'മമ്മൂട്ടി പൊട്ടിത്തെറിച്ചു, മലയാളത്തിലെ ഒരു നാടൻ തെറിവിളിച്ചു'; അന്ന് നടന്നതിനെ കുറിച്ച് ശാന്തിവിള ദിനേശ്
1987 കാലഘട്ടത്തിൽ സിനിമയിൽ നിന്നും തുടർ പരാജയം ഏറ്റുവാങ്ങിയ മമ്മൂട്ടിയെ അഭിമുഖം ചെയ്യാൻ പോയ അനുഭവം പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് അദ്ദേഹം ഓർമ്മ പങ്കിട്ടത്. ശാന്തിവിളയുടെ വാക്കികളിലേക്ക്
'ജോഷിയുടെ ആ രാത്രി എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടിയാണ് അഞ്ജു. ഇതേ അഞ്ജു പിന്നീട് കൗരവറിൽ മമ്മൂട്ടിയുടെ ഭാര്യയായും അഭിനയിച്ചിരുന്നു. കൗരറവറൊക്കെ ചെയ്ത് നിൽക്കുന്ന സമയത്താണ് മമ്മൂട്ടിയെ ഞാൻ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്, ചോദ്യങ്ങൾക്കിടയിൽ ഞാൻ പറഞ്ഞു നിങ്ങളുടെ തുടരെ തുടരെയുള്ള പടങ്ങൾ പൊളിഞ്ഞതിന് എന്താ കാരണമെന്ന് അറിയുവോന്ന് ഞാൻ മമ്മൂട്ടിയോട് ചോദിച്ചു. ഒരു പണ്ഡിതൻ വന്നിരിക്കുന്നുവെന്ന പുച്ഛ ഭാവത്തോടെ അദ്ദേഹം എന്നോട് തിരിച്ച് എന്താണ് കാരണം എന്ന് പറയൂവെന്നായി. മകളുടെയൊക്കെ പ്രായമില്ലാത്ത നടിമാരുടെ കൂടെ നായകനായി അഭിനയിച്ചതിനാലാണെന്ന് ഞാൻ പറഞ്ഞു. ഇതോടെ ഒരു ഉദാഹരണം പറയൂവെന്നായി മമ്മൂട്ടി. കൗരവരിൽ അഞ്ജുവിന്‌റെ ഭർത്താവായി അഭിനയിച്ചത് എന്നെ പോലുള്ളവർക്കൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ പറഞ്ഞു. അതൊന്നും ജനം ഏറ്റെടുക്കില്ലെന്ന് പറഞ്ഞു. കൗരവർ സൂപ്പർ ഹിറ്റ് പടമായിരുന്നു ആ സമയത്തെ.

മമ്മൂട്ടി എന്നോട് പൊട്ടിത്തെറിച്ചു, മലയാളത്തിൽ രണ്ട് നാടൻ തെറിവിളിച്ചു. എന്നെ കുറേ വഴക്ക് പറഞ്ഞു. ന്യായവിധി , സായം സന്ധ്യ, വീണ്ടും എന്നിങ്ങനെ ജോഷിയും മമ്മൂട്ടിയും ഒന്നിച്ച് ഒരുക്കിയ പടങ്ങളാണ് തുടർച്ചയായി പൊട്ടിയത്. ജോഷി ഔട്ടായി, മമ്മൂട്ടി ഔട്ടായി എന്ന് മാധ്യമങ്ങൾ മത്സരിച്ച് എഴുതിയ സമയമായിരുന്നു അത്. ഔട്ടായാൽ പിന്നെ ഞാൻ ഇനി സിനിമയിലേക്ക് മടങ്ങി വരില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്ന കാലമാണത്.
ആ സമയത്ത് ജോഷി സാറിന് മോഹൻലാലിന്റെ ഡേറ്റ് കിട്ടി. ജനുവരി ഒരു ഓർമ എന്ന സിനിമയെടുക്കാൻ അങ്ങനെ അദ്ദേഹം തയ്യാറെടുപ്പുകൾ തുടങ്ങി. മമ്മൂട്ടി പറഞ്ഞു, നിങ്ങൾക്കിനി കുഴപ്പമില്ല, പക്ഷെ എന്റെ കാര്യം പോക്കാണെന്ന്. എന്തായാലും വീണ്ടും മമ്മൂട്ടയെ നായകനാക്കിയൊരു സിനിമ എടുക്കാൻ ജോഷി തീരുമാനിച്ചു. അങ്ങനെ ന്യൂഡൽഹി സിനിമ ചെയ്തു. നമ്മുക്ക് എടുക്കാവുന്നത്രെ എടുക്കാം ആശാനെ എന്നാണത്രേ മമ്മൂട്ടി പറഞ്ഞത്. പടം എടുക്കുമ്പോൾ പറഞ്ഞോണ്ടിരിക്കുമായിരുന്നത്രേ, പോയാൽ പോട്ടെന്ന്. അങ്ങനെ ന്യൂഡൽഹിയുടെ പ്രിവ്യൂ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ഇനി ഈ സിനിമ ഓടിയില്ലെങ്കിൽ സിനിമ ഞാൻ ഇവിടെ വെച്ച് കെട്ടുമെന്ന്, മുൻപോട്ട് ഇല്ലെന്ന്.
ന്യൂഡൽഹി റിലീസ് ചെയ്യുമ്പോൾ ജോഷി സാറും മമ്മൂട്ടിയും നായർ സാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. മാറ്റിനിയുടെ റിപ്പോർട്ട് കാത്ത് ടെൻഷൻ കാരണം ഉച്ചക്ക് ശേഷമുള്ള ഷൂട്ടിംഗ് തന്നെ പാക്കപ്പ് ചെയ്തു. ഉച്ചയോടെ റിപ്പോർട്ട് വന്നു, എല്ലാ തിയറ്ററുകളിലും തിക്കും തിരക്കുമാണെന്ന്. ആളുകൾ ടിക്കറ്റ് കിട്ടാതെ മടങ്ങുന്നുവെന്ന റിപ്പോർട്ടും വന്നു. ഇതോടെ അളിയാ രക്ഷപ്പെട്ടെന്ന് പറഞ്ഞ് മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ച് കരഞ്ഞു, ജോഷിയും കരഞ്ഞു.
കൊല്ലത്ത് നിറക്കൂട്ട് ചിത്രീകരണം നടക്കുന്ന സമയം, ആ കാലത്ത് ഒരു സമയം വ്യത്യസ്ത സിനിമകളിൽ മമ്മൂട്ടി അഭിനയിക്കുന്ന സമയമാണ്. പാതിരാത്രിയും നേരം വെളിക്കുമ്പോഴുമൊക്കെയാണ് അടുത്ത ലൊക്കേഷൻ മമ്മൂട്ടി എത്തുന്നത്. അത്രയും തിരക്കാണ്, ഉറക്കമൊന്നുമില്ല. നിറക്കൂട്ടിൽ അടുത്തതായി എടുക്കേണ്ട സീൻ ജോഷി സാർ വിവരിക്കുന്ന സമയത്ത് മമ്മൂട്ടി സുഖമായി ഉറങ്ങുകയാണ്. അറിയാതെ ഉറങ്ങിപ്പോയതാണ്. തന്നെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ജോഷിക്ക് തോന്നി. അദ്ദേഹം പാക്കപ്പ് പറഞ്ഞ് ഹോട്ടലിലേക്ക് പോയി. എന്നാൽ കുറച്ച് കഴിഞ്ഞ് മമ്മൂട്ടി അദ്ദേഹത്തെ കാണാൻ പോയി. താൻ മനപ്പൂർവ്വം ഉറങ്ങിയതല്ലെന്ന് അറിയിച്ചു. അറിയാതെ ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞു, ജോഷി സാറിന് കാര്യങ്ങൾ മനസിലായി. അങ്ങനെ വീണ്ടും ചിത്രീകരണം ആരംഭിച്ചു'.












Click it and Unblock the Notifications