഇല്ല, അവരെന്തേ ചെയ്യാത്തത് എന്ന ചോദ്യം നിർത്തി';പാർവതി
താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചതിൽ പശ്ചാതാപം ഇല്ലെന്ന് നടി പാർവതി തിരുവോത്ത്. എല്ലാ കാര്യങ്ങളും ആലോചിച്ചെടുക്കുന്നതാണ്. മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്ന് ആലോചിക്കുന്നത് ഞാൻ നിർത്തി. പകരം ഞാൻ എന്ത് ചെയ്യുന്നു എന്ന് മാത്രമാണ് എന്റെ ചിന്ത,മനോരമ ന്യൂസിനോട് അവർ പറഞ്ഞു.
'എന്റെ തീരുമാനങ്ങളൊക്കെ ഞാൻ ആലോചിച്ച് ചെയ്യുന്നതാണ്. അവരെന്തേ ചെയ്യാത്തത് എന്ന ചോദ്യം ഞാൻ നിർത്തി. ഞാൻ എന്ത് ചെയ്യുന്നു എന്ന് മാത്രമാണ് ഞാൻ ആലോചിക്കുന്നത്. ഒരു പോയിന്റിൽ എത്തി ഞാൻ ആലോചിച്ച് നോക്കുമ്പോൾ എനിക്ക് ഒരു കുറ്റബോധം തോന്നരുത്. എന്ത് മാറ്റമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്,അതാകാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ. അതാണ് ഞാൻ പ്രാവർത്തികമാക്കുന്നത്', താരം വ്യക്തമാക്കി.

അതേസമയം ലൊക്കേഷനിൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നുൾപ്പെടെ പാർവതി അടക്കമുള്ളവർ ഉയർത്തിപിടിച്ച കാര്യങ്ങൾക്ക് വേണ്ടി പുതുമുഖങ്ങൾ ശബ്ദമുയർത്തുന്ന മാറിയ സാഹചര്യം സിനിമയിൽ ഉണ്ടെന്ന് നടി ഉർവശി പറഞ്ഞു. 'സ്ത്രീകൾക്ക് ലൊക്കേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പാർവ്വതിയാണ്, ഇന്ന് പുതുമുഖങ്ങൾ ഡിമാന്റ് ചെയ്യുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്ന സിനിമകളിൽ വനിത കമ്മീഷൻ പ്രതിനിധിയായി ഞാനാണ് നിൽക്കുന്നത്.
വിഭിന്നരായ നിലപാടുകൾ ഉള്ള ആളുകൾ ഒത്തുചേർന്ന് ഒരു സംഘടന ഉണ്ടാക്കുമ്പോൾ വൈവിധ്യമായ അഭിപ്രായം വരും. ഇവരെ ഏകോപിപ്പിച്ച് ചെയ്യുന്ന പ്രവൃത്തികളിൽ കുറച്ചെങ്കിലും നൻമയുണ്ടോയെന്ന് നോക്കാനുള്ള നിവൃത്തിയേ ഉള്ളൂ. അമ്മ എന്ന സംഘടന ജോലി ഇല്ലാത്ത താരങ്ങൾക്ക് കൈനീട്ടം കൊടുക്കുന്നുണ്ടല്ലോ, വീട് വെക്കാൻ സഹായിക്കുന്നുണ്ടല്ലോ എന്ന കാര്യങ്ങളിൽ സന്തോഷം. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാൻ താത്പര്യവുമില്ല, എനിക്ക് സമയവുമില്ല', താരം വ്യക്തമാക്കി.
2020 ലായിരുന്നു പാർവതി അമ്മയിൽ നിന്നും രാജിവെച്ചത്. നടി ഭാവനയെ അപമാനിക്കുന്ന തരത്തിൽ അന്നത്തെ അമ്മ ജനറൽ സെക്രട്ടറിയായുരുന്ന ഇടവേള ബാബു പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഒരു അഭിമുഖത്തിനിടെ അമ്മ ട്വന്റി ട്വന്റി മോഡലിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന്, മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിൽ ഇടവേള ബാബുവിനെതിരെ പാർവതി തുറന്നടിക്കുകയായിരുന്നു.
ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചു പോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല', എന്നായിരുന്നു പാർവതി വ്യക്തമാക്കിയത്.












Click it and Unblock the Notifications